സൗദി അറേബ്യ എന്തുഭാവിച്ചാണ്, യുഎഇക്ക് പണി കൊടുക്കാനോ? 26 വര്‍ഷത്തിനിടെ കടുംവെട്ടില്‍ എണ്ണ വില

റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുത്തനെ കുറച്ചു. ബാരലിന് 11 ഡോളറാണ് കുറച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ സൗദി വില്‍ക്കുന്ന വിലയിലാണ് ഇത്രയും കുറവ് വരുത്തിയിരിക്കുന്നത്. 26 വര്‍ഷത്തിനിടെ ഇത്രയും അധികം വില കുറയ്ക്കുന്നത് ആദ്യമാണ്. ജൂലൈയില്‍ അറബ് ലൈറ്റ് ക്രൂഡിന് സൗദി അറേബ്യ 6 ഡോളര്‍ കുറച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ഓഗസ്റ്റിലെ എണ്ണ വില്‍പ്പനയ്ക്കും വില താഴ്ത്തിയത്.

Advertisement

യുദ്ധം തുടങ്ങിയ വേളയില്‍ സൗദി അറേബ്യ ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വെല്ലുവിളി നേരിട്ടിരുന്നു. ഇതോടെ ബ്രെന്റ് ക്രൂഡ് ബാരലിന് 120 ഡോളര്‍ വരെ ഉയരുന്ന സാഹചര്യമുണ്ടായി. യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് പാത ഇറാന്‍ തുറക്കുകയും ചെയ്തതോടെ ബാരല്‍ വില 72ലേക്ക് വീണു. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ വില കുറയ്ക്കാന്‍ കാരണം മറ്റൊന്നാണ് എന്നാണ് വിലയിരുത്തല്‍.

Advertisement

ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ കൂട്ടായ്മയില്‍ നിന്ന് അടുത്തിടെ യുഎഇ രാജിവച്ചിരുന്നു. ഒപെകിലെ ക്വാട്ട സമ്പ്രദായം തങ്ങളുടെ കയറ്റുമതിയെ ബാധിക്കുന്നുണ്ടെന്നും കൂടുതല്‍ കയറ്റുമതി ചെയ്യണം എന്നുമാണ് യുഎഇയുടെ നിലപാട്. ഒപെക് വിട്ട പിന്നാലെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ച യുഎഇ ഇപ്പോള്‍ സൗദിക്ക് ഭീഷണിയായ വിധം ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

യഎഇക്ക് പിന്നാലെ ഇറാഖും ഒപെക് വിട്ടേക്കുമെന്നാണ് വിവരം. അമേരിക്കയുടെ പിന്തുണയില്‍ ഇറാഖും പുതിയ പ്രഖ്യാപനം നടത്തുമെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുത്തനെ കുറച്ചത്. കൂടുതല്‍ വിപണികള്‍ പിടിക്കാനും നിലവിലെ വിപണികള്‍ നഷ്ടമാകാതിരിക്കാനുമാണ് സൗദിയുടെ ശ്രമം. പശ്ചിമേഷ്യയിലെ ഈ മല്‍സരം ഇന്ത്യയ്ക്ക് നേട്ടമാണ്.

Advertisement

കഴിഞ്ഞ ദിവസം ഒപെക് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഓഗസ്റ്റിലെ ഓരോ ദിവസവും 1.88 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് തീരമാനം. സൗദി അറേബ്യയും കുവൈത്തും ഒമാനും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. ഈ രാജ്യങ്ങള്‍ വീതംവെച്ചാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക.

ഒരു ഭാഗത്ത് യുഎഇ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു, മറുഭാഗത്ത് ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടി. സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില കുറയ്ക്കുകയും ചെയ്തു. ഇതിനെല്ലം പുറമെ ഇറാനെതിരെ ഉപരോധം അമേരിക്ക പൂര്‍ണമായി പിന്‍വലിക്കുകയും ഇറാന്റെ എണ്ണ വിപണിയിലേക്ക് എത്തുന്ന സാഹചര്യം കൂടിയുണ്ടായാല്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയും. ഇന്ത്യയ്ക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഇതുവഴി സാധിക്കും. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ക്ക് സാധിക്കുകയും ചെയ്യും.