ആപ്പിള്‍ എന്നാല്‍ സുമ്മാവാ! ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി ആപ്പിള്‍, മറികടന്നത് എന്‍വിഡിയയെ


ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന വിശേഷണം ഇനി ആപ്പിളിന്. അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക് കമ്പനിയായ എന്‍വിഡിയയെ മറികടന്നാണ് ആപ്പിളിന്റെ നേട്ടം. എന്‍വിഡിയയുടെ കുതിച്ചുചാട്ടത്തിനേക്കാള്‍ സ്ഥിരതയാര്‍ന്ന നേട്ടം ആപ്പിളിന്റെ ദീര്‍ഘകാല എഐ തന്ത്രത്തിലൂടെ ലഭിക്കുമെന്ന് നിക്ഷേപകര്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി ആപ്പിള്‍ തിരിച്ചുപിടിക്കുകയായിരുന്നു.

Advertisement

വെള്ളിയാഴ്ച എന്‍വിഡിയയുടെ ഓഹരി മൂല്യത്തില്‍ 3.5 ശതമാനം ഇടിവുണ്ടായതിനെത്തുടര്‍ന്ന്, അവരുടെ 4.86 ട്രില്യണ്‍ ഡോളര്‍ എന്ന വിപണി മൂല്യത്തെ മറികടന്ന് ആപ്പിളിന്റെ മൂല്യം 4.88 ട്രില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിനുശേഷം ആദ്യമായാണ് ആപ്പിള്‍ ഈ നേട്ടം കൈവരിക്കുന്നത്. നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ വലിയൊരു മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

Advertisement

ചാറ്റ്ജിപിടിക്കും മറ്റ് ജനറേറ്റീവ് എഐ സംവിധാനങ്ങള്‍ക്കും ആവശ്യമായ ചിപ്പുകള്‍ വിതരണം ചെയ്തുകൊണ്ട് എഐ രംഗത്തെ കുതിച്ചുചാട്ടത്തില്‍ എന്‍വിഡിയ ആധിപത്യം പുലര്‍ത്തിയിരുന്നെങ്കിലും, എഐയെ ദീര്‍ഘകാല ലാഭമാക്കി മാറ്റാന്‍ മികച്ച സാധ്യതയുള്ള കമ്പനികളെയാണ് നിക്ഷേപകര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്. എഐ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, എന്‍വിഡിയ തുടങ്ങിയ എതിരാളികളേക്കാള്‍ പിന്നിലാണെന്ന വിമര്‍ശനം ആപ്പിള്‍ നേരിട്ടിരുന്നു.

വലിയ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ അത്ര സജീവമായിരുന്നില്ല എന്നതാണ് ഇതിന് പ്രധാന കാരണം. എന്നാല്‍ ഇപ്പോള്‍ ആ ധാരണ മാറാന്‍ തുടങ്ങിയിരിക്കുന്നു. എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നേരിട്ട് മത്സരിക്കുന്നതിന് പകരം, സോഫ്റ്റ്വെയര്‍, സേവനങ്ങള്‍, ഹാര്‍ഡ്വെയര്‍ നവീകരണങ്ങള്‍ എന്നിവയിലൂടെ തങ്ങളുടെ വിശാലമായ ഉല്‍പ്പന്ന നിരയിലേക്ക് (ഐഫോണുകള്‍, ഐപാഡുകള്‍, മാക്കുകള്‍ എന്നിവ) എഐ ഫീച്ചറുകള്‍ കൊണ്ടുവരാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement

ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന വലിയ അളവിലുള്ള വ്യക്തിഗത ഡാറ്റയാണ് ആപ്പിളിന്റെ ഏറ്റവും വലിയ എഐ നേട്ടമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്ന കമ്പനിയുടെ നയം നിലനിര്‍ത്തിക്കൊണ്ടുതന്നെ, കൂടുതല്‍ വ്യക്തിഗതമാക്കിയ പ്രതികരണങ്ങള്‍ നല്‍കാന്‍ ഭാവിയിലെ സിരി പതിപ്പുകളെ ഇത് സഹായിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട പല ഇടപാടുകളും തിരിച്ചടികള്‍ നേരിടുന്ന സാഹചര്യത്തിലും, ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ വിപണിയിലെ നിലപാടില്‍ നിക്ഷേപകര്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. സമീപകാലത്തായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആപ്പിള്‍ ഓഹരികള്‍ ജൂണ്‍ അവസാനം മുതല്‍ 20 ശതമാനത്തിലധികം ഉയരുകയും റെക്കോര്‍ഡ് നിലവാരത്തില്‍ വ്യാപാരം നടത്തുകയും ചെയ്യുന്നു.

Advertisement

സെപ്റ്റംബറില്‍ ആപ്പിള്‍ ഒരു ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന വിലയുള്ള ഈ ഉപകരണം മെമ്മറി ചിപ്പുകളുടെ ഉയര്‍ന്ന വില മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കാന്‍ സഹായിക്കുമെന്നതിനാല്‍, ഇതൊരു നിര്‍ണായകമായ മുന്നേറ്റമായി പലരും കരുതുന്നു. ഈ വര്‍ഷം ഏകദേശം 10 ദശലക്ഷം ഫോള്‍ഡബിള്‍ ഐഫോണുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കാന്‍ ആപ്പിള്‍ തങ്ങളുടെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ഏഴ് മുതല്‍ എട്ട് ദശലക്ഷം വരെ യൂണിറ്റുകള്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എഐ രംഗത്തെ മത്സരത്തില്‍ പലപ്പോഴും പിന്നിലായിരുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം, ഈ നേട്ടം മേഖലയിലെ പ്രമുഖ കമ്പനികള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കാനുള്ള ആപ്പിളിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.