വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി ദുബായ്; എമിറേറ്റ് നിവാസികൾക്ക് 3000 ദിർഹം വരെ നേട്ടം!

ദുബായ്: കഴിഞ്ഞ കുറച്ച് നാളുകളായി വിനോദസഞ്ചാര രംഗത്ത് വലിയ തിരിച്ചടി നേരിടുകയാണ് ദുബായ് നഗരം. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ പ്രാദേശിക സംഘർഷവും യാത്രാ തടസങ്ങളും കാരണം സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2025ൽ റെക്കോർഡായ 1.959 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ദുബായിൽ പക്ഷെ ഇപ്പോഴത്തെ കണക്കുകൾ ആശാവഹമല്ല.

Advertisement

ഇതോടെ വിനോദസഞ്ചാരികളെ വീണ്ടും എമിറേറ്റിലേക്ക് ആകർഷിക്കാൻ പുതിയ ആനുകൂല്യ പദ്ധതികളുമായി രംഗത്ത് വന്നിരിക്കുകയാണ് ദുബായ് സർക്കാർ. സിഎൻഎൻ റിപ്പോർട്ട് പ്രകാരം, ഇതിന്റെ ഭാഗമായി ഹോട്ടലുകളിലെ താമസ നിരക്ക് ഏകദേശം 80 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തൽ.

Advertisement

നിലവിലെ പ്രതിസന്ധി മറികടക്കാൻ 'എ ദുബായ് ഇൻവൈറ്റ്' എന്ന പുതിയ പദ്ധതി ആരംഭിച്ചു. ഈ പദ്ധതിയിലൂടെ യുഎഇ സ്വദേശികൾക്കും സാധുവായ എമിറേറ്റ്സ് ഐഡി ഉള്ള താമസക്കാർക്കും അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ദുബായിലേക്ക് ക്ഷണിക്കാം. അതിന് പകരമായി 3000 ദിർഹം വരെ (ഏകദേശം 78000 രൂപ) വിലവരുന്ന ഹോട്ടൽ, ഭക്ഷണ ഓഫറുകൾ ഉൾപ്പെടെയുള്ള റിവാർഡ് പാക്കേജുകൾ ലഭിക്കും.

എന്താണ് 'എ ദുബായ് ഇൻവൈറ്റ്' ?

ഈ മാസം ആദ്യം ആരംഭിച്ച ഈ പദ്ധതിയിൽ, 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള സാധുവായ എമിറേറ്റ്സ് ഐഡി ഉള്ളവർക്ക് പരമാവധി മൂന്ന് അതിഥികളെ വരെ ക്ഷണിക്കാം. അവർ ഇപ്പോൾ മുതൽ ഒക്ടോബർ 31 വരെ ദുബായിൽ എത്തി താമസിക്കുന്നതിനാണ് ഈ ആനുകൂല്യങ്ങൾ ബാധകമാകുക. ഇറാൻ-സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് മേഖലയിലെ യാത്രകൾക്ക് തിരിച്ചടി നേരിട്ടതോടെ തളർന്ന വിനോദസഞ്ചാര മേഖലയെ വീണ്ടും സജീവമാക്കാനാണ് ദുബായുടെ ഈ പുതിയ ശ്രമം.

Advertisement

അതേസമയം, ഇറാൻ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഒട്ടുമിക്ക മിസൈൽ ആക്രമണങ്ങളും തടഞ്ഞെങ്കിലും, ചിലത് മേഖലയിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കി. ഇതിൽ ദുബായിലെ പ്രശസ്‌തമായ ചില ഹോട്ടലുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെയാണ് പല വിനോദ സഞ്ചാരികളും ദുബായിലേക്ക് വരാൻ മടിക്കുന്നത്. ഇതിനൊരു മാറ്റം കൊണ്ടുവരാനാണ് ഭരണകൂടത്തിന്റെ ഈ നീക്കം.

ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ ദുബായുടെ സുരക്ഷിത നഗരമെന്ന പ്രതിച്ഛായയ്ക്ക് കാര്യമായ തിരിച്ചടി നേരിട്ടിരുന്നു. സംഘർഷത്തെ തുടർന്ന് പല രാജ്യങ്ങളും ദുബായിലേക്കുള്ള യാത്രയെക്കുറിച്ച് ഇപ്പോഴും മുന്നറിയിപ്പുകൾ നൽകി വരുന്നുണ്ട്. യുഎസ് സ്വന്തം പൗരന്മാരോട് ദുബായ് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാര മേഖലയെ വീഴാതെ പിടിച്ചുനിർത്താനാണ് ഇതിലൂടെ അധികൃതർ ശ്രമിക്കുന്നത്.