വിഎസ് സുനിൽ കുമാർ കത്തെഴുതി; കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ കേന്ദ്രം അവസാനിപ്പിച്ചു!
തിരുവനന്തപുരം: കുറഞ്ഞ പലിശ നിരക്കിൽ കർഷർക്ക് സ്വർണ്ണ പണയത്തിന്മേൽ ലഭിച്ചു വരുന്ന കാർഷിക വായ്പ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ. സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിക്കുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്രം കത്തിവെച്ചിരിക്കുന്നത്. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു കേന്ദ്ര സർക്കാർ ബാങ്കുകൾക്കു നിർദേശം നൽകിയിരിക്കുകാണ്.
അനർഹർ ഈ വായ്പ ദുരൂപയോഗം ചെയ്യുന്നെന്ന് കാണിച്ച് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ കേന്ദ്ര കൃഷി മന്ത്രിക്കും റിസർവ്വ് ബാങ്ക് ഗവർണർക്കും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ജൂലൈ 31 വരെ ഇത്തരം വായ്പ എടുത്തവരെ എന്തു ചെയ്യണം, വായ്പ നിർത്തലാക്കിയത് എങ്ങനെ നടപ്പാക്കണം എന്നതുൾപ്പടെയുള്ള കാര്യങ്ങൾ രണ്ട് ദിവസത്തിനകം അറിയിക്കാനാണ് ബാങ്കുകൾക്ക് കിട്ടിയ നിർദേശം.

കൃഷിക്കാരാണെന്ന് ഉറപ്പാക്കാൻ കിസാൻ ക്രെഡിറ്റ് കാർഡ് വഴി മാത്രം വായ്പ നൽകണമെന്നതു സംസ്ഥാന സർക്കാരിന്റെ മുഖ്യ ആവശ്യമാണ്. കൃഷി ഓഫിസറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലേ വായ്പ നൽകാവൂ എന്നാണു സംസ്ഥാനത്തിന്റെ നിലപാട്. കൃഷി വായ്പ അനർഹരിലേക്ക് എത്തുന്നുണ്ടോ എന്നു കണ്ടെത്താൻ കേരള സർക്കാരിന്റെ കത്തിനെത്തുടർന്ന് ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര കൃഷി വകുപ്പ് നിർദേശിച്ചിരുന്നു. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി വന്നിരിക്കുന്നത്.












Click it and Unblock the Notifications