ശ്വേതാ മേനോനെ പൂട്ടാന്‍ പുതിയ നീക്കവുമായി അമ്മയിലെ നടിമാര്‍, രജിസ്ട്രാര്‍ ഭരണം വേണം

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ പ്രസിഡണ്ട് ശ്വേതാ മേനോനും ഒരു വിഭാഗം അംഗങ്ങളും തമ്മിലുളള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. അമ്മയില്‍ രജിസ്ട്രാര്‍ ഭരണം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ഒരുകൂട്ടം നടിമാര്‍ ചേര്‍ന്ന് രജിസ്ട്രാര്‍ക്ക് കത്തയച്ചു.

Advertisement

മാലാ പാര്‍വ്വതി, അന്‍സിബ ഹസ്സന്‍, ഉഷ ഹസീന, പൊന്നമ്മ ബാബു എന്നിവരാണ് രജിസ്ട്രാര്‍ക്ക് കത്തയച്ചിരിക്കുന്നത്. അടുത്തിടെ ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് താനും ഭരണസമിതിയും രാജി വെക്കുന്നതായി പ്രസിഡണ്ട് ശ്വേതാ മേനോന്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ അടക്കമുളള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

Advertisement

കണക്കുകള്‍ സമര്‍പ്പിക്കാന്‍ 45 ദിവസത്തെ സമയം കൂടി ശ്വേതാ മേനോന്‍ ആവശ്യപ്പെട്ടുവെങ്കിലും ജനറല്‍ ബോഡി അത് നല്‍കാന്‍ തയ്യാറായില്ല. മാത്രമല്ല രമേഷ് പിഷാരടി എംഎല്‍എയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു. എന്നാല്‍ രാജി പ്രഖ്യാപനം പിന്‍വലിച്ച ശ്വേത താന്‍ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്‌നങ്ങള്‍ വീണ്ടും ചൂട് പിടിച്ചു. അതിന് ശേഷം ശ്വേതയുടെ നേതൃത്വത്തിലുളള ഭരണസമിതി വീണ്ടും ഭരണകാര്യങ്ങളിലേക്ക് എത്തിയതോടെയാണ് നടിമാരുടെ നിര്‍ണായക നീക്കം.

പ്രസിഡണ്ട് സ്ഥാനം അടക്കം രാജി വെച്ച് അമ്മയില്‍ നിന്ന് പോയവര്‍ തിരിച്ച് ഭരണത്തിലേക്ക് വരുന്നത് നിയമവിരുദ്ധമാണെന്നും അമ്മയിലെ ബൈലോയ്ക്ക് എതിരാണെന്നും നടിമാരുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് 1955ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്ര, ചിരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷ ആക്ടിലെ സെക്ഷന്‍ 19 പ്രയോഗിക്കണമെന്നും അമ്മയില്‍ രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണം എന്നുമാണ് അന്‍സിബ അടക്കമുളളവരുടെ ആവശ്യം.

Advertisement

അത് മാത്രമല്ല അമ്മ അസോസിഷന്റെ ആറ് കോടിയോളം വരുന്ന പണം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ചെക്കുകള്‍ പാസ്സാക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ശ്വേതാ മേനോന്‍ അമ്മ അംഗങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. അനുഭവക്കുറവ് മൂലം പിഴവുകള്‍ സംഭവിച്ചുവെന്നും തിരുത്തല്‍ നടപടികള്‍ ആരംഭിച്ചുവെന്നും കത്തില്‍ ശ്വേത പറയുന്നു.