കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കേന്ദ്ര മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കായി. കരിപ്പൂർ റൺ-വേ അറ്റകുറ്റപ്പണി നീട്ടി വെക്കില്ല
ദുബായ്: കോഴിക്കോട് വിമാനത്താവളത്തിലെ റണ്-വേ അറ്റകുറ്റ പണികൾ നിലവിലെ സർവീസുകളെ ബാധിക്കാത്ത തരത്തിൽ നടത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി.
മെയ് ഒന്നു മുതൽ ആറു മാസത്തേക്ക് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനു നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. വലിയ വിമാനങ്ങൾക്ക് ആറു മാസത്തേക്ക് സർവീസ് വിലക്ക് വരുന്നതോടെ 26 സർവീസുകളായിരിക്കും റദ്ദാക്കപ്പെടുക.
ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും വലിയ വിമാനങ്ങളാണു സർവീസ് നടത്തുന്നതെന്നതിനാൽ പുതിയ തീരുമാനം പ്രവാസികളെ ഏറെ പ്രയാസപ്പെടുത്തും. ഹജ്ജ് തീർഥാടനം, വേനൽ അവധി , ഓണം, റമളാൻ, എന്നിവ കണക്കിലെടുത്ത് വിമാനത്താവള അറ്റകുറ്റ പണികൾ സെപ്തംബറിലേക്ക് നീട്ടി വെക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഉറപ്പ് നൽകിയതായി എം.കെ രാഘവൻ എം.പി നേരത്തെ പറഞ്ഞിരുന്നെങ്കിലും മന്ത്രിയുടെ ഉറപ്പ് വെറും വാക്കായിരുന്നുവെന്നാണു പുതിയ തീരുമാനം വ്യക്തമാക്കുന്നത്.
ഹജ്ജ് സർവീസുകൾ ഈ വർഷം നെടുംബാശേരിയിൽ നിന്നാകും നടത്തുക എന്ന് നേരത്തെ ഹജ്ജ് മന്ത്രാലയം പ്രസ്താവിച്ചിരുന്നു. അതേ സമയം റദ്ദാക്കപ്പെടുന്ന 26 സർവീസുകൾ കൊച്ചിയിലേക്കു മാറ്റുമെന്നു കേന്ദ്ര വ്യോമയാന സെക്രട്ടറി സോമസുന്ദരം അറിയിച്ചതായി എം.പി രാഘവൻ പ്രസ്താവിച്ചു.
English summary
Karipur runway re-carpeting works not to be rescheduled