സൗദി അറേബ്യയുടെ മാസ്റ്റര്‍ പ്ലാന്‍; ഇസ്രായേലിന് വന്‍ തിരിച്ചടി, ഇന്ത്യയില്‍ നിന്നുള്ള പാത വഴിതിരിച്ചുവിടും

ഇസ്രായേലിനെതിരെ രഹസ്യമായി സൗദി അറേബ്യ ഉഗ്രന്‍ കെണി ഒരുക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക ഇടനാഴിയില്‍ നിന്ന് ഇസ്രായേലിനെ പുറത്താക്കാനാണ് നീക്കം. രണ്ട് ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് ആണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇസ്രായേലിന്റെ സാമ്പത്തിക മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് സൗദിയുടെ നീക്കം.

Advertisement

ഇന്ത്യയില്‍ നിന്ന് തുടങ്ങി കടലിലൂടെയും കരയിലൂടെയും ചരക്കുകള്‍ യൂറോപ്പിലെത്തിക്കുന്നതാണ് നിര്‍ദിഷ്ട ഇടനാഴി. 2023ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയിലാണ് പദ്ധതിക്ക് ലോക നേതാക്കള്‍ അംഗീകാരം നല്‍കിയത്. ഇസ്രായേലിന് പ്രാതിനിധ്യം നല്‍കുന്നതാണ് ഇടനാഴി. ഇതുവഴി പശ്ചിമേഷ്യയിലെ നിര്‍ണായക ശക്തിയാകാന്‍ ഇസ്രായേലിന് സാധിക്കുമായിരുന്നു. മാത്രമല്ല, സൗദിയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാമെന്ന ലക്ഷ്യവും ഇസ്രായേലിന് ഉണ്ടായിരുന്നു.

Advertisement

ദക്ഷിണ ഏഷ്യയില്‍ നിന്നുള്ള ചരക്കുകള്‍ മുംബൈയില്‍ നിന്ന് കപ്പല്‍ മാര്‍ഗം യുഎഇയിലേക്കും പിന്നീട് സൗദി അറേബ്യയും ജോര്‍ദാനും ഇസ്രായേലും കടന്ന് യൂറോപ്പിലേക്കും പോകുന്നതാണ് ഇടനാഴി. ഇതില്‍ കപ്പല്‍, റോഡ്, റെയില്‍ പാതകള്‍ ഉള്‍പ്പെടും. അമേരിക്കയുടെ സഹായത്തോടെയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. അമേരിക്കക്ക് പ്രത്യക്ഷമായി സാമ്പത്തിക നേട്ടമില്ലെങ്കിലും രാഷ്ട്രീയ താല്‍പ്പര്യമായിരുന്നു പ്രധാനം.

പശ്ചിമേഷ്യയില്‍ വ്യാപകമായി ഇസ്രായേല്‍ വിരുദ്ധ വികാരം നിലവിലുണ്ട്. ഗാസ യുദ്ധവും ഇറാന്‍ യുദ്ധവുമാണ് കാരണം. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ഇസ്രായേല്‍ സൈനികമായി പോരിലാണ്. ഈ സാഹചര്യത്തില്‍ ഇസ്രായേലിന് അനുകൂലമായ പദ്ധതിക്ക് സൗദി അറേബ്യ ഫണ്ട് ചെലവഴിക്കുമ്പോള്‍ ജനവികാരം എതിരാകുമെന്ന് സൗദി ആശങ്കപ്പെടുന്നു.

Advertisement

സിറിയ പകരം വരും, കടമ്പകള്‍ പലവിധം

ഈ സാഹചര്യത്തില്‍ ഇസ്രായേലിനെ മാറ്റി സിറിയയെ പദ്ധതിയുടെ ഭാഗമാക്കാനാണ് ആലോചന. സൗദിയില്‍ നിന്ന് ജോര്‍ദാന്‍ വഴി സിറിയയിലേക്ക് ചരക്കുകള്‍ എത്തിച്ച ശേഷം കടല്‍വഴി യൂറോപ്പിലേക്ക് ചരക്കുകള്‍ എത്തിക്കാമെന്ന ധാരണയാണ് സൗദി മുന്നോട്ട് വെക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്ക ഉടക്കിടുമോ, അങ്ങനെ സംഭവിച്ചാല്‍ സാമ്പത്തിക ഇടനാഴിയുടെ ഭാവി എന്താകും തുടങ്ങിയ കാര്യങ്ങള്‍ കണ്ടറിയണം.

ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക നേട്ടമുള്ള പദ്ധതിയാണിത്. ഇന്ത്യന്‍ ചരക്കുകള്‍ പശ്ചിമേഷ്യയിലെയും യൂറോപ്പിലേയും വിപണിയില്‍ അതിവേഗം എത്തുമെന്നതാണ് നേട്ടം. നിലവിലെ പാതകള്‍ ദിവസങ്ങള്‍ നീണ്ട യാത്ര ആവശ്യമുള്ളതാണ്. പുതിയ സാമ്പത്തിക ഇടനാഴിക്ക് ചെലവ് കുറവാണ്. എന്നാല്‍ ഇസ്രായേലിനെ ഒഴിവാക്കാനുള്ള നീക്കം അതിവേഗം നടക്കണം എന്നില്ല.

Advertisement

അമേരിക്ക, ഇന്ത്യ, യുഎഇ എന്നീ രാജ്യങ്ങള്‍ സൗദിയുടെ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് നിര്‍ണായകം. ഇസ്രായേലിനെ ഒഴിവാക്കി സിറിയയെ ഉള്‍പ്പെടുത്തിയാലും ഇന്ത്യയ്ക്ക് സാമ്പത്തികമായി കോട്ടമില്ല. എന്നാല്‍ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലൂടെ ചരക്കുകള്‍ അദാനി നിയന്ത്രിക്കുന്ന ഇസ്രായേലിലെ ഹൈഫ തുറമുഖത്തെത്തിച്ച് ഗ്രീസിലേക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി. സിറിയ വഴി മിഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് പോകാമെന്നാണ് സൗദിയുടെ പുതിയ നീക്കം. ഇതുവഴി ഹോര്‍മുസ്, ബാബുല്‍ മന്ദിബ്, ഏദന്‍ കടല്‍ എന്നിവയെല്ലാം സുരക്ഷിതമാകുമെന്നും സൗദി കണക്കുകൂട്ടുന്നു.