സൗദിയിലേക്ക് ഇനി ടൂറിസം വിസയിൽ വന്നിറങ്ങാം; ആദ്യ ലിസ്‌റ്റിൽ ഇന്ത്യയും, യാത്രക്കാർക്കായി സമഗ്ര പാക്കേജ്


റിയാദ്: ഒരൊറ്റ സംയോജിത ട്രാവൽ പാക്കേജിലൂടെ സഞ്ചാരികളെ ടൂറിസ്‌റ്റ് വിസ നേടുന്നതിന് അനുവദിക്കുന്ന പദ്ധതിയിൽ നിർണായക പ്രഖ്യാപനവുമായി സൗദി അറേബ്യ. യോഗ്യരായ ആദ്യത്തെ ആറ് രാജ്യങ്ങളുടെ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് സൗദി അറേബ്യ പുതിയ പാക്കേജ് വിസ സംരംഭം ആരംഭിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇത് ഗുണകരമാവും എന്നതാണ്.

Advertisement

ഫ്ലൈറ്റുകൾ, താമസം, ഇലക്ട്രോണിക് വിസ സേവനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഒരു ബുക്കിംഗ് പ്രക്രിയയിൽ സന്ദർശക യാത്ര ലളിതമാക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് പുറമേ ജോർദാൻ, ഈജിപ്‌ത്‌, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നിലവിൽ ഈ സേവനം ലഭ്യമാകുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.

Advertisement

ഒരു ടൂറിസ്‌റ്റ് വിസയ്ക്ക് പ്രത്യേകം അപേക്ഷിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് അംഗീകൃത യാത്രാ ദാതാക്കൾ മുഖേന ഫ്ലൈറ്റുകളും ലൈസൻസുള്ള ഹോട്ടൽ താമസവും ഇലക്ട്രോണിക് ടൂറിസ്‌റ്റ് വിസയും ക്രമീകരിക്കാൻ പാക്കേജ് വിസ സന്ദർശകരെ അനുവദിക്കുന്നു. ഇത് യാത്രക്കാർക്കുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കുറയ്‌ക്കുന്നു.

ഒരു അംഗീകൃത യാത്രാ പാക്കേജ് വാങ്ങിയ ശേഷം 48 മണിക്കൂറിനുള്ളിൽ ഇലക്ട്രോണിക് വിസ ഇഷ്യൂ ചെയ്യപ്പെടുന്ന രീതിയാണ് ഇതിലൂടെ നടപ്പാക്കുക. അതുവഴി സൗദി എംബസി സന്ദർശിക്കേണ്ടതിന്റെയോ അല്ലെങ്കിൽ ഒരു സ്‌റ്റാൻഡ് എലോൺ വിസ അപേക്ഷ സമർപ്പിക്കേണ്ടതിന്റെയോ ആവശ്യം ഇല്ലാതാവുമെന്നാണ് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

Advertisement

യാത്രക്കാർ ഒരു അംഗീകൃത ട്രാവൽ ഏജൻസി മുഖേന ഒരു അംഗീകൃത പാക്കേജ് തിരഞ്ഞെടുക്കുകയും ഡിജിറ്റലായി പേയ്‌മെന്റ് പൂർത്തിയാക്കുകയും അവരുടെ വിസ, ട്രാവൽ ഇൻഷുറൻസ്, യാത്രാ രേഖകൾ എന്നിവ ഇമെയിൽ വഴി സ്വീകരിക്കുകയും വേണം. റിസർവൽ, അൽമോസാഫർ എന്നീ രണ്ട് ദാതാക്കൾക്ക് ഈ സേവനം നൽകുന്നതിന് ടൂറിസം മന്ത്രാലയം ഇതുവരെ അംഗീകാരം നൽകിയിട്ടുണ്ട്.

സിംഗിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് മൂന്ന് മാസത്തേക്ക് സാധുതയുണ്ട്, സന്ദർശകർക്ക് കുറഞ്ഞത് രണ്ട് ദിവസവും പരമാവധി 88 ദിവസവും രാജ്യത്ത് തങ്ങാൻ അനുവദിക്കുന്നു. ഒരു സ്ഥിരീകരിച്ച റൗണ്ട് ട്രിപ്പ് ഫ്ലൈറ്റ്, ടൂറിസം മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹോട്ടലിലെ താമസം എന്നിവ ഈ പാക്കേജിന്റെ ഭാഗമായി നിർബന്ധമായും വേണം.

Advertisement

ആദ്യ രണ്ട് ദിവസങ്ങളിൽ ആളൊന്നിന് 4000 റിയാലാണ് ഏറ്റവും കുറഞ്ഞ പാക്കേജ് വില, ഓരോ അധിക ദിവസത്തിനും 1000 റിയാൽ കൂടി അടയ്‌ക്കേണ്ടി വരും. ഇവന്റ് ടിക്കറ്റുകൾ, വിനോദ പ്രവർത്തനങ്ങൾ, ടൂറിസം അനുഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഓപ്ഷണൽ സേവനങ്ങളും യാത്രക്കാർക്ക് ചേർക്കാവുന്നതാണ്. പാക്കേജ് വിസയിൽ മക്കയിലെയും മദീനയിലെയും ഉംറ ക്രമീകരണങ്ങളോ സേവനങ്ങളോ ഉൾപ്പെടുന്നില്ലെന്ന് പ്രത്യേകം ഓർക്കണം.

എങ്കിലും വിസയുള്ളവർക്ക് രണ്ട് വിശുദ്ധ നഗരങ്ങൾ ഉൾപ്പെടെ സൗദി അറേബ്യയിൽ എത്തിയ ശേഷം എവിടെയും യാത്ര ചെയ്യാം, അതിന് യാതൊരു തടസവുമില്ല. ഇഷ്യൂ ചെയ്‌തതിന് ശേഷം വിസ പ്രത്യേകം റദ്ദാക്കാൻ കഴിയില്ല എന്നത് ഇതിന്റെ നിബന്ധനയാണ്. ഒരു യാത്രാ പാക്കേജ് റദ്ദാക്കിയാൽ, അനുബന്ധ വിസയും കൂടി റദ്ദാക്കപ്പെടും.