ഇറാനില്‍ വന്‍ ആക്രമണം നടത്താന്‍ ട്രംപ് നീക്കം നടത്തുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വിവരം. എന്നാല്‍ ആക്രമണത്തില്‍ നിന്ന് തല്‍ക്കാലം പിന്മാറി എന്നാണ് പുതിയ വാര്‍ത്ത. സമാധാന കരാറിന് സൗകര്യം ഒരുക്കാനാണിത് എന്നും പറയപ്പെടുന്നു. അതിനിടെ, ഏതു സമയവും പശ്ചിമേഷ്യ വിട്ടു പോകാന്‍ തയ്യാറെടുക്കണം എന്ന നിര്‍ദേശം അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പൗരന്മാര്‍ക്ക് നല്‍കി കഴിഞ്ഞു.
ഇറാന്‍ സമാധാന കരാറിന് ആവശ്യപ്പെട്ടു എന്നും അതുകൊണ്ട് ആക്രമണം നടത്തുന്നില്ല എന്നുമാണ് ട്രംപ് ഒടുവില്‍ പറഞ്ഞിരിക്കുന്നത്. പശ്ചിമേഷ്യയിലെ തങ്ങളുടെ സഖ്യകക്ഷികളും ഇതേ ആവശ്യം മുന്നോട്ടു വച്ചുവെന്നും ട്രംപ് പറയുന്നു. ഹോര്‍മുസ് തുറക്കുന്നതും ആണവ പദ്ധതി അവസാനിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാകും പുതിയ കരാര്‍ വരിക എന്നും ട്രംപ് സൂചിപ്പിച്ചു.
അമേരിക്കയും ഇസ്രായേലും തുടങ്ങി വെച്ച യുദ്ധം അഞ്ച് മാസം പിന്നിട്ടിട്ടും ലക്ഷ്യം കാണാതെ മുന്നോട്ട് പോകുകയാണ്. അതിനിടെ യമനിലേക്ക് വരെ യുദ്ധം ഒടുവില്‍ വ്യാപിച്ചു. തുടര്‍ച്ചയായ 12 ദിവസം ഇറാനെ ആക്രമിച്ച അമേരിക്ക പൊടുന്നനെ ആക്രമണം നിര്‍ത്തിയത് വലിയ ചര്‍ച്ചയായിരുന്നു. വെടിക്കോപ്പുകള്‍ തീര്‍ന്നതാണ് കാരണം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇറാഖിലും യമനിലും സൗദി നടത്തിയ ആക്രമണത്തില്‍ അമേരിക്കയും പങ്കാളിയായി എന്ന വിവരം വന്നതോടെ ജോര്‍ദാനിലും ഹോര്‍മുസിലും ഇറാന്‍ ആക്രമണം നടത്തി. തുടര്‍ന്ന് അമേരിക്ക ഇറാനെതിരെ വന്‍ യുദ്ധത്തിന് ഒരുങ്ങുന്നു എന്ന വിവരം വന്നു. ഏത് സമയവും യുദ്ധം തുടങ്ങിയേക്കാം എന്നും വാര്‍ത്തള്‍ പ്രചരിച്ചു. അതിനിടെയാണ് പൊടുന്നനെ ആക്രമണത്തില്‍ നിന്ന് പിന്മാറി എന്ന് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇറാന്‍ ആവശ്യപ്പെട്ടിട്ടടുണ്ട്, പശ്ചിമേഷ്യയിലെ രാജ്യങ്ങളും ആവശ്യപ്പെട്ടു. കരാറിന്റെ പ്രാഥമിക ഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. അടിസ്ഥാന വ്യവസ്ഥകളില്‍ ധാരണയായി എന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ സൂചിപ്പിക്കുന്നു. അമേരിക്ക ആക്രമിച്ചാല്‍ തിരിച്ചടിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പിന്മാറ്റം. ട്രംപ് പറഞ്ഞത് ശരിയാണെങ്കില്‍ ശുഭ പ്രതീക്ഷയാണ്. പശ്ചിമേഷ്യ സമാധാനത്തിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഏത് രാജ്യങ്ങളാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് എന്ന് വ്യക്തമല്ല. നേരത്തെ പാകിസ്താനും ഖത്തറുമായിരുന്നു ശ്രമം നടത്തിയിരുന്നത്. അതിനിടെ, പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാരോട് എത്രയും വേഗം മേഖല വിടുന്നതിന് തയ്യാറെടുക്കാന്‍ യുഎസ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സുരക്ഷാ ഭീഷണിയുണ്ട്, വിമാന യാത്ര തടസപ്പെട്ടേക്കാം, യുദ്ധം കൂടുതല്‍ കനക്കും എന്നെല്ലാമുള്ള കാര്യങ്ങളാണ് വിദേശകാര്യ വകുപ്പ് സൂചിപ്പിച്ചത്. യുഎഇ, ബഹ്‌റൈന്‍, ഇറാഖ്, ഇസ്രായേല്‍, ജോര്‍ദാന്‍, കുവൈത്ത്, ലബനാന്‍, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ എംബസികള്‍ മുഖേനയാണ് വിവരം അറിയിച്ചത്. ഈ നിര്‍ദേശം നല്‍കിയ ശേഷമാണ് ആക്രമണം തല്‍ക്കാലം ഇല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.