കർഷകർക്ക് എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ്: 40 ദിവസത്തേയ്ക്ക് ക്രെഡിറ്റ്, പിഴ ഈടാക്കുന്നതിൽ വൻ ഇളവ്!
ദില്ലി: രാജ്യത്തെ കര്‍ഷകർക്കിടയിൽ ക്രെഡിറ്റ് കാർഡുകളുടെ പ്രചാരം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കര്‍ഷകര്‍ക്ക് സബ്സിഡിയറി എസ്ബിഐ കാര്‍ഡുകൾ വഴിയും പേയ്മെന്റ് സർവീസുകൾ വഴിയും ക്രെഡിറ്റ് കാര്‍ഡ് സർവീസ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ രജീഷ് കുമാർ പറയുന്നു.
ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പരീക്ഷണാർത്ഥം പദ്ധതി നടപ്പിലാക്കി വരുന്നതായും അതിന് ശേഷം രാജ്യത്ത് മുഴുവൻ ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും ചെയർമാൻ ചൂണ്ടിക്കാണിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാർഡുകൾ പോലെ 40 ദിവസത്തേയ്ക്ക് കര്‍ഷകർക്ക് ക്രെഡിറ്റ് നൽകുന്നതാണ് എസ്ബിഐ സേവനത്തിന്റെ പ്രത്യേകത. സാധാരണ എസ്ബിഐ കാർഡുകള്‍ക്ക് ഈടാക്കുന്ന തരത്തിൽ തന്നെയാണ് കർഷകരിൽ നിന്ന് പലിശ ഈടാക്കുക. ആദ്യഘട്ടം വിജയകരമായാൽ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും എസ്ബിഐ ഈ സംവിധാനം പ്രാബല്യത്തിൽ വരുത്തും.
എന്നാൽ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ എസ്ബിഐ കാർഡുകള്‍ക്ക് ഈടാക്കുന്ന തുക പിഴയായി ഈടാക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. ക്രെഡിറ്റ് കാർഡ് പരിധിയുടെ 20 ശതമാനം മാത്രമാണ് കൺസ്യൂമർ ഉൽപ്പന്നങ്ങൾ അനുവദിക്കുകയുള്ളൂ. അവശേഷിക്കുന്ന ഭാഗം കാർഷികാവശ്യത്തിന് വേണ്ടി ചെലവഴിക്കണമെന്ന് എസ്ബിഐ നിഷ്കര്‍ഷിക്കുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവര്‍ എടുക്കുന്ന ഓരോ ലോണിനും ഇൻസ്റ്റന്റായി പണം അക്കൗണ്ടില്‍ നിന്ന് ഈടാക്കും. 40 ദിവസത്തേയ്ക്കാണ് എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് ക്രെഡിറ്റ് ലഭിക്കുക.