മഴ മാറി: ദുരിതക്കയത്തിൽ കുട്ടനാട്ടുകാർ, കൃഷിയും വീടും വളര്‍ത്തുമൃഗങ്ങളെയും ഉപേക്ഷിച്ചിട്ട് ദിവസങ്ങൾ!
കുട്ടനാട്: കര്‍ക്കിടകത്തിലെ കണ്ണീര്‍പാടമായി മാറുകയാണ് കുട്ടനാട്. എല്ലാം നഷ്ടപ്പെട്ടവരാണ് ഇന്ന് കുട്ടനാട്ടുകാര്‍. പലരും വീടു വിട്ടുറങ്ങിയിട്ട് ആഴ്ചകളാകുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം നേരിട്ട ദുരിതത്തില്‍ നിന്ന് കുട്ടനാട് കരകയറാന്‍ ഇനിയും സമയമെടുക്കും. കൃഷി നശിച്ചതോടെ പ്രതീക്ഷകള്‍ മങ്ങിയ കര്‍ഷകര്‍, സ്വന്തം വീട്ടില്‍ സുരക്ഷയോടെ ഒരു രാത്രി അന്തിയുറങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടനാട്ടിലെ സാധാരണക്കാര്‍. വിശന്ന് കരയുന്ന പക്ഷിമൃഗാദികള്‍.. പലതും ചത്തു മലന്നൊഴുകുന്നു. അര്‍ബുദ രോഗം ബാധിച്ച് ഒന്നനങ്ങാന്‍ പോലും കഴിയാത്ത നിരവധി പേര്‍. എല്ലാം ഇപ്പോള്‍ കുട്ടനാട്ടിലെ കണ്ണീര്‍ കാഴ്ചകളാണ്... ഈ പെരുമഴയ്‌ക്കൊപ്പം പെയ്തിറങ്ങിയത് എണ്ണിയാലൊടുങ്ങാത്ത ദുരന്ത കഥകളാണ്.
നിരന്തരമായി വെള്ളം നനഞ്ഞ് കാലുകള്‍ ചൊറിഞ്ഞു തടിച്ചു തുടങ്ങി. വെള്ളം തൊടാതിരിക്കാന്‍ ഒരു മാര്‍ഗവും ഇവര്‍ക്കു മുന്‍പിലില്ല. കഴിഞ്ഞ ഒരാഴ്ച തലയ്‌ക്കൊപ്പം നിന്ന വെള്ളക്കെട്ട് അനുഭവിച്ച് ഇവര്‍ മടുത്തു. കാലില്‍ വെള്ളം തൊടാതെ ഒന്ന് നിക്കാനോ ഇരിക്കാനോ കൊതിക്കുകയാണ് ജനങ്ങള്‍. വെള്ളത്തെ ശരീരത്തില്‍ നിന്ന് അകറ്റാന്‍ ആലപ്പുഴ ബോട്ട് ജെട്ടിയിലേക്ക് നിരവധി പേരാണ് എത്തി സമയം തള്ളി നീക്കുന്നത്.

വീട് ഉപേക്ഷിച്ച് പോരാന്‍ മടിക്കുന്നവര്‍ പേരിന് ഉയര്‍ന്ന സ്ഥലങ്ങളിലെ തെങ്ങിന്‍ ചുവട്ടിനെയും മരച്ചുവടുകളെയും ആശ്രയിക്കുകയാണ്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഉയര്‍ന്ന പാലവും തപ്പി നടക്കുകയാണ് ക്യാമ്പില്‍ കഴിയുന്നവര്‍. ദുരിതം തീരാന്‍ ഇനിയും അഞ്ച് മാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വെള്ളമിറങ്ങുമ്പോള്‍ ജലജന്യ രോഗങ്ങളടക്കമുള്ഌമാരക രോഗങ്ങളായിരിക്കും കുട്ടനാട്ടുകാരെ കാത്തിരിക്കുന്നത്. ഭക്ഷണത്തിനപ്പുറം കുട്ടനാട്ടുകാര്‍ ആഗ്രഹിക്കുന്നത് ശുചിമുറികളങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളാണ്. സര്‍വ്വവും വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുട്ടനാട്ടിലെ നിലമുള്ളയിടങ്ങളിലും ബോട്ടു ജെട്ടിയിലും കുടുംബങ്ങള്‍ കൂട്ടത്തോടെ അടുപ്പു കൂട്ടി പാചകം ചെയ്യുന്നു. അരിയും സാധന സാമഗ്രികളുമായി നിരവധിപേര്‍ ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തുന്നുണ്ടെന്ന ആശ്വാസവുമുണ്ട്. എന്നാല്‍ ഒന്നു മൂത്രമൊഴിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനും വെള്ളമൊഴിഞ്ഞ ഇടങ്ങള്‍ അന്വേഷിച്ചു പോകേണ്ട ഗതിയാണ് ഇവിടെ. 50 ലധികം ആളുകള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ മിക്കയിടങ്ങളിലും ഒരു ശുചിമുറി മാത്രമാണുള്ളത്. കുട്ടനാട്ടിലെ ഒരു പഞ്ചായത്തില്‍ പോലും ഇ-ടോയിലറ്റ് സംവിധാനം ഒരുക്കാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. ശുദ്ധജലത്തില്‍ കുളിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു പലരും. ജലജന്യ രോഗങ്ങള്‍ കുട്ടനാട്ടില്‍ പടര്‍ന്നു പിടിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications