അത്തം പത്തിന് പൊന്നോണം !! ഒരുങ്ങാം ഓണാഘോഷങ്ങൾക്ക്!!
അത്തത്തിന് പൂക്കളം ഒരുക്കുന്നതോടെയാണ് ഓണഘോഷങ്ങൾക്ക് തുടക്കമാകുന്നത്. അത്തം പത്താം നാളാണ് തിരുവോണം.
കള്ള കർക്കടകത്തിന്റെ ദുർഘടങ്ങൾ അവസാനിച്ച് ചിങ്ങം പിറന്നിരിക്കുകയാണ്. ഇനി ഓണത്തിരക്കുകളാണ്. പൂക്കളവും പൂവിളിയുമൊക്കെയുള്ള ഓണക്കാലം മലയാളികൾക്ക് ഓർമ മാത്രമാണ്. നിലവിലെ പരിമിതികളിൽ തന്നെ ഓണം ആഘോഷമാക്കാൻ മലയാളികൾ പഠിച്ചിരിക്കുകയാണ്. ഇനി ഒരു മാസം മലയാളി മനസിൽ ഓണക്കാലമായിരിക്കും.
അത്തത്തിന് പൂക്കളം ഒരുക്കുന്നതോടെയാണ് ഓണഘോഷങ്ങൾക്ക് തുടക്കമാകുന്നത്. അത്തം പത്താം നാളാണ് ഓണം. ഓണക്കാലത്തെ മറ്റൊരു പ്രത്യേകതയാണ് തിരുവോണ നാളിലെ സദ്യ. ഓണക്കോടി സമ്മാനിക്കലും മറ്റൊരു പ്രത്യേകതയാണ്.
പൂക്കളമൊരുക്കൽ
അത്തത്തിന് പൂക്കളമൊരുക്കുന്നതോടെയാണ് ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്. അത്തത്തിന് മുറ്റത്ത് തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ആദ്യ ദിനം ഒരു നിരമാത്രമേ പാടുള്ളൂ. ഇത് തുമ്പപ്പൂ കൊണ്ടായിരിക്കണം. പിന്നീട് ഓരോ ദിവസവും നിരകളുടെ എണ്ണം കൂടും. ഉത്രാടത്തിനാണ് ഏറ്റവും വലിയ കളം ഒരുക്കുന്നത്.
തിരുവോണ നാളിൽ
തിരുവോണ നാളിൽ കുളിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ച് ഓണപ്പൂക്കളത്തിന് മുന്നിൽ ആവണിപ്പലകയിലിരുന്ന് തൃക്കാക്കരയപ്പന്‍റെ രൂപത്തിൽ മാവൊഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു.
പല നാട്ടിൽ പല സങ്കല്‍പം
അതേസമയം പല നാട്ടിലും പല രീതിയിലാണ് ആഘോഷം. തെക്കൻ കേരളത്തിൽ തിരുവോണ നാളിൽ അരിപ്പായസം നേദിച്ച് അത്തപ്പൂക്കളം പൊളിക്കുന്ന രീതിയുണ്ട്.
ആഘോഷം പേരിന്
കാലത്തിനനുസരിച്ച് ഓണാഘോഷങ്ങളിൽ മാറ്റം വരുന്നുണ്ട്. അത്തപ്പൂക്കളം ഒരുക്കുന്നതിൽ പഴമക്കാർ പാലിച്ചിരുന്ന ചിട്ടകളൊന്നും ഇന്നത്തെ തലമുറ പാലിക്കുന്നില്ല.
ഓണക്കോടി സമ്മാനിക്കൽ
ഓണക്കാലത്തെ മറ്റൊരു പ്രധാന ചടങ്ങാണ് ഓണക്കോടി സമ്മാനിക്കൽ. മുതിർന്നവർക്കും കുട്ടികൾക്കും കോടി സമ്മാനിക്കും. കുട്ടികൾക്ക് മഞ്ഞക്കോടിയാണ് സമ്മാനിക്കുന്നത്. ഇത് കൂടാതെ പുതിയ വസ്ത്രങ്ങളും നൽകുന്നുണ്ട്.
ഓണ സദ്യ
ഓണക്കാലത്തെ പ്രധാന ആഘോഷമാണ് തിരുവോണ നാളിലെ സദ്യ. പണ്ട് കാലത്ത് വർഷത്തിൽ ഓണനാളിൽ മാത്രമാണ് സദ്യ ലഭിച്ചിരുന്നത്. കാലഘട്ടത്തിന്റെ മാറ്റം ഓണസദ്യയിലും കണ്ട് തുടങ്ങി. ഉത്രാടത്തിന് രാത്രി ബന്ധുക്കളെല്ലാം ചേർന്ന് സദ്യയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. തിരുവോണ നാളിൽ ഉച്ചയ്ക്ക് ഉപ്പേരി മുതൽ പ്രഥമൻ വരെ ഉൾപ്പെടെ തയ്യാറാക്കി സദ്യ വിളമ്പുന്നു. എന്നാൽ സമൂഹം അണുകുടുംബത്തിലേക്ക് ചുരുങ്ങിയതോടെ സദ്യ അടക്കം എല്ലാം ഇൻസ്റ്റന്റായി മാറി.
ഓരോ നാട്ടിലും
കേരളത്തിലെ പതിന്നാല് ജില്ലകളിലും സദ്യ വട്ടങ്ങളിലും ചില മാറ്റങ്ങളുണ്ട്. തിരുവിതാംകൂറിൽ ഓണ സദ്യയ്ക്ക് മത്സ്യ മാംസാദികൾ ഉണ്ടായിരിക്കില്ല. പരിപ്പ് കറിയാണ് ആദ്യം വിളമ്പുന്നത്. എന്നാൽ വടക്കൻ കേരളത്തിൽ ഇത്തരത്തിലൊരു പതിവില്ല. വടക്കോട്ട് ചെന്നാൽ തിരുവോണ സദ്യയ്ക്ക് മത്സ്യ മാംസാദികൾ വിളമ്പാറുണ്ട്.
കാഴ്ചക്കുല സമർപ്പിക്കൽ
ഓണക്കാലത്ത് ക്ഷേത്രങ്ങളിലെ പ്രധാന ആഘോഷമാണ് കാഴ്ചക്കുല സമർപ്പിക്കൽ. ഗുരുവായൂർ ക്ഷേത്രത്തിലെ കാഴ്ചക്കുല സമർപ്പണം പ്രസിദ്ധമാണ്.