സ്വര്‍ണം വില കുറഞ്ഞേക്കും; ക്രൂഡ് ഓയില്‍ കുതിച്ചു, ട്രംപ് കലിപ്പില്‍, എല്ലാത്തിനും കാരണം ഇതാണ്

അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുതിച്ചു. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായേക്കാമെന്ന വിവരം വന്ന പിന്നാലെയാണിത്. ഇറാന്‍ രണ്ടിടത്ത് ആക്രമണം നടത്തിയതും കനത്ത തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതുമാണ് വിപണിയിലെ പുതിയ മാറ്റത്തിന് കാരണം. അതേസമയം, അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ വരാനിരിക്കുന്ന തീരുമാനവും വിപണിയെ സ്വാധീനിക്കും.

Advertisement

ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക ക്യാമ്പിലാണ് ഇറാന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കൂടാതെ ഹോര്‍മുസ് കടലിടുക്കിലൂടെ യാത്ര ചെയ്ത എണ്ണ കപ്പലിന് നേരെയും ആക്രമണമുണ്ടായി. രണ്ടിനും പിന്നില്‍ ഇറാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ട്രംപ് പറഞ്ഞത്. ഇതോടെ ക്രൂഡ് ഓയില്‍ വില 7 ശതമാനം ഉയര്‍ന്ന് 90 ഡോളറിലെത്തി.

Advertisement

12 ദിവസം തുടര്‍ച്ചയായി ഇറാനെ ആക്രമിച്ച അമേരിക്കന്‍ സൈന്യം കഴിഞ്ഞ മൂന്ന് ദിവസമായി ആക്രമണം നടത്തുന്നില്ല. ഒരു ഭാഗത്ത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുകയും ചെയ്തു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലെ അമേരിക്കയുടെ ആയുധങ്ങള്‍ തീരുന്നു എന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ പരന്നു.

തൊട്ടുപിന്നാലെ ക്രൂഡ് ഓയില്‍ വില ഇടിയുകയും ചെയ്തു. നേരത്തെ 100 ഡോളറിലേക്ക് കുതിച്ച ക്രൂഡ് ഓയില്‍ വില 80ലേക്ക് വീണു. എന്നാല്‍ ഇന്നത്തെ പുതിയ മാറ്റങ്ങളോടെ വില വീണ്ടും കുതിച്ചിരിക്കുകയാണ്. ഡോളര്‍ സൂചികയും ഉയരുന്നുണ്ട്. ഇതെല്ലാം സ്വര്‍ണവില താഴാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. വിപണിയില്‍ എന്തു മാറ്റം വന്നാലും വേഗത്തില്‍ മാറിമറിയാനാണ് സാധ്യത.

Advertisement

ഇറാനും അമേരിക്കയും തമ്മില്‍ കുറച്ചു ദിവസങ്ങളായി ആക്രമണം നടന്നിരുന്നില്ലെങ്കിലും സൗദിയും യമനിലെ ഹൂതികളും തമ്മില്‍ പോര് ശക്തമാണ്. ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്നാണ് ഹൂതികള്‍ പറയുന്നത്. അബഹ, ജിസാന്‍ എന്നിവിടങ്ങളില്‍ അവര്‍ ആക്രമണം നടത്തി. ജിസാനിലെ എണ്ണ കേന്ദ്രങ്ങള്‍ സൗദി താല്‍ക്കാലികമായി അടച്ചു. അതിനിടെ ഇറാഖില്‍ നിന്നും സൗിയിലേക്ക് ഡ്രോണ്‍ ആക്രമണമുണ്ടായി.

ഇതിനെതിരെ അമേരിക്കയും സൗദി അറേബ്യയും ചേര്‍ന്ന് ഇറാഖില്‍ ആക്രമണം നടത്തി. നിരവധി പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഇറാഖില്‍ നിന്നുള്ള വിവരം. ഇതോടെയാണ് ഇറാന്‍ ജോര്‍ദാനിലെ യുഎസ് താവളം ആക്രമിച്ചത്. ജോര്‍ദാനിലെ യുഎസ് താവളം അതീവ പ്രാധാന്യമുള്ളതാണ്. ഇവിടെയുള്ള സൈനികര്‍ക്ക് മൊബൈല്‍ ഉപയോഗം വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനികരുടെ മൊബൈല്‍ ഉപയോഗം വഴിയാണ് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ കൈവശപ്പെടുത്തുന്നത് എന്നാണ് അമേരിക്കയുടെ സംശയം.