പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ രഹസ്യങ്ങള്‍... ചരിത്രവും ആസ്തിയും; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: ലോകശ്രദ്ധ നേടിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. അത് ഗംഭീരമായ ക്ഷേത്ര നിര്‍മിതിയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. എന്നാല്‍ ക്ഷേത്ര നിലവറയിലെ അപൂര്‍വ്വ നിധിശേഖരമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുത്തത് എന്നതാണ് വാസ്തവം.
ഒന്നേകാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ള അമൂല്യ വസ്തുക്കളാണ് ഇതുവരെയുള്ള കണക്കെടുപ്പില്‍ കണ്ടെത്തിയിട്ടുള്ളത്. ശേഷിക്കുന്ന നിലവറ കൂടി തുറന്നാല്‍ ഇതിലും എത്രയോ അധികം അമൂല്യവസ്തുക്കള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തിനെ കുറിച്ചും, ക്ഷേത്ര രഹസ്യങ്ങളെ കുറിച്ചും ഒരുപാട് അപസര്‍പ്പക കഥകളും ലോകമെമ്പാടും പ്രചരിച്ചിട്ടുണ്ട്. ശ്രീ പത്‌നാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ഇവയാണ്.
തിരുവനന്തപുരത്ത്
കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ശ്രീപത്മനാഭ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം എന്നര്‍ത്ഥത്തില്‍ ആണ് തിരുവനന്തപുരം എന്ന സ്ഥലപ്പേര് തന്നെ നിലവില്‍ വരുന്നത്. തിരു- അനന്ത- പുരം ആണത്രെ തിരുവനന്തപുരം ആയത്. അനന്തശയനം നടത്തുന്ന പത്മനാഭന്‍(മഹാവിഷ്ണു) ആണ് ഇവിടത്തെ പ്രതിഷ്ഠ.
കാലപ്പഴക്കം
ക്ഷേത്രം എന്നാണ് നിര്‍മിക്കപ്പെട്ടത് എന്നോ വിഗ്രഹം ആരാണ് സമര്‍പ്പിച്ചത് എന്നോ വ്യക്തമാക്കുന്ന ചരിത്രരേഖകള്‍ ഒന്നും ലഭ്യമല്ല. സംഘകാല കൃതികളിലും ഹിന്ദു പുരാണങ്ങളിലും ക്ഷേത്രത്തെ കുറിച്ച് പല പരാമര്‍ശങ്ങളും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കലിയുഗത്തിന്റെ ആദ്യ ദിനമാണ് ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് (അയ്യായിരം വര്‍ഷം മുമ്പ്) എന്ന് വിശ്വസിക്കുന്നവരുണ്ട്.
ലഭ്യമായ ചരിത്രം
കൊല്ലവര്‍ഷം 225 ല്‍ ആണ് പത്മനാഭസ്വാമി ക്ഷേത്ര ഭരണസമതിയായ 'തിരുവനന്തപുരത്ത് സഭ' രൂപീകരിക്കപ്പെടുന്നത്. 'എട്ടരയോഗം' ആയിരുന്നു ക്ഷേത്രകാര്യങ്ങളില്‍ തീരുമാനങ്ങളെടുത്തിരുന്നത്. വേണാട്/തിരുവിതാംകൂര്‍ മഹാരാജാവും എട്ട് സഭാംഗങ്ങളും ചേര്‍ന്നതാണ് എട്ടരയോഗം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ കുലദൈവമാണ് പത്മനാഭ സ്വാമി.
ക്ഷേത്ര പുനരുദ്ധാരണം
പലനാശങ്ങള്‍ക്ക് ക്ഷേത്രം പലപ്പോഴായി വഴിപ്പെടിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഇന്ന് കാണുന്ന വിധത്തില്‍ പുനരുദ്ധരിച്ചത് തിരുവിതാംകൂര്‍ മഹാരാജാവ് ആയിരുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. പന്ത്രണ്ടായിരം സാളഗ്രാമങ്ങള്‍ വരുത്തിച്ചാണ് വിഗ്രഹം പുനര്‍നിര്‍മിച്ചത്. ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരത്തിന്റെ അഞ്ച് നിലകളും ഇക്കാലത്താണ് നിര്‍മിക്കപ്പെടിട്ടുള്ളത്.
Recommended Video
തൃപ്പടിദാനം
തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തൃപ്പടിദാനം. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തന്റെ കീഴിലുള്ള പ്രദേശങ്ങള്‍ മുഴുവന്‍ ശ്രീപത്മനാഭന് സമര്‍പ്പിച്ചതിനെയാണ് തൃപ്പടിദാനം എന്ന് വിശേഷിപ്പിക്കുന്നത്. 1750 ജനുവരിയില്‍ ആയിരുന്നു ഇത്. ശ്രീപത്മനാഭദാസന്‍ വഞ്ചിപാലക മാര്‍ത്താണ്ഡവര്‍മ കുലശേഖര പെരുമാള്‍ എന്ന നാമവും അദ്ദേഹം ഇതിന് ശേഷം സ്വീകരിച്ചു. ഇതിന് ശേഷം പത്മനാഭദാസന്‍മാര്‍ എന്നാണ് രാജകുടുംബാംഗങ്ങള്‍ അറിയപ്പെട്ടിരുന്നത്.
ക്ഷേത്ര നിലവറകള്‍
ആറ് നിലവറകളാണ് ക്ഷേത്രത്തിനുള്ളത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെയാണ് നിലവറകളെ ഇപ്പോള്‍ സൂചിപ്പിക്കുന്നത്. 2011 ല്‍ ആണ് സുപ്രീം കോടതി ഈ നിലവറകള്‍ തുറന്ന് പരിശോധിച്ച് അതിലെ നിധിയുടെ മൂല്യം നിശ്ചയിക്കാന്‍ ഉത്തരവിട്ടത്. (2014 ല്‍ ജി, എച്ച് എന്നിങ്ങനെ രണ്ട് നിലവറകള്‍ കൂടി ഉള്ളതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു).
തുറക്കാത്ത ബി നിലവറ
മറ്റ് നിലവറകള്‍ എല്ലാം തുറന്ന് പരിശോധിച്ചെങ്കിലും , ബി നിലവറ തുറന്നിരുന്നില്ല. ഇത് സംബന്ധിച്ചാണ് ഏറ്റവും അധികം അപസര്‍പ്പക കഥകള്‍ പ്രചരിക്കുന്നത്. നിലവറ തുറന്നാല്‍ സര്‍വ്വനാശം സംഭവിക്കും എന്ന് വരെ കരുതുന്നവരുണ്ട്. എന്തായാലും 2011 ലെ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് നിലവറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
നിഗൂഢനിലവറ
സാധാരണ നിലവറകള്‍ തുറക്കുന്നത് പോലെ എളുപ്പമായിരുന്നില്ല ബി നിലവറ. തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചോ സ്‌ഫോടനം നടത്തിയോ തുറക്കണം എന്ന അഭിപ്രായവും ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെ നിലവറ തുറക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച വ്യക്തി മരണപ്പെട്ടു. പിന്നീട് ഇതില്‍ കോടതി ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ ഇതും ഒരു കാരണമായി.
വിഷ സര്‍പ്പങ്ങള്‍?
കഥകള്‍ ഏറെയാണ് ബി നിലവറയിലെ ശ്രീപണ്ടാരക്കല്ലറയെ കുറിച്ച് പ്രചരിക്കുന്നത്. 1908 ല്‍ ഈ കല്ലറ തുറക്കാന്‍ ശ്രമിച്ചു എന്നൊരു കഥ പ്രചരിക്കുന്നുണ്ട്. അന്ന് അതിന് ശ്രമിച്ചവര്‍ ഉഗ്ര സര്‍പ്പങ്ങളെ കണ്ട് പേടിച്ചോടി എന്നാണ് കഥ.
എന്നാല്‍ 1931 ലും 2002 ലും ബി നിലവറ തുറന്നിട്ടുണ്ട്. പക്ഷേ, അന്നും ശ്രീപണ്ടാരക്കല്ലറ തുറന്നിട്ടില്ലെന്നതാണ് ഒരുവാദം. നിലവറയിലുള്ള ഭാരണക്കോണത്തു കല്ലറയാണത്രെ തുറന്നത്.
ഒന്നേകാല്‍ ലക്ഷം കോടി?
വിവിധ നിലവറകളില്‍ നിന്നായി കണ്ടെത്തിയ അമൂല്യവസ്തുക്കളുടെ ആകെ മൂല്യം ഒന്നേകാല്‍ ലക്ഷം കോടി രൂപയോളം വരും എന്നാണ് വിലയിരുത്തിയിരിക്കുന്നത്. ഏറ്റവും അധികം അമൂല്യ വസ്തുക്കള്‍ ഉണ്ടായിരുന്നത് എ നിലവറയില്‍ ആയിരുന്നു. കണക്കെടുത്ത് പൂര്‍ത്തിയാക്കിയതിന് ശേഷം 2015 ന് ആണ് വിദഗ്ധ സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രത്യേക മ്യൂസിയം നിര്‍മാണം ഉള്‍പ്പെടെ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.