ജെയ്റ്റ്ലിയുടെ ബജറ്റിൽ കർഷകർക്കും ഗ്രാമീണർക്കും കൂടുതൽ പദ്ധതികള്‍
ദില്ലി: എന്‍ഡിഎ സർക്കാരിന്റെ അവസാനത്തെ ധനകാര്യ ബജറ്റില്‍ ഊന്നൽ നല്‍കുന്നത് കർഷകർക്കും ഗ്രാമീണ മേഖലയ്ക്കും. കര്‍ഷകർക്ക് ഉയര്‍ന്ന വരുമാനമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്കാണ് ഊന്നൽ നല്‍കിയിട്ടുള്ളത്. ഉൽപ്പാദന ചെലവ് കുറച്ച് കർഷകര്‍ക്ക് ചെലവിന്റെ അമ്പത് ശതമാനം വരുമാനം ലഭ്യമാക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. അതേ സമയം അർഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിന് ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാതാക്കുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു. കർഷകർക്ക് നൽകി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കന്നുകാലി കർഷകര്‍ക്ക് കൂടി ലഭ്യമാക്കുമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാണിക്കുന്നു.
2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും കാർഷിക വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കുമെന്നും ജെയ്റ്റ്ലി ബജറ്റിൽ ചൂണ്ടിക്കാണിക്കുന്നു. കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെയ്ക്കുമെന്നും ഇനാം പദ്ധതിയിൽ കൂടുതല്‍ കർഷകരെ പങ്കാളികളാക്കുമെന്നും പ്രഖ്യാപനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യധാന്യ സംസ്കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കിയതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയരുകയും ചെയ്തുിട്ടുണ്ട്.
രാജ്യത്തെ കാര്‍ഷിക വളർച്ച ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷൻ ഗ്രീൻ എന്ന പേരിൽ പദ്ധതിയ്ക്ക് രൂപം നൽകും. ഇതിലേയ്ക്ക് 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന് പുറമേ ഫിഷറീസ്- മൃഗസംരക്ഷണ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 1000 കോടിയായി ഉയർത്തിയിട്ടുണ്ട്. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി 1290 കോടി രൂപ ബജറ്റ് വിഹിതമായി വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ നാല് കോടിയോളം വരുന്ന ദരിദ്രവിഭാഗങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സൗഭാഗ്യ പദ്ധതിയ്ക്ക് രൂപം നൽകും. ഇതിന് പുറമേ ഗ്രാമീണ മേഖലയിലെ എട്ട് കോടിയോളം വരുന്ന സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷൻ നല്‍കും. ഉജ്ജ്വല യോജന പദ്ധതിയ്ക്ക് കീഴിലായിരിക്കും ഇത് നടപ്പിലാക്കുക.