രണ്ട് വർഷത്തോളം നാർസിസ്റ്റിക് അബ്യൂസിലൂടെയാണ് താൻ കടന്നുപോയതെന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരൻ. തൻ്റെ 'ഹീലിങ്' യാത്രയെ കുറിച്ച് ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിലൂടെയാണ് അവർ പ്രതികരിച്ചത്. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലായിരുന്നു താനെന്നും അവർ പറഞ്ഞു.
നേരത്തേ അവർ പ്രണയത്തകർച്ചയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനെ കുറിച്ചും അഭിമുഖത്തിൽ നടി പ്രതികരിച്ചു. അനുപനമയുടെ വാക്കുകളിലേക്ക്
'എൻ്റെ പോസ്റ്റ് വായിച്ചപ്പോൾ രണ്ട് തരത്തിലാണ് അഭിപ്രായങ്ങൾ വന്നത്. ഒരു വിഭാഗം പറഞ്ഞത് നിങ്ങൾ സുഖപ്പെടുകയാണല്ലോ, അത് വലിയ കാര്യമാണെന്നാണ്. അവസാനം ജീവിതത്തിൽ സമാധാനം കണ്ടെത്തിയല്ലോയെന്നാണ്. എന്നാൽ മറ്റൊരു വിഭാഗം പല തരത്തിലുള്ള പ്രതികരണങ്ങളാണ് നടത്തിയത്. അന്നത്തെ ആ പോസ്റ്റ് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല. ആ പോസ്റ്റിന് പിന്നിൽ പല കാര്യങ്ങളുമുണ്ട്. അതൊന്നും ആരും കണ്ടില്ല. അവര് കരുതുന്നത് അവളുടെ ജീവിതത്തിൽ എന്തോ സംഭവിച്ചിട്ടുണ്ട്, അതിനെ കുറിച്ച് അവൾ പോസ്റ്റും ചില വീഡിയോകളും പങ്കുവെച്ചു എന്നാണ്. എന്നാൽ രണ്ട് വർഷത്തിൻ്റെ വേദനയുണ്ട് അതിന് പിന്നിൽ. ശാരീരികമായ, മാനസികമായ തകർച്ചയുണ്ട്. ഞാൻ ഒകെ ആണെന്ന് കാണിക്കാൻ വേണ്ടി പങ്കുവെച്ച പോസ്റ്റല്ലത്. ഞാൻ കുറച്ച് നാളായി സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പൂർണമായും ഭേദപ്പെട്ടതിന് ശേഷം എന്തെങ്കിലും പങ്കുവെയ്ക്കാമെന്നാണ് കരുതിയത്. ജീവിതത്തെക്കുറിച്ചും തന്നെ കുറിച്ചും വലിയൊരു സത്യം മനസ്സിലാക്കിയതിന് ശേഷം അത്രയും പ്രധാനപ്പെട്ട ഒരു കാര്യം തുറന്നുപറയാൻ മുന്നോട്ട് വന്ന ഒരു പെൺകുട്ടിയുടെ യാത്രയാണ് ഞാൻ പങ്കുവെച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഞാനൊരു 'നാർസിസിസ്റ്റിക് അബ്യൂസിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇങ്ങനെയൊരു വാക്ക് പറയുമ്പോൾ ചിലർ കടന്നുപോകുന്നുണ്ട്. ഒന്ന് എന്നെ പോലെ ഉള്ളവർ. ഒരിക്കൽ ഷൂട്ട് കഴിഞ്ഞ് മടങ്ങി വന്ന് രാത്രിയൊരു 12.30 ക്ക് ഇൻസ്റ്റഗ്രാം നോക്കുമ്പോൾ ഞാൻ കാണുന്നത് 'നാർസിസിസ്റ്റിക് ബിഹേവിയറിനെ' കുറിച്ച് മഡോണ പറയുന്നതാണ്. അത് കണ്ടപ്പോൾ എൻ്റെ ശരീരം വിറയ്ക്കുകയായിരുന്നു. അതുകൊണ്ട് ആദ്യത്തെ വിഭാഗം ആളുകൾ ഇതുപോലെ അബ്യൂസിന് ഇരയായവരായിരിക്കും, 'ട്രോമ ബോണ്ടിംഗ്' എന്താണെന്ന് അറിയാവുന്നവരായിരിക്കും, അതിൽ നിന്ന് ഒരുപാട് അനുഭവിച്ചവരായിരിക്കും. മറ്റൊരു വിഭാഗം ഇതെന്താണെന്ന് അറിയാത്തവരാകും. 'നാർസിസിസം' എന്ന വാക്ക് കേട്ടിട്ടുണ്ടാകാം, എന്നാൽ ധാരണ കാണില്ല. മൂന്നാമത്തെ വിഭാഗം നാർസിസിസത്തിന് ഒരു പ്രത്യേക ജെൻഡർ ഉണ്ടെന്ന് കരുതുന്നവരായിരിക്കും. ഇനി നാലാമത്തെ വിഭാഗമാണ് എനിക്ക് ഏറ്റവും പ്രധാനം. തങ്ങൾ ഇങ്ങനെയൊരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തവരായിരിക്കും അവർ. അതായത് ഏറ്റവും അപകടകരമായ അവസ്ഥയാണത്. അവർ ഒന്നുകിൽ പൂർണ്ണമായും മാനസികമായി തകർന്നുപോകും അല്ലെങ്കിൽ ആത്മഹത്യയിലേക്ക് വരെ കാര്യങ്ങൾ എത്തും. ഞാൻ അന്ന് ആ പോസ്റ്റിടുന്നതിന് പകരം ആത്മഹത്യ ചെയ്തിരുന്നെങ്കിൽ എനിക്ക് ഇന്ന് ഒരുപാട് സ്നേഹം കിട്ടിയേനെ. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്തിന് എൻ്റെ സ്റ്റാഫിന് പോലും തുടക്കം മുതലേ അറിയാമായിരുന്നു ഈ ബന്ധം എനിക്ക് നല്ലതല്ലെന്ന്. കാരണം എന്നിലുള്ള മാറ്റങ്ങൾ തന്നെയായിരുന്നു അത്. ഞാൻ എന്നിലേക്ക് തന്നെ ചുരുങ്ങിപ്പോയിരുന്നു. നിങ്ങൾ ആരോഗ്യകരമായ ബന്ധത്തിലാണെങ്കിൽ നിങ്ങൾ വളരും, സന്തോഷിക്കും. എന്നാൽ നാർസിസിസ്റ്റിക് അബ്യൂസിൽ കാര്യങ്ങൾ വളരെ നിശബ്ദമായിരിക്കും', അനുപമ പറഞ്ഞു.
സത്യം എന്താണെന്ന് വെച്ചാൽ നാർസിസിസത്തിന് ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല.