സൗദി: മലയാളികള്‍ മടങ്ങേണ്ടിവരും
ദുബായ്: സൗദി അറേബ്യ വിദേശ ജോലിക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ഒരുങ്ങുന്നു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ വിദേശ ജോലിക്കാരുടെ എണ്ണം ജനസംഖ്യയുടെ 20 ശതമാനമാക്കി ചുരുക്കാനാണ് സൗദിയുടെ നീക്കം.
സൗദി ഭരണകൂടത്തിന്റെ ഈ നീക്കം 15 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുമെന്ന് വിലയിരുത്തുന്നു. ഇതില്‍ അധികവും മലയാളികളായിരിക്കും. വിദേശരാജ്യത്തു നിന്നുള്ള ജീവനക്കാര്‍ ഒരിക്കലും ആകെയുള്ള വിദേശജോലിക്കാരുടെ 10 ശതമാനത്തില്‍ കവിയാനും അനുവദിക്കില്ലെന്ന് സൗദി ഭരണകൂടം തീരുമാനിച്ചുകഴിഞ്ഞു. സൗദിയിലെ ആഭ്യന്തരമന്ത്രി നയ്ഫ് രാജകുമാരനാണ് ഈ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
സൗദിയിലെ ആകെ ജനസംഖ്യ 1.7 കോടിയാണ്. ഇതില്‍ 60 ലക്ഷം മുതല്‍ 70 ലക്ഷം വിദേശത്തുനിന്നുള്ള ജോലിക്കാരാണ്. പുതിയ തീരുമാനപ്രകാരം വിദേശ ജോലിക്കാരുടെ എണ്ണം അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നേര്‍പകുതിയായി കുറയും. ഇപ്പോള്‍ സൗദിയില്‍ 15 ലക്ഷം ഇന്ത്യക്കാരുണ്ട്. പുതിയ തീരുമാനപ്രകാരം ഇന്ത്യക്കാരുടെ എണ്ണം നാല് ലക്ഷമായി കുറയ്ക്കും. സൗദിയിലെ ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം മലയാളികളാണ്.
ഈ തീരുമാനം ശരിയായ രീതിയില്‍ നടപ്പാകുന്നുണ്ടോ എന്നറിയാന്‍ സൗദി ഭരണകൂടം എല്ലാ രണ്ടു വര്‍ഷവും ഭരണകൂടം കാര്യങ്ങള്‍ വിലയിരുത്തുമെന്ന് സൗദിയിലെ സെക്രട്ടറി ജനറല്‍ അബ്ദുള്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞതായി അറിയുന്നു. ഇതുവഴി വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് മാത്രമല്ല, സൗദിക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അബ്ദുള്‍ വാഹിദ് അല്‍ ഹുമൈദ് പറഞ്ഞു.
സൗദിയിലെ ഭൂരിഭാഗം വിദേശ ജോലിക്കാരും സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവരാണ്. സൗദി ഭരണകൂടം ഈയിടെ 22 തൊഴില്‍ മേഖലകള്‍ കൂടി സൗദി പൗരന്മാര്‍ക്ക് സംവരണം ചെയ്തിരുന്നു. നേരത്തെ 34 തൊഴില്‍മേഖലകള്‍ സൗദി പൗരന്മാര്‍ക്കായി സംവരണം ചെയ്തതിന് പുറമെയായിരുന്നു ഈ നീക്കം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ടാക്സി ഡ്രൈവര്‍മാരുടെ ജോലി പൂര്‍ണ്ണമായും സൗദി പൗരന്മാര്‍ക്ക് നീക്കിവയ്ക്കാനും സൗദി ഭരണകൂടം ഉദ്ദേശിക്കുന്നു. അസിസ്റന്റുമാര്‍, സംഭരണ കേന്ദ്രങ്ങളിലെ മാനേജര്‍മാര്‍, സെക്രട്ടറിമാര്‍, കാര്‍ ഷോറൂമിലെ വില്പനക്കാര്‍, പബ്ലിക് റിലേഷന്‍സ് ജോലികള്‍ എന്നിവയും സൗദി പൗരന്മാര്‍ക്കായി സംവരണം ചെയ്തു കഴിഞ്ഞ തൊഴില്‍ മേഖലകളാണ്.