രാജസ്ഥാനിലെ സെംല ഗ്രാമത്തിലെ ഭരത് സിംഗ് ലോധയും കുടുംബവും ഏറെ നാളുകളായി എലിശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു. എലികളെ പിടികൂടാൻ ലോധ വീട്ടിനുളളിൽ എലിക്കെണി വെച്ച് കാത്തിരുന്നു.
അർധരാത്രി ആയപ്പോൾ എലിക്കെണിക്കുള്ളിൽ നിന്നും ഒരു ശബ്ദം. എലി കുടുങ്ങിയതാകുമെന്ന് കരുതി ചെന്ന് നോക്കിയപ്പോൾ കണ്ടത് പത്തിവിരിച്ചു നിൽക്കുന്ന വലിയൊരു കരിമൂർഖൻ പാമ്പിനെയായിരുന്നു. ഭയന്ന ലോധയും കുടുംബവും വീടിന് പുറത്തേക്ക് ഓടി. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മ്പിനെ സുരക്ഷിതമായി പിടികൂടി സമീപത്തെ വനത്തിലേക്ക് തുറന്നുവിടുകയും ചെയ്തു.
ചെറിയ പ്രാദേശിക വാർത്തയായി ഒതുങ്ങേണ്ട ഒന്നായിരുന്നു ഇതെങ്കിലും ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായി മാറി. നമ്മുടെ നാട്ടിലും അടുത്തിടെ പാമ്പ് ശല്യം വലിയ വിഷയമായി മാറിയിരുന്നു. വീടുകളിൽ സൂക്ഷിച്ചുവെക്കുന്ന ധാന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കാരണമാണ് എലികൾ പെരുകുന്നത്. ഈ എലികളെ ഇരയാക്കാനാണ് മൂർഖൻ പാമ്പുകളും ചേരകളും മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തുന്നത്. അതുകൊണ്ട് തന്നെ വീട്ടിൽ എലിശല്യം കൂടുതലാണെങ്കിൽ, അവിടെ പാമ്പുകൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മഴക്കാലത്താണ് പാമ്പുകളുടെ ശല്യം സാധാരണയായി വർദ്ധിക്കുന്നത്. കനത്ത മഴ പെയ്യുമ്പോൾ പാമ്പുകളുടെ താവളങ്ങളിലും മാളങ്ങളിലും വെള്ളം കയറുന്നു. ഇതോടെ വരണ്ട ഇടങ്ങൾ തേടി ഇവ പുറത്തിറങ്ങുകയും അടുക്കള, സ്റ്റോർ റൂം, അലമാരകളുടെ പിൻഭാഗം തുടങ്ങിയ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു. വീടുകളിൽ പാമ്പുകൾ കയറുന്നത് തടയാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എലികളെ ആകർഷിക്കുന്ന രീതിയിൽ ഭക്ഷണസാധനങ്ങളോ അവശിഷ്ടങ്ങളോ തുറന്നുവെക്കരുത്. വീടിന്റെ വാതിലുകൾക്ക് താഴെയുള്ള വിടവുകളും ജനൽ കമ്പികളും കൃത്യമായി അടച്ചുറപ്പുള്ളതാക്കുക. തറയോട് ചേർന്ന് കിടക്കുന്ന സ്റ്റോറേജ് റൂമുകളിലും മറ്റും അനാവശ്യമായി സാധനങ്ങൾ കുത്തിനിറച്ചു വെക്കുന്നത് ഒഴിവാക്കുക. പാമ്പുകളെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ ഉടൻ തന്നെ വിദഗ്ദ്ധരായ പാമ്പുപിടുത്തക്കാരെയോ വനംവകുപ്പിനെയോ വിവരമറിയിക്കുക.