പരമ്പരാഗത തൊഴിലാളികള്‍ ഇല്ല... കമുക് കൃഷി ഇടുക്കിയില്‍ നിന്ന് പടിയിറങ്ങുന്നു
തൊടുപുഴ: ഒരുകാലത്ത് ഹൈറേഞ്ച് ജനതയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായിരുന്നു കമുക്. എന്നാല്‍ വേണ്ടത്ര സംരക്ഷണമില്ലാത്തതിനാലും പരമ്പരാഗത തൊളിലാളികളുടെ എണ്ണത്തിലുണ്ടായ കുറവും കമുക് കാലഘട്ടത്തിനിപ്പുറം കൃഷിയിലേക്ക് കര്‍ഷകരെ നയിക്കുന്നില്ലെന്ന് വേണം പറയാന്‍. ഹൈറേഞ്ചിലെ പ്രധാന തോട്ടങ്ങളില്‍ നിന്നെല്ലാം കമുക് കൃഷി പടിയിറങ്ങുകയാണ്.
തൊഴിലാളികളെ കിട്ടാനില്ലാതായതോടെ വിളവെടുപ്പും പരിപാലനവും നിലച്ചതാണ് കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനുള്ള പ്രധാന കാരണം. കുടിയേറ്റ കാലം മുതല്‍ ഹൈറേഞ്ചില്‍ മറ്റ് കാര്‍ഷിക വിളകള്‍ക്കൊപ്പം കമുക് കൃഷിയും സജീവവമായിരുന്നു. അക്കാലങ്ങളില്‍ ഇടുക്കിയില്‍ നിന്നും ടണ്‍ കണക്കിന് പാക്കും പഴുക്കയുമടക്കം സംസ്ഥാനത്തെ മറ്റ് ജില്ലകളിലേയ്ക്ക് കയറ്റി അയച്ചിരുന്നതാണ്.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമുക്് കയറ്റ തൊഴിലാളികളെ കിട്ടാത്തതും ഈ രംഗത്തേയ്ക്ക് പുതിയതായി തൊഴിലാളികള്‍ കടന്നുവരാത്തതും കമുക് കൃഷിയ്ക്ക് കനത്ത തിരിച്ചടിയായി. തൊഴിലാളികള്‍ ഇല്ലാതായതോടെ കൃത്യസമയത്തുള്ള കൃഷി പരിപാലനവും വിളവെടുപ്പും ഇല്ലാതായി. കൃഷി പരിപാലനം നിലച്ചതോടെ കമുകുകള്‍ക്ക് കീടശല്യവും രോഗ ബാധയും രൂക്ഷമാകുകയും കൂമ്പുകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു തുടങ്ങി.
പഴുക്കയുടെയും പാക്കിന്റെയും ലഭ്യത കുറവ് നിലവില്‍ പരിഹരിക്കുന്നത് മറ്റു ജില്ലകളെ ആശ്രയിച്ചാണ്.കോഴിക്കോട് അടക്കമുള്ള മറ്റ് ജില്ലകളില്‍ നിന്നുമാണ് ഇവിടുത്തെ മൊത്ത വില്‍പ്പന ശാലകളിലേക്ക് ഇപ്പോള്‍ അടയ്ക്കാ എത്തുന്നത്. ഇതിനാണേല്‍ പൊന്നും വില നല്‍കേണ്ട സാഹചര്യവുമാണ്. കുരുമുളകും ഏലവും അടക്കം കയറ്റുമതി ചെയ്തിരുന്നതുപോലെ വന്‍തോതില്‍ സംഭരണവും വിപണനവും നടത്തിയിരുന്ന അടയ്ക്കാ വിപണികള്‍ ഇന്ന് അടച്ചുപൂട്ടിയിരിക്കുന്നു. ഇതോടെ ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖലയില്‍ നിന്നും കാലഘട്ടത്തിന്റെ ഒരു വിളകൂടി അന്യമാകുകയാണ്.












Click it and Unblock the Notifications