കുവൈത്ത് പ്രവാസികള്‍ക്ക് തിരിച്ചടി; വിസ സേവനങ്ങള്‍ എംബസി നിര്‍ത്തി, പുതിയ അറിയിപ്പ് ഇങ്ങനെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി എംബസിയുടെ പുതിയ തീരുമാനം. പാസ്‌പോര്‍ട്ട്, വിസ സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി. ജൂലൈ 19 വരെ സേവനങ്ങള്‍ നിയന്ത്രിച്ചിരിക്കുകയാണ് എന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. അതേസമയം, അടിയന്തര സേവനങ്ങള്‍ ലഭിക്കുമെന്നും എംബസി പറയുന്നു. ഭരണപരമായ കാരണങ്ങളാലാണ് പുതിയ തീരുമാനം എന്നാണ് വിശദീകരണം.

Advertisement

അടിയന്തര ആവശ്യമുള്ള അപേക്ഷകള്‍ പ്രത്യേകം സൂചിപ്പിക്കണം. ആവശ്യമായ രേഖകള്‍ കൃത്യമായി സമര്‍പ്പിക്കുകയും വേണം. ഇത്തരം അപേക്ഷകള്‍ മാത്രമായിരിക്കും ഈ കാലയളവില്‍ പരിഗണിക്കുക. സാധാരണ പാസ്‌പോര്‍ട്ട്, വിസ, അറ്റസ്‌റ്റേഷന്‍ എന്നിവയൊന്നും ഈ വേളയില്‍ സ്വീകരിക്കില്ല. അതേസമയം, ജൂലൈ 19ന് ശേഷം പഴയ പോലെ സര്‍വീസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

തത്കാല്‍ പാസ്‌പോര്‍ട്ട്, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, സിവില്‍ ഐഡി കാലാവധി പൂര്‍ത്തിയാകല്‍, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌സ്, ഇ-വിസ എന്നിവയുടെ സേവനങ്ങള്‍ക്ക് ഇപ്പോള്‍ തടസമില്ല. അടിയന്തര പ്രാധാന്യമുള്ള അപേക്ഷയാണ് എന്ന് തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കേണ്ടി വരും. കുവൈത്തിലെ ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ അടച്ചുവെന്നും എംബസി അറിയിച്ചു.

കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്റര്‍ വഴി അപേക്ഷ സ്വീകരിക്കുന്നത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്ക് എംബസിയിലെ കോണ്‍സുലര്‍ വിങിനെ സമീപിക്കാം. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാകും ഈ സേവനം. അടിയന്തര പ്രാധാന്യമുള്ള അപേക്ഷ മാത്രമേ ഉദ്യോഗസ്ഥര്‍ പരിശോധിക്കൂ.

Advertisement

നിലവില്‍ ജൂലൈ 19 ഞായറാഴ്ച വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് ശേഷവും നിയന്ത്രണം തുടരുമോ എന്ന് വ്യക്തമല്ല. ഇന്ത്യന്‍ എംബസിയുടെ സോഷ്യല്‍ പ്ലാറ്റ് ഫോമുകള്‍ വഴി പുതിയ അറിയിപ്പ് ലഭിക്കും. പ്രവാസികള്‍ എംബസിയുടെ എക്‌സ് അക്കൗണ്ട് നിരീക്ഷിച്ചാല്‍ പുതിയ വിവരങ്ങള്‍ കിട്ടും. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ബന്ധപ്പെട്ടാലും വിവരങ്ങള്‍ ലഭ്യമാകും.

യുഎഇയില്‍ സമാനമായ രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഇതിന് വേണ്ടി നടത്തിയ ടെന്‍ഡര്‍ നടപടികളില്‍ വീഴ്ച ഉണ്ടായി എന്ന് ആരോപണം ഉയര്‍ന്നതാണ് കാരണം. സംഭവം കോടതി നടപടികളിലേക്കും കടന്നു. ഈ സാഹചര്യത്തില്‍ പുതിയ ഏജന്‍സിയായ അല്‍ഹിന്ദിന് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഔദ്യോഗിക തീരുമാനം വന്ന ശേഷമാകും പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുക എന്നായിരുന്നു അറിയിപ്പ്.