ഒമാനില്‍ വീട്ടു ജോലിക്ക് പോയ യുവതി സഹായം തേടി ഇന്ത്യന്‍ എംബസിയില്‍. കടുത്ത പീഡനമാണ് ജോലി സ്ഥലത്ത് നേരിടേണ്ടി വന്നത് എന്ന് യുവതി പറയുന്നു. ദിവസവും 15 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വന്നു. കൃത്യമായ ഭക്ഷണം ലഭിച്ചില്ല. നാല് മാസമായി ശമ്പളം തന്നില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു. തെലങ്കാനയിലെ രാഷ്ട്രീയ നേതാവിനാണ് അവര്‍ വീഡിയോ അയച്ചുകൊടുത്തത്. അദ്ദേഹം ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഹൈദരാബാദിന് അടുത്തുള്ള പഹാദി ഷരീഫിലെ ശബ്‌നം ബീഗമാണ് ജോലി തേടി പോയി മസ്‌ക്കത്തില്‍ കടുത്ത പീഡനം നേരിട്ടത്. അവര്‍ തന്റെ ദുരവസ്ഥ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത് ഹൈദരാബാദിലെ രാഷ്ട്രീയ നേതാവായ അംജദുല്ല ഖാന് അയച്ചുകൊടുക്കുകയായിരുന്നു. മജ്‌ലിസ് ബച്ചാവോ തെഹ്രീക്ക് നേതാവാണ് ഖാന്‍.
കഴിഞ്ഞ മാര്‍ച്ച 26നാണ് പ്രാദേശിക വിസാ ഏജന്‍സി മുഖേന ശബ്‌നം ബീഗം ഒമാനിലേക്ക് പുറപ്പെട്ടത്. വീട്ടുജോലിയാണെന്നും മാസം 200 ഒമാനി റിയാല്‍ ശമ്പളം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ ജോലി സ്ഥലത്ത് കടുത്ത പീഡനം നേരിട്ടു, ശമ്പളം കിട്ടിയതുമില്ല. ഭക്ഷണം പോലും കൃത്യമായി ലഭിച്ചില്ലെന്ന് യുവതി വീഡിയോയില്‍ പറയുന്നു. അംജദുല്ല ഖാന്‍ യുവതിയുടെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടു. ഒടുവില്‍ ജോലി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് മസ്‌ക്കത്തിലെ ഇന്ത്യന്‍ എംബസിയില്‍ സഹായം തേടിയിരിക്കുകയാണ് എന്ന് ഖാന്‍ പറയുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി ജയശങ്കര്‍ നിര്‍ദേശം നല്‍കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു. വ്യാജ വാഗ്ദാനം ചെയ്ത് യുവതിയെ ഒമാനിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്റിനെതിരെ നടപടി വേണമെന്ന് ഖാന്‍ ആവശ്യപ്പെട്ടു. യുവതിയെ എത്രയും വേഗം ഹൈദരാബാദിലെത്തിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും അനിയോജ്യമായ നടപടി എടുക്കുമെന്നും മസ്‌കത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.