കാറ്റെടുത്തത് കര്‍ഷകന്റെ സ്വപ്നങ്ങൾ!! മഹാരാഷ്ട്രയില്‍ 1.25 ലക്ഷം ഹെക്റില്‍ കൃഷിനാശം,
മുംബൈ: മഹാരാഷ്ട്രയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ വ്യാപക കൃഷിനാശം. സംസ്ഥാനത്തെ 11 ജില്ലകളിലായി 1.25 ലക്ഷം ഹെക്ടർ കാർഷിക വിളകളാണ് നശിച്ചത്. കാര്‍ഷിക മന്ത്രി പാണ്ഡുരംഗ് ഫുണ്ട്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാഥമിക കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലെ 11 ജില്ലകളിലെ 1,086 ഗ്രാമങ്ങളിലായി 1.25 ലക്ഷം ഹെക്ടര്‍ ഭൂമിയിലെ കാർഷിക വിളകളാണ് നശിച്ചിട്ടുള്ളത്. ബുൽദാന, അമരാവതി, ജല്‍ന എന്നീ മൂന്ന് ജില്ലകളിലാണ് വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഗോതമ്പ്, ചെറുപയർ, ജോവർ, ഉള്ളി, റാബി വിളകള്‍, മുന്തിരികൾ എന്നീ വിളകൾക്കാണ് കൃഷിനാശം സംഭവിച്ചത്. ജലഗോണ്‍ ജില്ലയിലെ വാഴകൃഷിയെയും പച്ചക്കറി കൃഷിയെയും കൊടുങ്കാറ്റ് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ജൽന, ബീഡ്, ജൽഗോൺ, ബുൽദാന, അമരാവതി, അകോല, വാഷിം, ലാത്തൂർ, ഒസ്മാനാബാദ്, ഹിംഗോളി എന്നിങ്ങനെ 11 ജില്ലകളെയാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ബാധിച്ചിട്ടുള്ളത്. എന്നാൽ വിളനാശം നേരിട്ട കർഷകർക്ക് സര്‍വേയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നൽകുക.

ഓരോ ഹെക്ടറിനും 50,000 രൂപ എന്ന തോതില്‍ വിളനാശം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് കര്‍ഷകർ ഉന്നയിക്കുന്ന ആവശ്യം. അല്ലാത്ത പക്ഷം സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകർ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications