ഖത്തറും ഇറാനും കൈകോര്‍ത്തു; കടല്‍പാത തുറന്നു, അമേരിക്കന്‍ പ്ലാന്‍ പൊളിയുന്നോ?

ദോഹ: ഖത്തറിനും ഇറാനുമിടയില്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചു. ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ ഖത്തറിലെത്തുന്നതിന് ഇനി തടസമില്ല. അഞ്ച് മാസത്തിന് ശേഷമാണ് തടസം ഇരുരാജ്യങ്ങളും നീക്കിയത്. ഇറാനില്‍ നിന്നുള്ള കാര്‍ഷിക-ഭക്ഷ്യ വിഭവങ്ങള്‍ ഇനി അതിവേഗം ഖത്തറിലെത്തും. ഇറാനിലെ ദയ്യര്‍ തുറമുഖവും ഖത്തറിലെ അല്‍ റുവൈസ് തുറമുഖവും തമ്മിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Advertisement

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നാളായി നടന്നുവരുന്നു. ചര്‍ച്ചകളുടെ വിജയമാണിത് എന്ന് ദോഹയിലെ ഇറാന്‍ കൊമേഷ്യല്‍ അറ്റാഷെ അബ്ബാസ് അബ്ദുല്‍ ഗനി പറഞ്ഞു. ദോഹയിലെ ഇറാന്‍ എംബസി നേരത്തെ ഖത്തര്‍ ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് പുതിയ വിപണി തുറന്നുകിട്ടിയിരിക്കുകയാണ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രം പൊളിയുകയാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

Advertisement

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരെ നാല് വര്‍ഷം നീണ്ട ഉപരോധം പ്രഖ്യാപിച്ചിരുന്നു. 2017 മുതല്‍ 2021 വരെയായിരുന്നു ഈ ഉപരോധം. ചരക്കുകള്‍ എത്തിക്കാന്‍ ഖത്തര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് യുഎഇ, സൗദി എന്നീ രാജ്യങ്ങളെയായിരുന്നു. എന്നാല്‍ ഉപരോധത്തോടെ ചിത്രം മാറി. ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ രംഗപ്രവേശനം ചെയ്തു.

ഉപരോധ കാലത്ത് ഇറാന്‍ ചെയ്ത സഹായം ഖത്തറിന് വളരെ ഉപകാരപ്പെട്ടിരുന്നു. ഇറാനും ഖത്തറും തമ്മിലുള്ള കടല്‍ ചരക്കുപാതയ്ക്ക് നേട്ടങ്ങള്‍ ഇവയാണ്- ചരക്കുകള്‍ അതിവേഗം എത്തിക്കാന്‍ സാധിക്കുന്നു, ചരക്കുകടത്ത് കൂലി വളരെ കുറവായിരിക്കും, പഴം, പച്ചക്കറി ഉള്‍പ്പെടെ വേഗത്തില്‍ നശിക്കാന്‍ സാധ്യതയുള്ള ചരക്കുകള്‍ പോലും അതിവേഗം ഖത്തര്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ ഇറാന് സാധിക്കും, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വീണ്ടും ആരംഭിക്കുന്നതും നേട്ടമാണ്.

Advertisement

എന്തൊക്കെ വസ്തുക്കളാണ് ഇറാന്‍ ഖത്തര്‍ വിപണിയില്‍ എത്തിക്കുന്നത്? പഴം, പച്ചക്കറി, ഡ്രൈ ഫ്രൂട്ട്‌സ്, മുട്ട, പ്രോട്ടീന്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, കല്ല്, വൈറ്റ് സിമന്റ്, ധാതു ഉല്‍പ്പന്നങ്ങള്‍, കാര്‍പ്പറ്റ് തുടങ്ങിയ വസ്തുക്കളെല്ലാം ഇറാനില്‍ നിന്ന് ഖത്തറിലെത്തുന്നുണ്ട്. യുദ്ധം കാരണം വ്യാപാര പ്രതിസന്ധി നേരിടുകയാണ് ഇറാന്‍. ഈ വേളയിലാണ് ഖത്തര്‍ വിപണി തുറന്നുകൊടുക്കുന്നത് എന്നതും എടുത്തുപറയണം.

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ച വേളയില്‍ ഇറാന്‍ ഖത്തറിനെ ആക്രമിച്ചിരുന്നു. ഖത്തറിലുള്ള അമേരിക്കയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുകയായിരുിന്നു ഇറാന്‍. എന്നാല്‍ ഫലത്തില്‍ ഖത്തറിന്റെ പരമാധികാരം ചോദ്യം ചെയ്യുകയാണ് ഇറാന്‍ ചെയ്തത്. ഇക്കാര്യത്തിലുള്ള അതൃപ്തി ഖത്തര്‍ പ്രകടിപ്പിച്ചിരുന്നു. യുദ്ധം അവസാനിക്കാന്‍ മധ്യസ്ഥത വഹിക്കുന്നതും ഖത്തറാണ്. ഇനി ഇതിന്റെ ഭാഗമാണോ പുതിയ നടപടി എന്ന് വ്യക്തമല്ല. അലി ഖാംനിയുടെ സംസ്‌കാരം കഴിഞ്ഞാല്‍ പാകിസ്താനില്‍ വീണ്ടും മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് പുതിയ വിവരം.