സൗദിയില്‍ സ്വദേശിവല്ക്കരണം കൂട്ടുന്നു
ജിദ്ദ: സൗദിയില്‍ 25 പ്രധാന വ്യാപാരമേഖലകളിലേക്ക് കൂടി സ്വദേശിവല്ക്കരണം വ്യാപിപ്പിയ്ക്കുന്നു. തൊഴില്‍-സാമൂഹികമന്ത്രാലയം പ്രഖ്യാപിച്ചതാണ് ഇക്കാര്യം.
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ വിദേശഇന്ത്യക്കാര്‍ക്ക് ഇത്മൂലം തൊഴില്‍ നഷ്ടപ്പെടും.
തുണിക്കടകള്‍, റെഡിമെയ്ഡ് വസ്ത്രശാലകള്‍, കളിപ്പാട്ടക്കടകള്‍, പര്‍ദ്ദവില്പന ശാലകള്‍, തുന്നല്‍സാമഗ്രികള്‍ വില്ക്കുന്ന കടകള്‍, പെര്‍ഫ്യൂം-ഊദ്- സുഗന്ധദ്രവ്യങ്ങള്‍ വില്ക്കുന്ന കടകള്‍, പൂക്കടകള്‍, സമ്മാന വസ്തുക്കളുടെ വില്പന ശാലകള്‍, ഫര്‍ണിച്ചര്‍, ഷൂ, വാച്ച്, പുസ്തകവില്പനശാലകള്‍, ഷോപ്പിംഗ് കോംപ്ലക്സിലെ സ്റാളുകള്‍, ശീതീകരിച്ച കോഴിയിറച്ചി വില്ക്കുന്ന കടകള്‍, സ്കൂള്‍ കാന്റീനുകള്‍, വാടക സ്റോറുകള്‍, കാര്‍ അലങ്കാര വസ്തുക്കള്‍-സ്പെയര്‍പാട്സുകള്‍ വില്ക്കുന്ന കടകള്‍, പെയിന്റ്-കെട്ടിടനിര്‍മ്മാണ-പ്ലംബിംഗ് ഉപകരണങ്ങള്‍ വില്ക്കുന്ന കടകള്‍ എന്നിവിടങ്ങളില്‍ ഘട്ടംഘട്ടമായി വിദേശികളായ വില്പനക്കാരെ ഒഴിവാക്കും.
2004 ഫിബ്രവരി മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലകളില്‍ സ്വദേശിവല്ക്കരണം പൂര്‍ത്തിയാക്കും. മൂന്ന് ഘട്ടങ്ങളായി സ്വദേശിവല്ക്കരണം നടപ്പാക്കുമെന്ന് മന്ത്രി ഡോ. അലി അല്‍നംല അറിയിച്ചു. ആദ്യ വര്‍ഷം ഈ മേഖലകളില്‍ ഒരു സൗദിക്കാരനെയെങ്കിലും നിയമിക്കണം. രണ്ടാം വര്‍ഷം 50 ശതമാനം പേര്‍ സൗദിക്കാരായിരിക്കണം. മൂന്നാം വര്‍ഷം 70 ശതമാനത്തോളം സൗദിക്കാരായിരിക്കണം ജോലിക്കാര്‍.