വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: വാദം തുടങ്ങി
ദില്ലി: യുഎഇയില്‍ ബിസിനസുകാരനായിരുന്ന തൈക്കാട്ട് സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയ കേസില്‍ ദില്ലിയിലെ കോടതിയില്‍ വിചാരണ തുടങ്ങി. കഴിഞ്ഞ മാര്‍ച്ച് 11നാണ് ബബ്ലു ശ്രീവാസ്തവയുടെ അധോലോക സംഘത്തില്‍പ്പെട്ട ആള്‍ക്കാര്‍ തട്ടിക്കൊണ്ടു പോയത്.
രണ്ടു കോടി രൂപയായിരുന്നു മോചനദ്രവ്യമായി അധോലോകസംഘം ആവശ്യപ്പെട്ടിരുന്നത്. മരണത്തെ മുന്നില്‍ക്കണ്ട സിദ്ദീഖിനെ കമാന്‍ഡോ ഓപ്പറേഷനിലൂടെ മാര്‍ച്ച് 18ന് രക്ഷപ്പെടുത്തുകയായിരുന്നു. ദില്ലി പൊലീസ്, സിബിഐ എന്നിവരുടെ സംയുക്ത സംഘം അധോലോകസംഘം നിലയുറപ്പിച്ച ദക്ഷിണദില്ലിയിലെ വീട്ടില്‍ കടന്നാണ് സിദ്ദിഖിനെ രക്ഷിച്ചത്.
തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ മൂന്നു അധോലോകസംഘാംഗങ്ങള്‍ മരിച്ചു. മൂന്നു പേരെ അവിടെവച്ചും നാലാമതൊരാളെ പിറ്റേന്ന് മുംബൈ റെയില്‍വെ സ്റേഷനില്‍ വച്ചും പൊലീസ് അറസ്റു ചെയ്തു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റഡിയിലാണ്. പക്ഷെ സംഘത്തിലെ മൂന്നു പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.
അറസ്റു ചെയ്യപ്പെട്ടവര്‍ക്കെതിരെ കഴിഞ്ഞ ജൂണ്‍ 14ന് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോപിച്ചിരിക്കുന്നത്.
രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് ഈ കേസ് പ്രാധാന്യമര്‍ഹിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടത്തിയ കുറ്റകൃത്യങ്ങളില്‍ തെളിയുന്ന ആദ്യകേസ്സാണിത്. അധോലോക നേതാക്കളായ അബു സലീമും ഫസ്ലുര്‍ റഹ്മാനും ശ്രീവാസ്തവയുടെ സംഘവുമായി വ്യവസായിയെ തട്ടിക്കൊണ്ടു പോകാന്‍ കൂട്ടുകൂടിയിരുന്നു എന്നതും കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.