കനത്ത തോൽവിക്ക് പിന്നാലെ യോഗിക്ക് കർഷകരുടെ പ്രഹരം! ഉത്തർ പ്രദേശിൽ ലഖ്നൗ ചലോ പ്രക്ഷോഭം
ലഖ്നൗ: സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക മാര്‍ച്ച് വന്‍ വിജയമായിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച് നടന്ന സമരത്തില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന് അനുവദിച്ച് കൊടുക്കേണ്ടി വന്നു.
മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചിന് ശേഷം യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലാണ് കര്‍ഷകര്‍ ചെങ്കൊടിയേന്തി അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കര്‍ഷക പ്രക്ഷോഭവും യോഗി സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.
ലഖ്നൗ ചലോ
രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നതും. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തതോടെയാണ് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പോരാട്ടത്തിനിറങ്ങിയത്. നാസിക്കില്‍ നിന്നും മുംബൈയിലേക്ക് 6 ദിവസം കൊണ്ട് 200 കിലോമീറ്ററോളമാണ് കര്‍ഷകര്‍ നടന്നത്. വന്‍ ജനപിന്തുണയും മാധ്യമ ശ്രദ്ധയും സമരത്തിന് ലഭിച്ചതോടെ സര്‍ക്കാരിന് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതായി വന്നു. ലോംഗ് മാര്‍ച്ചിന് പിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ലഖ്നൗ ചലോ എന്ന പേരില്‍ കര്‍ഷക പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
കർഷകരോഷം കത്തുന്നു
ഉത്തര്‍ പ്രദേശില്‍ ഗോരഖ്പൂര്‍ അടക്കമുള്ള സിറ്റിംഗ് സീറ്റുകളില്‍ കനത്ത തോല്‍വിയേറ്റു വാങ്ങിയതിന്റെ ആഘാതം മാറും മുന്‍പേയാണ് കര്‍ഷക പ്രക്ഷോഭത്തിന് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ തുടക്കമിട്ടിരിക്കുന്നത്. വിലത്തകര്‍ച്ചയും കടവും കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. പോലീസ് കര്‍ഷകരുടെ മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. എങ്കിലും പതിനായിരക്കണക്കിന് കര്‍ഷകര്‍ സംസ്ഥാന തലസ്ഥാനമായ ലഖ്നൗവിലേക്ക് ചെങ്കൊടിയേന്തി മാര്‍ച്ച് നടത്തി. കന്നുകാലി കച്ചവടവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉത്തര്‍ പ്രദേശിലെ കൃഷിക്കാര്‍ക്കിടയില്‍ വലിയ രോഷത്തിനും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
ഗോരക്ഷകരുടെ ആക്രമണം
കന്നുകാലികളുടെ പേരില്‍ നടത്തുന്ന കൊലപാതകങ്ങളും ആക്രമണങ്ങളും പെരുകുന്ന കടവുമെല്ലാം ഉത്തര്‍ പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴി തുറന്നിരിക്കുന്നു. 35,000 കോടി രൂപ കടാശ്വാസമായി പ്രഖ്യാപിച്ചുവെന്ന് യോഗി സര്‍ക്കാര്‍ ആഘോഷമായി പ്രചാരണം നടത്തുന്നുവെങ്കിലും കര്‍ഷകരിലേക്ക് ഒന്നും എത്തിയിട്ടില്ലെന്നാണ് പറയുന്നത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് കടാശ്വാസം ലഭിച്ചിരി്ക്കുന്നത്. പലിശക്കാരില്‍ നിന്നും കടം വാങ്ങി ദുരിതത്തിലായവരാണ് കര്‍ഷകരില്‍ ഭൂരിപക്ഷവും. ഒപ്പം കന്നുകാലികളെ വില്ക്കാന് പറ്റാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു. വയസ്സായ കന്നുകാലികളെ ഉപേക്ഷിക്കേണ്ടി വരികയും അവ വിളകള്‍ നശിപ്പിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു.
പാർട്ടികളുടെ പിന്തുണ
ഗോ രക്ഷക ഗുണ്ടകള്‍ കര്‍ഷകര്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വൈദ്യുതി നിരക്ക് വര്‍ധനവ് അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് പെന്ഷന് നല്‍കുക, വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. ലഖ്നൗ ചലോ മാര്‍ച്ചിന് കോണ്‍ഗ്രസ്, എസ് പി, ബിഎസ്പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡണ്ട് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍ മുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവര്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
പ്രക്ഷോഭം രാജ്യവ്യാപകം
20, 21 തിയ്യതികളില്‍ ദില്ലിയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കണ്വെന്ഷന് സംഘടിപ്പിക്കുന്നുണ്ട്. കര്‍ഷക പ്രക്ഷോഭം രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. കന്നുകാലി കച്ചവടത്തിനുള്ള നിരോധനം നീക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് കിസാന്‍ സഭ ലക്ഷ്യമിടുന്നത്. ഗോരക്ഷയുടെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഇനിയുണ്ടാകരുതെന്ന് കിസാന്‍ സഭ നേതാക്കള്‍ പറയുന്നു. പശുവിന്റെ പേരിലുള്ള ആക്രമണത്തില്‍ ഇരകളാകുന്നത് ന്യൂനപക്ഷക്കാര്‍ മാത്രമല്ല, കര്‍ഷകരുമാണ്. നേരത്തെ കര്‍ണാടകയിലും രാജസ്ഥാനിലും വിജയകരമായി കിസാന്‍ സഭ കര്‍ഷക സമരങ്ങള്‍ നടത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമായി വ്യാപിക്കുന്നത് ബിജെപി സര്‍ക്കാരിന് വലിയ വെല്ലുവിളിയാവുകയാണ്.
അവരുടെ ശക്തിദുര്‍ഗങ്ങളിലേക്കാണ് നമ്മളീ യുദ്ധം നയിക്കേണ്ടത്.. വിജു കൃഷ്ണൻ സംസാരിക്കുന്നു
ബലാത്സംഗം നടന്നിട്ടില്ലെങ്കിൽ ഇരയ്ക്ക് ശിക്ഷ വിധിക്കട്ടെ.. പുതിയ വാദങ്ങളുമായി സംഗീത ലക്ഷ്മണ