ഗള്‍ഫില്‍ ആക്രമണമുണ്ടായേക്കാം.. പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി യുഎസ് എംബസി

മിഡില്‍ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം അസ്ഥിരമായി തുടരുന്ന സാഹചര്യത്തില്‍, അമേരിക്കന്‍ പൗരന്മാര്‍ക്കായി ജോര്‍ദാനിലെ യുഎസ് എംബസി പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സംഘര്‍ഷം കൂടുതല്‍ രൂക്ഷമായാല്‍ പ്രദേശം വിട്ടുപോകാന്‍ തയ്യാറായിരിക്കണമെന്ന് എംബസി പൗരന്‍മാരോട് നിര്‍ദ്ദേശിച്ചു. അപ്രതീക്ഷിതമായി സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയുള്ളതിനാല്‍ മേഖലയിലെ സുരക്ഷാ സാഹചര്യം സങ്കീര്‍ണ്ണമായി തുടരുന്നുവെന്ന് എംബസി വിലയിരുത്തി.

Advertisement

മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിമാനങ്ങള്‍ റദ്ദാക്കല്‍, വ്യോമപാത അടച്ചിടല്‍, യാത്രാ തടസങ്ങള്‍ എന്നിവ നേരിടേണ്ടി വന്നേക്കാം എന്നും എംബസി മുന്നറിയിപ്പ് നല്‍കി. സാഹചര്യം വഷളായാല്‍ പ്രദേശം വിട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയോ അതിനായി തയ്യാറായിരിക്കുകയോ വേണം. ഈ മേഖലയ്ക്ക് പുറത്തുള്ള അമേരിക്കക്കാരോട് മിഡില്‍ ഈസ്റ്റിലേക്കോ അതിലൂടെയോ ഉള്ള യാത്രകള്‍ പുനഃപരിശോധിക്കാനും എംബസി ആവശ്യപ്പെട്ടു.

Advertisement

മേഖലയില്‍ തുടര്‍ച്ചയായി വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെയാണ് യുഎസിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ഇറാനിലെ എസ്ലാമാബാദ് ഘാര്‍ബില്‍ ശനിയാഴ്ച സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും, അവയുടെ കാരണം ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമെ, ഒമാന്‍ തീരത്ത് വെച്ച് ഒരു എണ്ണ ടാങ്കറില്‍ അജ്ഞാതമായ വസ്തു പതിച്ചതായും അതുമൂലം കപ്പലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു.

കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ടാങ്കര്‍ യാത്ര തുടര്‍ന്നു എന്നുമാണ് വിവരം. അതിനിടെ നീണ്ടുനില്‍ക്കുന്ന അസ്ഥിരതയുടെ കാലഘട്ടത്തിനായി തയ്യാറെടുക്കുകയാണെന്ന് ഇറാനും സൂചന നല്‍കി. പൊതുസ്ഥിരത നിലനിര്‍ത്തുന്നതിനാണ് സര്‍ക്കാര്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നതെന്നും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള അവശ്യവസ്തുക്കള്‍ സംഭരിച്ചുവരികയാണെന്നും ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരെഫ് പറഞ്ഞു.

Advertisement

ഏറ്റവും മോശമായ സാഹചര്യങ്ങളെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്ര-സുരക്ഷാ സഹകരണം ശക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെയും കുവൈത്തിലെയും വിദേശകാര്യ മന്ത്രിമാര്‍ മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും സംഘര്‍ഷം ലഘൂകരിക്കുക, നാവിഗേഷന്‍ സ്വാതന്ത്ര്യം സംരക്ഷിക്കുക, മേഖലയിലുടനീളം സുരക്ഷ നിലനിര്‍ത്തുക എന്നിവയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.

കുവൈത്തിലെ വിവിധ കേന്ദ്രങ്ങള്‍ക്കുനേരെയുണ്ടായ ഇറാനിയന്‍ ആക്രമണങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി അപലപിച്ചു. കുവൈത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും സംഘടനയുടെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു.

Advertisement

വിദേശത്തുള്ള യുഎസ് നയതന്ത്ര കേന്ദ്രങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍, യുഎസുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള യുഎസ് താല്‍പ്പര്യങ്ങളെ ഇറാനും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളും ലക്ഷ്യമിട്ടേക്കാമെന്ന് യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പില്ലാതെ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും, മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് സുരക്ഷയുടെ ഉറപ്പായി കണക്കാക്കരുതെന്നും എംബസി വ്യക്തമാക്കി.

ജോര്‍ദാനിലെ സാഹചര്യം മോശമായതിനാല്‍ സൈനിക താവളങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ എംബസി അമേരിക്കക്കാരോട് നിര്‍ദ്ദേശിച്ചു. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള സാധാരണക്കാരുടെ ഉപയോഗത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളെ ഇറാന്‍ മുന്‍കാലങ്ങളില്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും എംബസി ഓര്‍മ്മിപ്പിച്ചു.