സർക്കാർ വാഹനങ്ങളിൽ ഉല്ലാസ യാത്ര!! മന്ത്രി അറിയുന്നുണ്ടോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ ധൂർത്ത്!!
വകുപ്പിന് അനുവദിച്ചിരിക്കുന്ന വാഹനങ്ങളിൽ ഉദ്യോഗസ്ഥർ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തുകയാണെന്നും വിവാഹ യാത്രകൾക്ക് ഉപയോഗിക്കുകയാണെന്നുമാണ് ആരോപണം.
ഇടുക്കി: ജില്ലയിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സർക്കാർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതായി പരാതി. വകുപ്പിന് അനുവദിച്ചിരിക്കുന്ന വാഹനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നാണ് ആരോപണം. വകുപ്പിനെ കുറിച്ചും വ്യാപക പരാതികളുണ്ട്. വകുപ്പിന് അനുവദിച്ചിരിക്കുന്ന വാഹനങ്ങളിൽ ഉദ്യോഗസ്ഥർ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തുകയാണെന്നും വിവാഹ യാത്രകൾക്ക് ഉപയോഗിക്കുകയാണെന്നുമാണ് ആരോപണം. വകുപ്പിൽ വ്യാപക ക്രമക്കേട് നടക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞമാസം ഊട്ടിയിൽ നടന്ന പുഷ്പമേളയ്ക്ക് മൂന്നു വാഹനത്തിലാണ് ഉദ്യോഗസ്ഥരും കുടുംബവും പോയത്. ഇത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറും കുടുംബവും കഴിഞ്ഞ ദിവസം പാലായിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് വകുപ്പിന്റെ വാഹനത്തിൽ. രാഷ്ട്രദീപികയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുക്കുന്നത്.
ഇടുക്കി കാർഷിക വകുപ്പിലെ സ്പെഷ്യൽ സോൺ ഓഫീസറായ എൻഎസ് ജോഷിന് അനുവദിച്ച വാഹനമാണ് ദുരുപയോഗം ചെയ്തത്. അവധി ദിനമായ ഞായറാഴ്ച പാലയിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനാണ് വാഹനം ഉപയോഗിച്ചത്. ഡിപ്പാർട്ട്മെന്റ് ഡ്രൈവറെ വിളിച്ചു വരുത്തിയായിരുന്നു കാറെടുപ്പിച്ചത്. കെഎൽ 38 എഫ് 3415 സർക്കാർ വാഹനത്തിലായിരുന്നു യാത്രചെയ്തത്.
ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിനാണ് എസി ബൊലീറോ വാഹനം സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ ജില്ലാ കൃഷി ഓഫീസർ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജോഷിന് വാഹനം അനുവദിച്ചത്. ഇതും ചട്ടം മറികടന്നാണെന്നും ആരോപണമുണ്ട്.
ഇതിനു പുറമെ പച്ചക്കറികൾ കൊണ്ടുപോകാൻ സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്ത് പണം തിരിമറി നടത്തുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. കാർഷിക മേഖലയായ വട്ടവടയിൽ നിന്നും കാന്തല്ലൂരിൽ നിന്നും പച്ചക്കറികൾ കയറ്റി അയക്കാനായി ഇടുക്കി പാക്കേജിന് ഐഷർ ലോറികൾ അനുവദിച്ചിട്ടുണ്ട്. ഈ വാഹനങ്ങൾ ഉണ്ടായിരിക്കെ മറ്റ് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതായാണ് ആരോപണം.