കർഷക സമരങ്ങൾ വിലപ്പോയില്ല... പോളിങ് ബൂത്തിലെത്തിയ കര്‍ഷകര്‍ ചിന്തിച്ചത് ഇങ്ങനെ! മോദി-ഷാ തന്ത്രങ്ങൾ
ദില്ലി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാജ്യം കണ്ടത് വലിയ കര്‍ഷക മുന്നേറ്റങ്ങളായിരുന്നു. മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചും രാജസ്ഥാനിലെ കര്‍ഷക സമരങ്ങളും ദില്ലിയിലെ സമരങ്ങളും എല്ലാം സൃഷ്ടിച്ച പൊതുബോധം മോദി വിരുദ്ധതയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇതെല്ലാം വോട്ടായി മാറും എന്നായിരുന്നു പ്രതിപക്ഷ കക്ഷികള്‍ പ്രതീക്ഷിച്ചിരുന്നു.
ഒട്ടുമിക്ക കര്‍ഷക സമരങ്ങളുടേയും മുന്നില്‍ സിപിഎമ്മും ഇടതു പാര്‍ട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. ഇത് തങ്ങള്‍ക്ക് രാഷ്ട്രീയ വിജയം സമ്മാനിക്കും എന്ന പ്രതീക്ഷയിലായിരുന്നു അവര്‍. രാജ്യത്തെ അമ്പത് ശതമാനത്തിലേറെ ജനങ്ങള്‍ കൃഷിയുമായും അനുബന്ധ മേഖലകളുമായും ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സാഹചര്യത്തില്‍ ഒരു മോദി വിരുദ്ധ തരംഗം തന്നെ ഉണ്ടായേക്കും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ മോദി സര്‍ക്കാര്‍ കര്‍ഷകരുടെ സര്‍ക്കാര്‍ വിരുദ്ദ വികാരത്തെ തന്ത്രപരമായി മറികടന്നു എന്ന് തന്നെ കരുതേണ്ടി വരും. ദി ഹിന്ദു സിഎസ്ഡിഎസ്- ലോക്‌നീതി പോസ്റ്റ് പോള്‍ സര്‍വ്വേയും ഇത് തന്നെ ആണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളെ മുന്‍നിര്‍ത്തിയായിരുന്നില്ല ഭൂരിഭാഗം കര്‍ഷകരും ഇത്തവണ വോട്ട് ചെയ്തത്. 15 ശതമാനം പേരും വികസനത്തെ പ്രധാന അജണ്ടയായി കണ്ടാണ് വോട്ട് ചെയ്തത്. പത്ത് ശതമാനം പേരെ സ്വാധീനിച്ചത് തൊഴിലില്ലായ്മയാണ്. വെറും അഞ്ച് ശതമാനം കര്‍ഷകര്‍ മാത്രമാണ് തങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളെ വിലയിരുത്തി പോളിങ് ബൂത്തില്‍ എത്തിയത് എന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.
കര്‍ഷക സമരങ്ങളേയും കാര്‍ഷിക പ്രശ്‌നങ്ങളേയും തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ വത്കരിക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടു എന്ന് തന്നെ വിലയിരുത്തേണ്ടി വരും. കര്‍ഷകരുടെ ജാതി തിരിച്ചുള്ള വോട്ടിങ് കണക്കുകളും ബിജെപിയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നത്. സവര്‍ണ ജാതിയില്‍ പെട്ട കര്‍ഷകരില്‍ 52 ശതമാനവും വോട്ട് ചെയ്തത് ബിജെപിയ്ക്കാണ്. പത്ത് ശതമാനം പേര്‍ ബിജെപി സഖ്യകക്ഷികള്‍ക്ക് വോട്ട് ചെയ്തു. ഒബിസി വിഭാഗത്തിലെ 44 ശതമാനവും ബിജെപിയ്ക്ക് വോട്ട് ചെയ്ത്. 10 ശതമാനം ബിജെപി സഖ്യകക്ഷികള്‍ക്കും. ദളിത് വിഭാഗങ്ങളിലും 34 ശതമാനവും ആദിവാസി വിഭാഗങ്ങളിലെ 41 ശതമാനവും ഇത്തവണ ബിജെപിയ്ക്കാണ് വോട്ട് ചെയ്തത്.
എല്ലാ കര്‍ഷക വിഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ്സിന് ഉണ്ടായത് വന്‍ വോട്ട് ചോര്‍ച്ചയാണ്. അല്ലെങ്കില്‍, കര്‍ഷിക പ്രശ്‌നങ്ങള്‍ വോട്ടായി മാറ്റുന്നതില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ആയിരുന്നു എന്നും പറയാം.

ബിജെപി സര്‍ക്കാരില്‍ 68 ശതമാനം കര്‍ഷകരും സന്തുഷ്ടരായിരുന്നു എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍. 47 ശതമാനം കര്‍ഷകരും ബിജെപി-എന്‍ഡിഎ മുന്നണിയ്ക്ക് തന്നെയാണ് വോട്ട് ചെയ്തത്. കോണ്‍ഗ്രസ്-യുപിഎ മുന്നണിയ്ക്ക് കിട്ടിയത് 26 ശതമാനം കര്‍ഷക വോട്ടുകളും!
എന്നാല്‍ കര്‍ഷക രോഷം തീരെ ഇല്ലായിരുന്നു എന്ന് പറയാന്‍ കഴിയില്ല. കര്‍ഷക രോഷത്തെ തന്ത്രപൂര്‍വ്വം മോദിയും സംഘവും മറികടക്കുകയായിരുന്നു. അവസാന നിമിഷം പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ യോജന കര്‍ഷകരില്‍ വലിയ പ്രതീക്ഷയുണ്ടാക്കി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തുന്ന സാഹചര്യം വന്നതോടെ അതുവരെയുണ്ടായിരുന്ന രോഷം എല്ലാം പമ്പ കടന്നു എന്ന് തന്നെ കരുതേണ്ടി വരും. അതുപോലെ തന്നെ ബിജെപി മുന്നോട്ട് വച്ച അതിദേശീയതയിലൂന്നിയ പ്രചാരണവും കര്‍ഷക രോഷം തണുപ്പിക്കാനും അത് വോട്ടാക്കി മാറ്റാനും അവരെ സഹായിച്ചിട്ടുണ്ട്.

കിസാന്‍ യോജന പ്രകാരം പണം കിട്ടിയ കര്‍ഷകരില്‍ 65 ശതമാനവും എന്‍ഡിഎ മുന്നണിയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. വെറും 11 ശതമാനം മാത്രം ആണ് യുപിഎ മുന്നണിയ്ക്ക് വോട്ട് ചെയ്തത്.
ബാലാക്കോട്ട് വ്യോമാക്രമണവും സ്വാധീന ശക്തിയായിട്ടുണ്ട്. ഇതേ കുറിച്ച് അറിഞ്ഞ കര്‍ഷകരില്‍ 42 ശതമാനം പേരും വോട്ട് ചെയ്തത് ബിജെപിയ്ക്കാണ്. എന്നാല്‍ ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് കേട്ടറിവ് പോലും ഇല്ലാത്ത കര്‍ഷകരുടെ വോട്ട് വിഹിതം ആണ് ശരിക്കും ഞെട്ടിക്കുക. ഈ വിഭാഗത്തില്‍ 31 ശതമാനം ബിജെപിയ്ക്ക് വോട്ട് ചെയ്തപ്പോള്‍ 28 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
എന്നാൽ ദക്ഷിണേന്ത്യയിലെ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ദില്ലിയിൽ കനത്ത സമരം നടത്തിയ തമിഴ്നാട്ടിലെ കർഷകർ ബിജെപിയേയും ഘടകക്ഷികളേയും തൂത്തെറിഞ്ഞ കാഴ്ചയാണ് കണ്ടത്.


Click it and Unblock the Notifications