കേന്ദ്രസർക്കാർ കർഷകരോട് മാപ്പ് പറയണം: ധനമന്ത്രി പ്രഖ്യാപിച്ചത് വായ്പാ മേളയെന്ന് കോൺഗ്രസ്!!
ദില്ലി: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വിമർശനമുന്നയിച്ച് കോൺഗ്രസ്. കേന്ദ്രസർക്കാർ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനം നടത്തിയെങ്കിലും രാജ്യത്തെ പൌരന്മാർക്ക് 13 പൂജ്യങ്ങൾ മാത്രമാണ് ലഭിക്കുകയെന്നാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഉന്നയിക്കുന്ന ആരോപണം.
ഈ പാക്കേജ് കൊണ്ട് സാധാരണക്കാർക്ക് യാതൊരു തരത്തിലുള്ള ഗുണവും ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ധനകാര്യപാക്കേജിന്റെ വിശദാംശങ്ങൾ മൂന്നാം ദിനം വിശദീകരിച്ചതിന് ശേഷമാണ് കോൺഗ്രസ് വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

ദുരിതം അനുഭവിക്കുന്നു
രാജ്യത്തെ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് വായ്പകൾ പ്രഖ്യാപിക്കുകയാണ് ധനമന്ത്രി ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കർഷകരെ കടക്കെണിയിലേക്ക് വീഴ്ത്തുകയാണ് അവരെ സഹായിക്കുന്നതിന് പകരമായി സർക്കാർ ചെയ്യുന്നതെന്നും സുർജേവാല കുറ്റപ്പെടുത്തി. കൊറോണ വൈറസ് പ്രതിസന്ധി മൂലം രാജ്യത്തെ തൊഴിലാളികളും കർഷകരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. അവർക്ക് ആശ്വാസം നൽകുന്നതിന് പകരമായി വേദനിപ്പിക്കുന്ന നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറയുന്നു. ഇത് വീണ്ടും കർഷകരെ കൂടുതൽ കടത്തിലേക്ക് തള്ളിയിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരോട് മാപ്പ് പറയണം
കർഷകർക്ക് ഒരു ആനുകൂല്യം ലഭ്യമാകാത്ത സർക്കാർ കർഷകരോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും സുർജേവാല പറയുന്നത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിൽ തലക്കെട്ടുകൾ മാത്രമാണെന്നും സഹായകമായിട്ടുള്ളത് ഒന്നുംതന്നെയില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. സർക്കാരിന് കാർഷിക മേഖലയോ കർഷകരോ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സർക്കാരിന് അറിയില്ലെന്നും അതുകൊണ്ടാണ് കർഷർക്ക് പണത്തിന്റെ ആനുകൂല്യങ്ങളൊന്നും നൽകാതിരിക്കുന്നത് അതുകൊണ്ടാണന്നും കോൺഗ്രസ് വക്താവ്.

പ്രഖ്യാപനങ്ങൾ മാത്രമോ?
കൃഷിയ്ക്കും അനുബന്ധ മേഖലയ്ക്കും വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതിൽ 11 പദ്ധതികളാണ് കർഷർക്ക് വേണ്ടി പ്രഖ്യാപിച്ചിട്ടുള്ളത്. കൃഷിക്കാർക്ക് ഫാം ഗേറ്റ് അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടി ഒരു ലക്ഷം കോടി രൂപ ധനസഹായം നൽകുമെന്നും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. കാർഷിക സഹകരണ സംഘങ്ങൾ, കാർഷിക ഉൽപ്പാദന സംഘടനകൾ, കാർഷിക സംരംഭകർ എന്നിവർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

കർഷകർക്ക് നഷ്ടം മാത്രം
എംഎസ്പി കുറഞ്ഞതിനാൽ കർഷകർക്ക് ഗോതമ്പ് കൃഷിയിലൂടെ 21,000 കോടി രൂപയാണ് നഷ്ടമുണ്ടായത്. അതേ തുക തന്നെ മറ്റ് ധാന്യങ്ങളുടെയും പഴങ്ങളുടേയും കൃഷിയിലുടേയും കർഷകർക്ക് നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൌൺ മൂലം വിപണികൾ അടച്ചിട്ടതോടെ കർഷർക്ക് കുറഞ്ഞ വിലയ്ക്കാണ് കാർഷിക ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയത്. സർക്കാർ റാബി വിളകൾ 26.5 ശതമാനം വിലയ്ക്കാണ് വാങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ധനമന്ത്രിയുടെ വലിയ പ്രഖ്യാപനങ്ങളിൽ നിന്ന് കർഷകർക്കോ തൊഴിലാളികൾക്കോ പ്രയോജനം ലഭിക്കില്ല. ഇപ്പോൾ കർഷകരും തൊഴിലാളികളും നിരാശരാണെന്നും സുർജേവാല കൂട്ടിച്ചേർത്തു.












Click it and Unblock the Notifications