സൗദി അറേബ്യ ഇസ്രായേലിന് കൈ കൊടുക്കുമോ? തന്റെ സ്വപ്‌നം എന്ന് പ്രസിഡന്റ്, പാര്‍ലമെന്റ് പിരിച്ചുവിട്ടു


തെല്‍ അവീവ്: സൗദി അറേബ്യയുമായി അടുക്കാന്‍ ശ്രമിക്കുകയാണ് ഇസ്രായേല്‍. യുഎഇയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചെങ്കിലും സൗദി മുഖംതിരിച്ചു നില്‍ക്കുകയാണ്. 2023ല്‍ ശക്തമായ ഇസ്രായേലിന്റെ ഗാസ ആക്രമണമാണ് എല്ലാ ശ്രമങ്ങളും തകിടം മറിച്ചത്. എങ്കിലും പരിശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്.

Advertisement

സൗദി അറേബ്യയുമായുള്ള ബന്ധം സ്ഥാപിക്കല്‍ തന്റെ സ്വപ്‌നമാണ് എന്ന് ഐസക് ഹെര്‍സോഗ് പറഞ്ഞു. റിയാദ് കേന്ദ്രമായുള്ള ചാനലായ അല്‍ അറബിയ്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് തനിക്ക് വലിയ ബഹുമാനമാണെന്നും ഹെര്‍സോഗ് പറയുന്നു.

Advertisement

മിക്ക ഇസ്രായേല്‍ പൗരന്മാരും സൗദിയുമായി അടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് പറയുന്നത്. നേരത്തെ സൗദിയുമായി ഇസ്രായേല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2023ലാണ് ഗാസയില്‍ യുദ്ധം രൂക്ഷമായതും എല്ലാ ചര്‍ച്ചകളില്‍ നിന്നും സൗദി അറേബ്യ പിന്മാറിയതും. എങ്കിലും ഇസ്രായേല്‍ പൂര്‍ണമായി ശ്രമം ഒഴിവാക്കിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് പ്രസിഡന്റിന്റെ വാക്കുകള്‍.

കഴിഞ്ഞാഴ്ച മരിച്ച യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം അവസാന നിമിഷം സംസാരിച്ചത് സൗദി-ഇസ്രായേല്‍ ബന്ധത്തെ കുറിച്ചായിരുന്നുവത്രെ. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കണമെന്നും അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നുമായിരുന്നു അദ്ദേഹം സഹപ്രവര്‍ത്തകരോട് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വളരെ അടുപ്പമുള്ള റിപബ്ലിക്കന്‍ നേതാവാണ് ഗ്രഹാം. ഇസ്രായേലിന് അമേരിക്ക ഇത്രയധികം പിന്തുണ നല്‍കാന്‍ കാരണവും ഗ്രഹാം ആണ്.

Advertisement

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു, ഇനി തിരഞ്ഞെടുപ്പിലേക്ക്

സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ ബന്ധം സ്ഥാപിക്കാന്‍ രഹസ്യമായി ചര്‍ച്ച നടക്കുന്നു എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ഭരണകൂടത്തിലെ പ്രമുഖര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ 2023 ഒക്ടോബറിലെ ഹമാസിന്റെ ഇസ്രായേല്‍ ആക്രമണം എല്ലാ നീക്കങ്ങളും തകര്‍ത്തു. ഇസ്രായേലിനെതിരെ അറബ് ജനതയ്ക്കിടയില്‍ വലിയ രോഷമുണ്ടാക്കി. ഇതോടെ ഇസ്രായേലുമായുള്ള എല്ലാ ചര്‍ച്ചകളും സൗദി നിര്‍ത്തി. സ്വതന്ത്ര പലസ്തീന്‍ രൂപീകൃതമായാല്‍ മാത്രമാണ് ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയുള്ളൂ എന്നാണ് സൗദിയുടെ എക്കാലത്തെയും നിലപാട്.

1948ല്‍ പലസ്തീനിലെ ഒരുഭാഗം കൈയ്യടക്കി ഇസ്രായേല്‍ രൂപീകരിച്ചത് മുതല്‍ അറബ് രാജ്യങ്ങളെല്ലാം ഇസ്രായേലിന് എതിരാണ്. എന്നാല്‍ 1970കളില്‍ ഇതില്‍ മാറ്റം വന്നു. ഈജിപ്തും ജോര്‍ദാനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഏതാനും വര്‍ഷം മുമ്പ് യുഎഇയും ബഹ്‌റൈനും ബന്ധമുണ്ടാക്കി. സുഡാനും മൊറോക്കോയും ബന്ധം സ്ഥാപിക്കുകയും ചെയ്തു.

Advertisement

ഇസ്രായേലുമായി നയതന്ത്രം ബന്ധം സ്ഥാപിക്കുന്ന എബ്രഹാം കരാറില്‍ ട്രംപ് മുന്‍കൈ എടുത്താണ് യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഒപ്പുവച്ചത്. ഇനി ഇസ്രായേല്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഒക്ടോബറിലാണ് പുതിയ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് ജനപ്രീതി കുറഞ്ഞു എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.