കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാട്ടില്‍ ഒരു കേരളോത്സവം

  • By Staff
Google Oneindia Malayalam News

മസ്കറ്റ്: മറുനാട്ടിലെത്തിയിട്ടും മലയാളത്തെ മറക്കാത്ത ഈ മലയാളിസമൂഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഒമാനിലെ മസ്കറ്റില്‍ മൂന്നുദിവസം മറ്റൊരു കേരളം തന്നെയാണ് ഇവര്‍ സൃഷ്ടിച്ചത്.

മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ കേരളവിഭാഗം മൂന്നു ദിവസം തുടര്‍ച്ചയായി നടത്തിയ കേരളോത്സവം കലയും സാഹിത്യവും കൈമോശം വരാത്ത ഒരു പിടി മറുനാടന്‍ മലയാളികലാകാരന്മാരെ കണ്ടെത്താനുള്ള വേദിയുമായി. ജനവരി 24, 25, 26 തീയതികളില്‍ മസ്കറ്റ് സ്കൂള്‍ അങ്കണത്തിലാണ് ഈ കലാമത്സരം അരങ്ങേറിയത്.

ആയിരത്തിലധികം മത്സരാര്‍ത്ഥികളാണ് കേരളോത്സവത്തില്‍ പങ്കെടുത്തത്. ഇതില്‍ കുട്ടികളും സ്ത്രീകളും യുവാക്കളും എല്ലാം ഉള്‍പ്പെടുന്നു. കേരളത്തിലെ ഒരു സ്കൂള്‍ യുവജനോത്സവത്തിന്റെയോ, കോളേജ്യുവജനോത്സവത്തിന്റെയോ അന്തരീക്ഷമായിരുന്നു ഈ മൂന്നുദിവസവും. ഒമാനിലെ മലയാളിപ്രവാസികളുടെ ചരിത്രത്തില്‍ തന്നെ ഇത്രയും വിപുലമായ ഒരു കലോത്സവം നടക്കുന്നത് ഇതാദ്യമെന്ന് പഴയ തലമുറക്കാര്‍ പറയുന്നു.

മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ മുറ്റത്ത് ഒരുക്കിയ മൂന്നു വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. മലയാളത്തിലെ കവിത്രയങ്ങളുടെ പേരാണ് വേദികള്‍ക്ക് നല്കിയത്- ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍. നൃത്ത-സംഗീതമത്സരങ്ങള്‍ ആശാന്‍, വള്ളത്തോള്‍ വേദികളില്‍ നടന്നു. ഉള്ളൂര്‍ വേദിയില്‍ പ്രധാനം സാഹിത്യമത്സരങ്ങളായിരുന്നു.

നൃത്ത-സംഗീത ഇനങ്ങളില്‍ മത്സരിക്കാനായിരുന്നു കൂടുതല്‍ പേര്‍. ഭരതനാട്യത്തില്‍ മത്സരാര്‍ത്ഥികള്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞുപോയതിനാല്‍ അവരെ ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു ഗ്രൂപ്പുകളിലാക്കി പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തി.

മലയാളസാഹിത്യമത്സരത്തില്‍ പഴയതലമുറക്കാരായിരുന്നു മാറ്റുരയ്ക്കാനുണ്ടായത്. ഈ ഇനത്തില്‍ പുതിയ കുട്ടികള്‍ ആരും മത്സരിക്കാനെത്തിയില്ല. പുതിയ തലമുറയുടെ ഈ രംഗത്തുള്ള അസാന്നിധ്യം ആപല്‍ക്കരമായ സൂചനയായിത്തോന്നുന്നു. ടിവിയിലേക്കും ഇന്റര്‍നെറ്റിലേക്കും ചേക്കേറുന്ന തലമുറ മലയാള സാഹിത്യത്തില്‍ നിന്നും അകലുകയാണെന്നത് വാസ്തവം.

എന്നാല്‍ സാഹിത്യത്തിലെ കുറവ് കുട്ടികള്‍ ചിത്രകലയില്‍ പരിഹരിച്ചു. പെന്‍സില്‍ ഡ്രോയിംഗിലും 110 പേരാണ് ചിത്രകലാമത്സരത്തില്‍ പങ്കെടുത്തത്. എന്തായാലും സാഹിത്യത്തില്‍ നിന്ന് ദൃശ്യകലയിലേക്ക് നീങ്ങുകയാണ് പുതിയ തലമുറയെന്നു തോന്നുന്നു. നാടകഗാനങ്ങളും നാടന്‍ പാട്ടും പ്രത്യേക ഇനമായിരുന്നു. ഈ മത്സരത്തിലാണ് കേരളീയമായ ഈണങ്ങളും ഭാവനകളും സമൃദ്ധിയായി മുഴങ്ങിക്കേട്ടത്.

കലയോടൊപ്പം, അല്‍ബുസ്താന്‍ മൈതാനത്ത് അരങ്ങേറിയ കായികമത്സരങ്ങളും മത്സരാര്‍ത്ഥികളുടെ സമൃദ്ധികൊണ്ട് ശ്രദ്ധേയമായി. കേരളോത്സവത്തിന് മലയാളിപ്രവാസികള്‍ നല്കിയ അഭൂതപൂര്‍വമായ സ്വീകരണം ഇതിന്റെ സംഘാടകരെ അത്ഭുതപ്പെടുത്തി. അതുകൊണ്ട് ഈ ഉത്സവം എല്ലാവര്‍ഷവും നടത്തണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X