ഖത്തര്‍ വിമാനം കൊടുത്തത് ട്രംപിന്; പണി കിട്ടിയത് തുര്‍ക്കിക്ക്, എയര്‍പോര്‍ട്ട് മാറ്റിപ്പണിയാന്‍ 8 മാസം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ അത്യാധുനിക യാത്രാ വിമാനം സമ്മാനിച്ചത്. അതുവരെ എയര്‍ ഫോഴ്‌സ് വണ്‍ എന്ന അതീവ സുരക്ഷയുള്ള വിമാനത്തില്‍ ലോകം ചുറ്റിയിരുന്ന ട്രംപ് ഇപ്പോള്‍ ഖത്തര്‍ നല്‍കിയ വിമാനത്തിലും യാത്ര ചെയ്യുന്നുണ്ട്. ഇതിന് വേണ്ടി വിമാനത്തില്‍ ചില സുരക്ഷാ ക്രമീകരണങ്ങള്‍ വരുത്തി. അമേരിക്കക്ക് ഇതിനായി കോടികള്‍ ചെലവായി എന്നത് വേറെ കാര്യം.

Advertisement

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമാണ് ബോയിങ് 747-8. ഇതാണ് ഖത്തര്‍ ഭരണകൂടം അമേരിക്കന്‍ പ്രസഡിന്റിന് സമ്മാനം നല്‍കിയത്. വിദേശരാജ്യം ആദ്യമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റിന് ഒരു വിമാനം സമ്മാനം കൊടുക്കുന്നത്. ഇത് പ്രസിഡന്റിന് ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ ദീര്‍ഘനാള്‍ ചര്‍ച്ച നടന്നു അമേരിക്കയില്‍. ട്രംപ് അധികാരം ഒഴിഞ്ഞാല്‍ വിമാനം എന്തു ചെയ്യുമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ ചൂടുപിടിച്ചു. അമേരിക്കയില്‍ വലിയ കോലാഹലം സൃഷ്ടിച്ച വിമാനം തുര്‍ക്കിയിലും ചലനമുണ്ടാക്കി എന്നാണ് പുതിയ വാര്‍ത്ത.

Advertisement

കഴിഞ്ഞാഴ്ച നാറ്റോ ഉച്ചകോടി നടന്നത് തുര്‍ക്കിയിലാണ്. നാറ്റോ സൈനിക സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശക്തിയാണ് തുര്‍ക്കി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൈനികരും ആയുധവും നാറ്റോയ്ക്ക് നല്‍കുന്നത് തുര്‍ക്കിയാണ്. തുര്‍ക്കിയിലെ അങ്കാറയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നാറ്റോ അംഗ രാജ്യങ്ങളിലെ പ്രമുഖരെല്ലാം എത്തി. ഒപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും.

ഖത്തറിന്റെ വിമാനത്തിലാണ് ട്രംപ് തുര്‍ക്കിയിലെത്തിയത്. ഈ വിമാനത്തിന് ഇറങ്ങാന്‍ പര്യാപ്തമായ വിമാനത്താവളം തുര്‍ക്കിയില്‍ ഇല്ല. നാറ്റോ ഉച്ചകോടി തീരുമാനിച്ച അന്ന് മുതല്‍ തുര്‍ക്കി തലപുകഞ്ഞ് ആലോചിച്ചു. യുഎസ് പ്രസിഡന്റിന്റെ വിമാനം ഇറക്കാന്‍ എങ്ങനെ സൗകര്യം ഒരുക്കും. ഒടുവില്‍ പഴയ സൈനിക വിമാനത്താവളം നവീകരിക്കാന്‍ തീരുമാനിച്ചു. ഇതിന് വേണ്ടി എട്ട് മാസം എടുത്തു. 1.20 കോടി ഡോളര്‍ ചെലവും.

Advertisement

ഖത്തര്‍ വിമാനം വാങ്ങിയത് 400 മില്യണ്‍ ഡോളറിന്

അങ്കാറയിലെ എസ്റ്റിമെസ്ജറ്റ് എയര്‍പോര്‍ട്ടിലെ റണ്‍വെ നവീകരിച്ചു. ടാക്‌സി വേ പുതുക്കി, നാവിഗേഷന്‍ സംവിധാനം അപ്‌ഗ്രേഡ് ചെയ്തു. ഒരു വിമാനം ഇറങ്ങാന്‍ എയര്‍പോര്‍ട്ട് പൂര്‍ണമായും മാറ്റിപ്പണിത അവസ്ഥയായി. ഒരു ഡസനില്‍ അധികം എഞ്ചിനിയര്‍മാര്‍ ഇതിന് വേണ്ടി നിയോഗിക്കപ്പെട്ടു. വിമാനത്തിന്റെ വലിപ്പവും ഭാരവും താങ്ങാന്‍ ശേഷിയുള്ള രീതിയിലേക്ക് വിമാനത്തിലെ സൗകര്യങ്ങളെല്ലാം മാറ്റുകയായിരുന്നു.

കാരണം, വിമാനത്തിന് 75 മീറ്ററില്‍ അധികം നീളമുണ്ട്. 68 മീറ്ററില്‍ അധികം വീതി വരും. അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ചിരുന്ന എയര്‍ഫോഴ്‌സ് വണ്‍ എന്ന ബോയിങ് വിമാനത്തേക്കാള്‍ വലുതാണ് ഖത്തര്‍ സമ്മാനം നല്‍കിയത്. ഭാരം 442 ടണ്‍. അങ്കാറയിലെ വിമാനത്താവളത്തിന്റെ റണ്‍വേക്ക് 2450 മീറ്റര്‍ നീളമുണ്ടായിരുന്നു. ഇത് 3000 ആക്കി വിപുലമാക്കി. വീതി 42 മീറ്ററില്‍ നിന്ന് 60 മീറ്ററാക്കി.

Advertisement

400 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഖത്തര്‍ രാജ കുടുംബം ഈ വിമാനം വാങ്ങിയത്. അമേരിക്കയുമായുള്ള സൗഹൃദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് പ്രസിഡന്റിന് സമ്മാനമായി കൊടുത്തത്. പക്ഷേ, ട്രംപ് തുര്‍ക്കിയില്‍ നിന്ന് തിരിക്കുമ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ ഈ വിമാനം ഉപയോഗിച്ചില്ല. ആദ്യം ബ്രിട്ടനിലേക്കും ശേഷം അമേരിക്കയിലേക്കുമാണ് ട്രംപ് മടങ്ങിയത്.