Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവാതിര ഞാറ്റുവേലയും കൈവിടുന്നു; കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടി, കാലവര്‍ഷത്തില്‍ 50 ശതമാനം കുറവ്!!

തൃശൂര്‍: തിരിമുറിയാതെ മഴ പെയ്യേണ്ട തിരുവാതിര ഞാറ്റുവേല ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴും ജില്ലയില്‍ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ഇതുമൂലം കാര്‍ഷിക മേഖലയിലും ഉണര്‍വുണ്ടായില്ല. ജൂണ്‍ 22 മുതല്‍ ജൂലൈ ആറുവരെയാണ് ഞാറ്റുവേല. ഈ മാസം 22ന് 28.4 മില്ലിമീറ്റര്‍ മഴ ലഭിച്ചു എന്നതൊഴിച്ചാല്‍ പിന്നീട് കാര്യമായി മഴയുണ്ടായില്ല.

സംസ്ഥാന കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ജൂണ്‍ ഒന്നു മുതല്‍ 27വരെ കാലവര്‍ഷത്തില്‍ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും മാത്രമാണ് ശരാശരി മഴ ലഭിച്ചത്. യഥാക്രമം -16, -4 ശതമാനം. തൃശൂരും പാലക്കാടും ഉള്‍പ്പെടെ മറ്റെല്ലാ ജില്ലകളിലും മഴ നന്നേ കുറവാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കൊല്ലം, കോട്ടയം, വയനാട്, മലപ്പുറം ജില്ലകളിലും മഴ കുറഞ്ഞു.

Peechi Dam

മൂണ്ടൂര്‍ ഐ.ആര്‍.ടി.സിയില്‍ കഴിഞ്ഞ 23, 24 തിയതികളില്‍ ആകെ രേഖപ്പെടുത്തിയത് 53.8 മില്ലിമീറ്റര്‍ മഴയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടുമെങ്കിലും ഒരു ചാറ്റല്‍മഴപോലും പെയ്യാതെ ഒഴിഞ്ഞുപോകും. ജില്ലയില്‍ 25ന് 1.36 മില്ലിമീറ്ററും 26ന് 5.3 എം.എം മഴയുമാണ് ലഭിച്ചത്. 27നും 28നും മഴ ലഭിച്ചിട്ടില്ല.

തിരുവാതിര ഞാറ്റുവേലയില്‍ വിരലൊടിച്ചു കുത്തിയാല്‍ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. ഈ കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് നടുന്നവയെല്ലാം തഴച്ചു വളരും. കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്.

ഓണവിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറികൃഷിയുടെ തുടക്കവും തിരുവാതിര ഞാറ്റുവേലയോടെയാണ്. എന്നാല്‍ മഴ ലഭിക്കാത്തത് കര്‍ഷകരുടെ ഓണവിപണി സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നെല്‍പ്പാടങ്ങളില്‍ കളപറിച്ചു നടേണ്ട ഈ സമയത്ത് വെള്ളമില്ലാത്തതിനാല്‍ കൃഷിപ്പണികളെല്ലാം താളംതെറ്റിയ അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു.

ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചിട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്.

27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് കൃഷിരീതികള്‍. മുറിച്ചു നടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ടുവളര്‍ത്താനാണ് ഏറ്റവും പറ്റിയത്.


പീച്ചിയില്‍ പത്തുശതമാനം പോലും വെള്ളമില്ല

തിരുവാതിര ഞാറ്റുവേല ആരംഭിച്ചിട്ടും മഴ കുറഞ്ഞതോടെ പീച്ചി അണക്കെട്ടില്‍ സംഭരണ ശേഷിയുടെ 10 ശതമാനം പോലും വെള്ളമില്ല. ഇന്നലത്തെ കണക്ക് നോക്കിയാല്‍ ഡാമിന്റെ ജലനിരപ്പ് 68.53 മീറ്റര്‍ ലെവല്‍ മാത്രമാണ്. സംഭരണിയിലോ 10.043 മില്യന്‍ മീറ്റര്‍ ക്യൂബ് വെള്ളവും. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തുലനംചെയ്താല്‍ വളരെ കുറഞ്ഞ അളവാണ്.

കഴിഞ്ഞ കൊല്ലം ഡാം നിറഞ്ഞ് കവിയാറായി. അതോടെ വലിയ അളവില്‍ ഷട്ടറുകള്‍ തുറന്ന് വെള്ളം വിടുകയും പുഴയോരങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സംഭരണി നിറയെ വെള്ളം ശേഖരിച്ചുവെക്കാന്‍ കഴിഞ്ഞതിനാല്‍ കഴിഞ്ഞ വേനല്‍ക്കാലത്തെ ജലക്ഷാമം തരണംചെയ്യാന്‍ കഴിഞ്ഞു. എന്നാല്‍, ഇക്കുറിയിതു കടുത്തു പ്രതിസന്ധിയിലേക്കു നീങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+