മാലാ പാര്‍വതി നിലപാട് മാറ്റിയോ? 85 പേര്‍ പിന്തുണച്ചാല്‍ വലിയ സംഘം വരുമെന്ന് ശബ്ദസന്ദേശം

കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങള്‍ വ്യത്യസ്ത ചേരിയിലായി മുന്നോട്ട് പോകുകയാണ്. ശ്വേത മേനോന്റെ നേതൃത്വത്തില്‍ ബിജെപിയുമായി സംഘടനയെ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ശ്വേത പറയുന്നു. ഇതിനിടെ മാലാ പാര്‍വതിയുടേത് എന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം പുറത്തായിരിക്കുകയാണ്.

Advertisement

കുറ്റാരോപിതരായ താരങ്ങള്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരരുത് എന്നായിരുന്നു മാലാ പാര്‍വതി അടക്കമുള്ളവര്‍ നേരത്തെ സ്വീകരിച്ച നിലപാട്. എന്നാല്‍ കുറ്റാരോപിതരായി നിങ്ങള്‍ മാറി നില്‍ക്കരുത് എന്ന് താന്‍ അവരോട് ആവശ്യപ്പെട്ടുവെന്ന് മാലാ പാര്‍വതി പറയുന്നതാണ് പുതിയ ഓഡിയോ ക്ലിപ്പ്. മനോരമ ന്യൂസ് ആണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.

Advertisement

ശ്വേതയുടെ ബിജെപി ബന്ധം, കണക്കുകളിലെ അവ്യക്തത, തിരിമറി നടന്നു തുടങ്ങിയ ആരോപണങ്ങളാണ് അമ്മ ഭരണസമിതിക്കെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ജൂണ്‍ 21ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വിഷയം വലിയ ചര്‍ച്ചയായി. ശ്വേത മേനോന്‍ രാജി പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് അമ്മയില്‍ താല്‍ക്കാലിക സമിതി രൂപീകരിക്കപ്പെട്ടു.

എന്നാല്‍ താന്‍ രാജിവച്ചിട്ടില്ലെന്നും ഇപ്പോഴും പ്രസിഡന്റാണ് എന്നും അവകാശപ്പെട്ട് ശ്വേത മേനോന്‍ തിരിച്ചെത്തി. കോടതിയില്‍ നിന്ന് താല്‍ക്കാലിക സമിതിക്കെതിരായ വിധി അവര്‍ സമ്പാദിക്കുകയും ചെയ്തു. വൈകാതെ കണക്കുകള്‍ ശരിയാക്കി ജനറല്‍ ബോഡി വിളിച്ച് പരസ്യപ്പെടുത്താനാണ് ശ്വേതയുടെ ആലോചന എന്നാണ് വിവരം. കുറ്റാരോപിതര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ലെന്നും ശ്വേത പറയുന്നു.

Advertisement

ശ്വേതക്കെതിരെ ശക്തമായ നിലപാട് എടുത്തവരാണ് മാലാ പാര്‍വതി, ഉഷ ഹസീന, അന്‍സിബ ഹസന്‍, മായാ വിശ്വനാഥ് എന്നിവര്‍. ഇവര്‍ പ്രത്യേക വാര്‍ത്താ സസമ്മേളനം വിളിച്ചാണ് അമ്മയില്‍ നടക്കുന്ന വര്‍ഗീയ നീക്കങ്ങള്‍ പരസ്യമാക്കിയത്. തുടര്‍ന്ന് ഇരുവിഭാഗവും ആരോപണവും പ്രത്യാരോപണവും സോഷ്യല്‍ മീഡിയ വഴി തുടരുന്നതിനിടെയാണ് പുതിയ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

അമ്മയുടെ പെണ്‍മക്കള്‍ എന്ന പേരില്‍ സംഘടനയിലെ വനിതകള്‍ ഉള്‍പ്പെടുന്ന ഒരു വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. 120 വനിതകളാണ് ഇതിലുള്ളത്. ഈ ഗ്രൂപ്പില്‍ മാലാ പാര്‍വതി അയച്ച ശബ്ദ സന്ദേശമാണ് പുറത്തായത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടത്തണോ അല്ലെങ്കില്‍ ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി വേണോ എന്ന കാര്യത്തില്‍ അഭിപ്രായം തേടിയാണ് ശബ്ദ സന്ദേശം. ഈ ക്ലിപ്പിന്റെ ആധികാരികത, മറ്റുള്ളവര്‍ എന്തു മറുപടി പറഞ്ഞു എന്നീ കാര്യങ്ങള്‍ വ്യക്തമല്ല.

Advertisement

പുറത്തുവന്ന ശബ്ദ സന്ദേശം ഇങ്ങനെ- ''അമ്മയിലെ പുരുഷന്മാരായ സീനിയര്‍ അംഗങ്ങളുമായി ഞാന്‍ സംസാരിച്ചു. ശ്വേത ഇന്നിട്ട ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഞാനൊരു മറുപടി ഇട്ടു. ഉഷയും മറുപടി ഇട്ടു. അതു സംബന്ധിച്ച് ഒന്നുരണ്ടുപേര്‍ എന്നെ വിളിച്ചിരുന്നു. കുറ്റാരോപിതരാണ് എന്ന് പറഞ്ഞ് നിങ്ങള്‍ മാറി നില്‍ക്കരുത് എന്ന് ഞാന്‍ അവരോട് പറഞ്ഞു. എല്ലാവരും ഒരു തീരുമാനം ഉണ്ടാക്കണം എന്ന് പറഞ്ഞപ്പോള്‍ അവര്‍ തിരിച്ചുചോദിച്ചത്, ആര്‍ക്ക് വേണ്ടിയാണ് പാര്‍വതി, ഇവിടെ എല്ലാവര്‍ക്കും അവരവരുടെ കാര്യമാണ് എന്നാണ്. ഗ്രൂപ്പിലെ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞാല്‍ നമ്മോടൊപ്പം നില്‍ക്കാന്‍ വലിയ സംഘം വരും. ഗ്രൂപ്പില്‍ 120 പേരുണ്ട്. 85 പേരുടെ അഭിപ്രായം അറിഞ്ഞാല്‍ മുന്നോട്ട് പോകാനുള്ള വഴി തുറക്കും. ധൈര്യത്തോടെ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ പറ്റും''.