ബിജെപിക്ക് മുമ്പിൽ ഒരേയൊരു വെല്ലുവിളി; ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതുക കോൺഗ്രസിന്റെ വജ്രായുധം
ദില്ലി: ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കെ പ്രധാനമന്ത്രിയുടെ ഭരണ തുടര്‍ച്ചയും ബിജെപിയുടെ ഭാവിയും നിശ്ചയിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷമായ 263 മില്യണിലധികം വരുന്ന കര്‍ഷകരാണ്. കാര്‍ഷിക വിളകളുടെ വിലക്കുറവും ആയിരക്കണക്കിന് കര്‍ഷക ആത്മഹത്യയും കര്‍ഷകരുടെ പ്രതിഷേധവും ഈ തിരഞ്ഞെടുപ്പിലെ അനിഷേധ്യ ഘടകങ്ങളാണ്.
അഞ്ച് വര്‍ഷം മുന്‍പ് ബിജെപി അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഏറ്റവും വലിയ വാഗ്ദാനം അവരുടെ ഉല്പാദന ചിലവിനേക്കാള്‍ 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു. പക്ഷേ 2018 ഫെബ്രുവരിയില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം വരുന്നത് വരെ അതു നടപ്പാക്കിയിരുന്നില്ല. എന്നിട്ടും വാഗ്ദാനം നല്‍കിയ നിരക്കില്‍ ലാഭം നല്‍കാന്‍ അധികാരികള്‍ക്കാകുന്നില്ലെന്ന് നിരവധി കര്‍ഷകര്‍ പരാതിപ്പെടുന്നു. ഈ അതൃപ്തി മറികടക്കാന്‍ ഓരോ വര്‍ഷവും 6000 രൂപ മൂന്ന് ഗഡുക്കളായി 120 മില്യണ്‍ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് മോദി പ്രഖ്യാപിച്ചു.

പാഴായ വാഗ്ദാനം
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായ ഉല്‍പാദന ചിലവിനേക്കാള്‍ 50 ശതമാനം കൂടുതല്‍ ലാഭം നല്‍കുകയെന്ന വാഗ്ദാനം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഒടുവില്‍ കഴിഞ്ഞ ജൂലൈയില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ചു. പക്ഷേ രാജ്യത്തെ 263 ദശലക്ഷം കര്‍ഷകര്‍ക്കും ഇപ്പോഴും മതിയായ വരുമാനം ലഭിക്കുന്നില്ല. രാജ്യത്തെ ഗോതമ്പിന്റെ മൂന്നിലൊന്നും 40 ശതമാനം ഭക്ഷ്യധാന്യങ്ങളും കടുക്, ചോളം, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും സര്‍ക്കാര്‍ വാങ്ങുന്നുണ്ട്. പക്ഷേ പദ്ധതി നടപ്പാക്കാന്‍ കാലതാമസം നേരിട്ടതോടെ ബുദ്ധിമുട്ടിലായ കര്‍ഷകര്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രധാന ഭീഷണിയായി മാറിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിൽ
ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണം കര്‍ഷകരുടെ കോപമായിരുന്നു. കുറഞ്ഞ വിളവെടുപ്പും കളനാശിനികളുടെയും ഡീസലിന്റെയും വിലക്കയറ്റവും കാരണം വന്‍തോതിലുള്ള പ്രതിഷേധം ഇന്ത്യയിലുടനീളം നടന്നു.

കർഷക പ്രതിഷേധം
ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്ന 543 സീറ്റുകളില്‍ 484 സീറ്റുകളിലും കര്‍ഷകരുടെ വികാരത്തെ മറികടക്കാനുള്ള പ്രചരണങ്ങളാണ് പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാം തന്നെ നടത്തിയത്. 6000 രൂപയുടെ വാഗ്ദാനത്തിന് പുറമേ ഗ്രാമീണ വികസനത്തിനായി 25 ട്രില്യണ്‍ രൂപയാണ് മോദി വാഗ്ദാനം ചെയ്തത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ദേശവ്യാപക വായ്പ എഴുതി തള്ളലും പ്രതിമാസം 6000 രൂപ 50 മില്യണ്‍ ദരിദ്ര കുടുംബങ്ങള്‍ക്കായി നല്‍കുമെന്നും വാഗ്ദാനം നല്‍കി.

കടക്കെണിയിൽ കർഷകർ
2015ല്‍ മാത്രം 12,602 കര്‍ഷകരും കൃഷിസംബന്ധമായ തൊഴില്‍ ചെയ്തവരും ആത്മഹത്യ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2015ന് ശേഷമുള്ള ആത്മഹത്യ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തു വിട്ടതുമില്ല. അതേ സമയം പാകിസ്താനുമായുള്ള സൈനിക ഏറ്റുമുട്ടല്‍ ഗ്രാമീണ മേഖലകളിലെ വോട്ടുകള്‍ നേടാന്‍ ബിജെപിയെ സഹായിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരുകള്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ ശത്രുക്കളെ ആക്രമിക്കാന്‍ നരേന്ദ്രമോദിക്ക് ആയിട്ടുണ്ടെന്ന് ഹരിയാനയിലെ വടക്കന്‍ ഗ്രാമമായ ബല്യാര്‍ കുര്‍ദിലെ കര്‍ഷകനായ ഓം പ്രകാശ് പറയുന്നു.

ദേശീയതയും ഹിന്ദുത്വ അജണ്ടയും
നല്‍കിയ വാഗ്ദനങ്ങള്‍ പാലിക്കാന്‍ പറ്റിയില്ലെങ്കിലും മികച്ചൊരു പ്രകടനമാണ് മോദി സര്‍ക്കാര്‍ കാഴ്ച വെച്ചത്. ദേശീയതയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അദ്ദേഹം പറയുന്നു. പാകിസ്താനിലെ ഭീകര പരിശീലന ക്യാമ്പിന് നേരെ ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതായി അവകാശപ്പെടുകയും ഇതുവഴി ദേശീയത ഉയര്‍ത്തിപ്പിടിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കൂടാതെ രാജ്യത്തെ ഹിന്ദു ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ഏകദേശം 600 ദശലക്ഷം ഡോളര്‍ ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കായി മാറ്റിവെച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications