അടിവയൽ പാടശേഖരം കതിരണിയിക്കാൻ അന്യദേശക്കാരുടെ കൈതാങ്ങ്
കുറ്റ്യാടി: ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളിലൊന്നായ വേളം പഞ്ചായത്തിലെ അടിവയൽ പാടശേഖരം ഈ വർഷം പൂർണമായും കതിരണിയും, മുൻ വർഷങ്ങളെ അപേക്ഷിച്ച് പാടശേഖരത്തിന്റെ നഷ്ട്ടപ്പെട്ടു പോയ പഴയ കാല പ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് കർഷകർ.പാടശേഖരങ്ങളിലെ സാധ്യമായ നിലങ്ങളിൽ മുഴുവൻ ഈ വർഷം കൃഷി ഇറക്കിയിട്ടുണ്ട്.
അതു കൊണ്ടു തന്നെ ഈ വർഷം നൂറ് മേനി വിളയിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ നല്ല ആവേശത്തിലാണ് കർഷകർ. നിർദിഷ്ട കുറ്റ്യാടി നാളികേര പാർക്കിനായി സ്ഥലം കണ്ടെത്തിയ മണിമലയുടെ താഴ്വാരത്ത് സ്ഥിതി ചെയ്യുന്ന അടിവയൽ പാടശേഖരം ഇന്ന് ഇതുവഴി യാത്ര ചെയ്യുന്നവരുടെ ആകർഷണ കേന്ദ്രം കൂടിയായി മാറുകയാണ്.നിരവധി യാത്രക്കാർ ഇവിടെ എത്തുമ്പോൾ തങ്ങൾ സഞ്ചരിക്കുന്ന വാഹനം നിർത്തി പ്രകൃതി സുന്ദരമായ കാഴ്ച ആസ്വദിച്ച് പടം എടുത്ത് മടങ്ങുന്നത് പ്രദേശവാസികൾക്ക് ഇപ്പോൾ ഒരു നിത്യ കാഴ്ചയാണ്.ഒരു ചെറിയ പാർക്കിനുളള സാഹചര്യം ഇന്ന് ഇവിടെ നിലവിലുണ്ട്. പാടശേഖരത്തിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തത് കർഷകരിൽ പ്രയാസം സൃഷ്ട്ടിച്ചിട്ടുണ്ട്.തൊഴിലുറപ്പ് തൊഴിലാളികളെ ഈ മേഖലയിലേക്ക് തിരിച്ചു വിടണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.നിലവിൽ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതിനാൽ അന്യസംസ്ഥാനങ്ങളിലെ പുരുഷ തൊഴിലാളികളുടെ സേവനം തേടിയിരിക്കുകയാണ് കർഷകർ.
അന്യ സംസ്ഥാന തൊഴിലാളികളായ ആലം ഖാൻ ,മുഹമ്മദ് ദുലാൽ, ഹബുൽ, ഹസൻ, സമാമുഹ്ദ് ,എന്നിവരടങ്ങുന്ന സംഘം ഇപ്പോൾ ഞാറുനടീലിനുള്ള തിരക്കിലാണ്. പ്രസ്തുത പാടശേഖരത്തെ സംസ്ഥാന സർക്കാറിന്റെ ഹരിതം പദ്ധതിയിൽ ഉൾപ്പെടുത്തി മാതൃകാ പാടശേഖരമാക്കി കൊണ്ട് നിലമൊരുക്കൽ, ഞാറ് നടീൽ, കൊയ്ത്ത് തുടങ്ങിയവയ്ക്ക് ആവശ്യമായ യന്ത്രങ്ങൾ നൽകണമെന്നാണ് പാടശേഖര കമ്മറ്റിയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് പാടശേഖര സമിതി പ്രസിഡണ്ട് ജമാൽ നെല്ലിപ്പള്ളിയും, സെക്രട്ടറിയും കിസാൻ സഭ നേതാവുമായ പി.കെ.ദാമോദരനും പറഞ്ഞു.
ബൈക്ക് തടഞ്ഞു നിർത്തി മിന്നലാക്രമണം;രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് പരുക്ക്