ഇറാന്‍ അലി ഖാംനഇയുടെ മൃതദേഹം പുറത്തെത്തിച്ചു; ലോകം ഉറ്റുനോക്കിയത് ഒപ്പമുള്ള വ്യക്തിയെ

തെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മൃതദേഹം രഹസ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തെടുത്തു. ഇനി ഇറാനിലെ പ്രധാന നഗരങ്ങളിലൂടെയുള്ള പ്രയാണം ആരംഭിക്കും. ജൂലൈ ഒമ്പതിനാണ് സംസ്‌കാരം. ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അലി ഖാംനഇയും കുടുംബവും കൊല്ലപ്പെട്ടത്.

Advertisement

ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാന്‍ മൃതദേഹം രഹസ്യ കേന്ദ്രത്തില്‍ കേടുവരാതെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് അലി ഖാംനഇയുടെ മകന്‍ മുജ്തബ ഖാംനഇയെ പരമോന്നത നേതാവായി ഇറാന്‍ തിരഞ്ഞെടുത്തിരുന്നു. ഇദ്ദേഹം ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം, അലി ഖാംനഇയുടെ മൃതദേഹം പുറത്തെടുത്തപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മറ്റൊരു വ്യക്തിയിലായിരുന്നു. രഹസ്യ കേന്ദ്രത്തിലിരുന്ന് യുദ്ധം നയിക്കുന്ന സേനാ മേധാവി ജനറല്‍ അഹമദ് വാഹിദിയിലേക്ക്.

Advertisement

ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ മേധാവിയാണ് അഹമദ് വാഹിദി. ഫെബ്രുവരി 28ന് ശേഷം ആദ്യമായിട്ടാണ് ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത്. വ്യാഴാഴ്ച രാത്രി സംസ്‌കാരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടന്നിരുന്നു. ഈ വേളയിലുള്ള അഹമദ് വാഹിദിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ യുദ്ധം നയിക്കുന്നത് ഇദ്ദേഹമാണ്. ചര്‍ച്ചയില്‍ ഇറാന്റെ മധ്യസ്ഥര്‍ എന്തു നിലപാട് സ്വീകരിക്കണം എന്ന് തീരുമാനിക്കുന്നതിലും ഇദ്ദേഹത്തിന് മുഖ്യ പങ്കുണ്ട്. പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായി ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് വാഹിദി.

ഇറാന്റെ പരമോന്നത നേതാവ് മാത്രമല്ല അലി ഖാംനഇ. ലോകത്തെ മൊത്തം ഷിയാ വിശ്വാസികളുടെ ആത്മീയ നേതാവ് കൂടിയാണ്. ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് ഇറാന് തീരാ നഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് അമേരിക്കയോടും ഇസ്രായേലിനോടും യാതൊരു വിട്ടുവീഴ്ചയും വേണ്ട എന്ന നിലപാട് ഇറാന്‍ ഭരണകൂടം സ്വീകരിച്ചത്.

Advertisement

ഇന്ത്യ മത നേതാക്കള്‍ ഇറാനിലെത്തി

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ഇറാനിലെത്തി അലി ഖാംനഇക്ക് അന്ത്യോപചാരം അര്‍പ്പിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള സര്‍വ മത നേതാക്കളും ഇറാനിലെത്തി. ഇവര്‍ മൃതദേഹത്തിന് അടുത്ത് അല്‍പ്പ നേരം പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. തെഹ്‌റാനിലെ ഗ്രാന്റ് മുസല്ലയില്‍ എത്തിച്ച മൃതദേഹം ശനിയാഴ്ച മുതല്‍ വിലാപയാത്രയായി വിവിധ നഗരങ്ങളിലൂടെ കൊണ്ടുപോകും.

മൃതദേഹത്തിന് അടുത്ത് സൈനിക ഓഫീസര്‍മാരും നയതന്ത്ര പ്രതിനിധികളും സ്ത്രീകളും വിലപിക്കുന്ന ചിത്രങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അലി ഖാംനഇയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമായിരിക്കും തുടര്‍ ചര്‍ച്ചകള്‍ ഖത്തറില്‍ നടക്കുക.

Advertisement

ഇറാനിലെയും ഇറാഖിലെയും പ്രധാന നഗരങ്ങളിലൂടെ അലി ഖാംനഇയുടെ മൃതദേഹം കൊണ്ടുപോകും. ഇനിയുള്ള ആറ് ദിവസങ്ങള്‍ ഇറാനില്‍ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തെഹ്‌റാന്‍, ഖും എന്നീ നഗരങ്ങളിലെ ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൗതിക ശരീരം അലി ഖാംനഇയുടെ ജന്മനഗരമായ മഷ്ഹദില്‍ എത്തിക്കുക. ജൂലൈ ഒമ്പതിനാണ് ഇവിടെ ഖബറടക്കം.