കാര്‍ഷിക സര്‍വകലാശാലയില്‍ വിളയുന്നത് അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും
തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയില്‍ വിളയുന്നത് അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തും തന്നെ. പീഡനങ്ങളടക്കം നിരവധി ആരോപണങ്ങളും അഴിമതിയും പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ വിവാദം സര്‍വകലാശാലയെ പിടികൂടിയിരിക്കുന്നത്. സര്‍വകലാശാലയില്‍ വീണ്ടും അധ്യാപക നിയമനത്തിന് അവസരം ഒരുക്കുന്നതായാണ് ആക്ഷേപം.
കൃഷിശാസ്ത്രം പഠിച്ച ഏകദേശം രണ്ടായിരത്തോളം ബിരുദധാരികള്‍ തൊഴില്‍രഹിതരായിരിക്കുമ്പോഴാണ് കൃഷി ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സീറ്റ് 208ല്‍ നിന്നും 420 ലേക്ക് ഉയര്‍ത്തുന്നത്. ഈ നടപടിയാണ് വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കുന്നത്. കൂടുതല്‍ അധ്യാപക നിയമനത്തിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് പ്രധാന ആക്ഷേപം. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നതോടെ അസി. പ്രൊഫസര്‍മാരെ നിയമിക്കേണ്ടി വരും. 350തോളം അസി. പ്രൊഫസര്‍മാരെ നിയമിക്കാനാണ് നീക്കം. ഏകദേശം 14 കോടിയുടെ അഴിമതിയാണ് ഇതിലൂടെ നടക്കുക.

സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് സീറ്റ് വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ മാനദണ്ഡങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തിയാണ് വിദ്യാര്‍ത്ഥികളുടെ സീറ്റ് ഇരട്ടിയോളമായി വര്‍ധിപ്പിച്ചിരിക്കുന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ സീറ്റ് വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അനുവാദം കൊടുക്കുകയുള്ളൂ.
ലാബ്, ക്ലാസ് റൂം, വേണ്ടത്ര അദ്ധ്യാപകര്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ അമ്പലവയല്‍ കേന്ദ്രത്തില്‍ കാര്‍ഷിക കോളജ് ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏകദേശം 60 ഏക്കര്‍ സ്ഥലവും 30 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട് അമ്പലവയലില്‍ പുതിയ കോളജ് സ്ഥാപിക്കാന്‍. എന്നാല്‍ ഇതൊന്നുമില്ലാതെയാണ് അവിടെ പുതിയ കോളജ് തുടങ്ങുന്നത്. 60 വിദ്യാര്‍ത്ഥികള്‍ക്കായി അവിടെ മാത്രം നിയമിക്കാനുള്ള 45 അസിസ്റ്റന്റ്‌റ് പ്രൊഫസ്സര്‍മാരുടെ നിയമനം ലാക്കാക്കി മാത്രമാണ് ഇവിടെ ഇപ്പോള്‍ കോളജ് സ്ഥാപിക്കുന്നത്. ഒപ്പം സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യതയും ഇത് വരുത്തിവയ്ക്കും.
അതേസമയം സീറ്റ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ ഇനിയും നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും പറയപ്പെടുന്നു. സീറ്റ് വര്‍ധനവ് പരിശോധിക്കാന്‍ ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ച സബ് കമ്മിറ്റി ഒരു കോളേജിലും ബന്ധപ്പെട്ട പരിശോധനകള്‍ നാളിതുവരെ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ഈ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം സീറ്റ് വര്‍ധന നടത്താന്‍.
സീറ്റ് വര്‍ധനയുടെ കച്ചവടം തകൃതിയായി നടക്കുമ്പോഴും, വെള്ളാനിക്കരയിലെ കാലാവസ്ഥ പഠനഗവേഷണ അക്കാദമിയില്‍ ആരംഭിച്ച ബി.എസ്സി, എം.എസ്സി 'ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്‌റ്റേഷന്‍' കോഴ്‌സ് നിര്‍ത്തലാക്കുന്നതായും അറിയാന്‍ കഴിയുന്നു. 2010ല്‍ ആരംഭിച്ച ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇതുമൂലം ഇപ്പോള്‍ വഴിയാധാരമായിരിക്കുകയാണ്. ഏകദേശം പത്തുലക്ഷം രൂപയോളം കുട്ടികളുടെ മാതാപിതാക്കള്‍ ഈ കോഴ്‌സിന്റെ പഠനത്തിന് ചെലവഴിച്ചെന്നാണ് അറിയാന്‍ കഴിയുന്നത്.












Click it and Unblock the Notifications