സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ് നടൻ കൃഷ്‌ണകുമാറും കുടുംബവും. അഹാനയും ദിയയും അടക്കമുള്ള മക്കളും ഭാര്യ സിന്ധുവും എല്ലാം സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള സെലിബ്രിറ്റികളാണ്. എന്നാൽ അടുത്തകാലത്തായി ഇവരുടെ കുടുംബത്തിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഈ വിഷയത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഇപ്പോൾ സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സാമൂഹ്യ മാധ്യമങ്ങളിലൂടെ പേരും പ്രശസ്‌തിയും നേടി, അഭിമാനകരമായ നേട്ടം കൈവരിച്ച ഒരു കുടുംബമായിരുന്നു നടൻ കൃഷ്‌ണകുമാറിന്റേത്. കൃഷ്‌ണകുമാർ സിന്ധു ദമ്പതികൾക്ക് 4 പെൺകുട്ടികളാണല്ലോ ഉള്ളത്. ഒരു പെൺകുട്ടിയുള്ള മാതാപിതാക്കൾ പോലും ടെൻഷൻ അടിച്ച് ജീവിക്കുന്ന ഇക്കാലത്ത്, കൃഷ്‌ണകുമാറിന്റെ 4 പെൺമക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്ന് നടന്ന് കോടികൾ സമ്പാദിച്ചുകൊണ്ടിരിക്കുകയാണ്.
ഇവരുടെ ഈ സന്തോഷത്തിലും വളർച്ചയിലും മാതാപിതാക്കളും ഒപ്പമുണ്ട്. ഇവരെ ഓർത്ത് ടെൻഷൻ അടിക്കേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് കൃഷ്‌ണകുമാർ പറയുന്നത്. മുൻപ് പലപ്പോഴും ഇവരുടെ ചില അഭിപ്രായ പ്രകടനങ്ങളോട് പൊതുസമൂഹം ശക്തമായി പ്രതികരിച്ചിട്ടുണ്ടെങ്കിലും, അതിനെയൊക്കെ ന്യായങ്ങൾ നിരത്തി പ്രതിരോധിച്ചു നിൽക്കുവാനും ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. അതൊക്കെ പലപ്പോഴും അവരുടെ ശക്തമായ നിലപാടുകളെ സംബന്ധിച്ചിട്ടുള്ള പ്രശ്‌നങ്ങളുമായിരുന്നു. അഹാനയുടെ പ്രതികരണങ്ങളൊക്കെ വളരെ പക്വതയോടെ ആയിരുന്നു. എന്നാൽ ദിയ കൃഷ്‌ണയുടെ അപക്വമായ നിലപാടുകളോട് കടുത്ത വിയോജിപ്പ് പൊതുസമൂഹത്തിനിടയിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതൊക്കെ തുറന്നുകാട്ടി പലരും പ്രതികരിച്ചിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും അവരെ സ്നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആൾക്കാരും ഉണ്ടായിരുന്നു. ആ ഒരു ഇമേജിനാണ് ഇപ്പോൾ ഇളക്കം സംഭവിച്ചിരിക്കുന്നത്. കൃഷ്‌ണകുമാറിന്റെ ഭാര്യക്കും അവരുടെ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം ചാനലുകൾ ഉണ്ട്. അതിനെല്ലാം തന്നെ ലക്ഷക്കണക്കിന് വ്യൂവേഴ്‌സും ഉണ്ട്. അതിൽ കൃഷ്‌ണകുമാർ ഒഴികെ ബാക്കി എല്ലാവരും തന്നെ അവരുടെ യാത്രാനുഭവങ്ങളും അവരുടെ വീട്ടിൽ നടക്കുന്ന ആഘോഷങ്ങളും പാചകവും വാചകവും കൊച്ചു കൊച്ചു സന്തോഷങ്ങളും വിഷമങ്ങളും എന്തിനേറെ. സ്വന്തം പ്രസവം വരെ ആഘോഷമാക്കി മാറ്റി, പ്രേക്ഷകരുമായി പങ്കുവെക്കുന്നതാണ് അവരുടെ ചാനലുകളിലെ കണ്ടെന്റുകൾ. അതിനൊക്കെ വലിയ ആരാധകരും അംഗീകാരങ്ങളും വിമർശനങ്ങളും ഒക്കെ ലഭിക്കുന്നത് കൊണ്ടാണ് കോടിക്കണക്കിന് രൂപ സമ്പാദിക്കുവാനും നിലനിൽക്കുവാനും അവർക്ക് സാധിച്ചത്. അതുകൊണ്ട് തന്നെ ഇവർക്ക് പൊതുസമൂഹത്തോട് കടപ്പാടും പ്രതിബദ്ധതയും ഒക്കെ ഉണ്ടാകണം. പൊതുജനങ്ങളുടെ പ്രതികരണത്തിന് അസഹിഷ്‌ണുത കാണിക്കേണ്ട കാര്യമില്ല. അവരാരും നിങ്ങളുടെ ഒരു കാര്യവും നിങ്ങളുടെ വീട്ടിലെത്തി അന്വേഷിച്ച് കണ്ടുപിടിച്ച് അഭിപ്രായവും കമന്റുകളും ഒന്നും പറയുന്നതല്ല എന്ന് മനസിലാക്കുക. നിങ്ങളുടെ ചെറുതും വലുതുമായ കുടുംബവിശേഷങ്ങൾ പൊതുമധ്യത്തിൽ പറയുമ്പോൾ പരിച പുച്ഛമടക്കി കേട്ടിരിക്കണം, തിരിച്ചൊരു അഭിപ്രായവും പറയാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ? അഹാനയെ കുറിച്ച് വളരെ ഇഷ്‌ടത്തോടെയും മതിപ്പോടെയും വളരെ നാളുകൾക്ക് മുൻപ് ഞാൻ ഒരു വീഡിയോ ചെയ്‌തിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വതയും കാര്യശേഷിയുമുള്ള ഒരു കുട്ടിയായിട്ടാണ് അന്ന് എനിക്ക് തോന്നിയിരുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന ചില കാര്യങ്ങൾ കേട്ടപ്പോൾ എന്റെ ധാരണ തെറ്റായിരുന്നോ എന്ന് തോന്നിപ്പോവുകയാണ്. ഇന്നിപ്പോൾ അഹാന തന്റെ കുടുംബത്തിൽ നടക്കുന്ന ആശാസ്യമല്ലാത്ത ചില കാര്യങ്ങൾ പൊതുമധ്യത്തിൽ വന്ന് വിളമ്പിയപ്പോൾ, 'അയ്യേ, ഈ കുട്ടി എന്താണ് ഇങ്ങനെ?' എന്ന് തോന്നിപ്പോവുകയാണ്. നമ്മുടെ ജീവിതത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില സംഭവങ്ങൾ നമ്മെ നല്ല അവസ്ഥയിലേക്കും ചിലപ്പോൾ മോശപ്പെട്ട അവസ്ഥയിലേക്കും നയിച്ചേക്കാം. അത്തരം ഒരു അനുഭവം ഞാൻ ഓർത്തുപോവുകയാണ്. കൃഷ്‌ണകുമാർ ഒരിക്കൽ അദ്ദേഹത്തിന്റെ ഒരു ജീവിതാനുഭവം ഞാനുമായി പങ്കുവെച്ചിരുന്നു. താൻ ഒന്നുമല്ലാതിരുന്ന അവസ്ഥയിൽ റോഡരികിലുള്ള ഒരു ഗ്രൗണ്ടിൽ കൂട്ടുകാരും ഒത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ, റോഡരികിലൂടെ പോയ ഒരു കാർ ബ്രേക്ക് ഡൗൺ ആകുന്നു. അന്യരെ സഹായിക്കാൻ സന്മനസ്സുള്ള കൃഷ്‌ണകുമാർ ആ കാറിന്റെ അരികിലേക്ക് എത്തി, അദ്ദേഹത്തെ സഹായിക്കുന്നു. ഒടുവിൽ കാർ തള്ളി സ്‌റ്റാർട്ട് ചെയ്‌ത് കഴിഞ്ഞപ്പോൾ, കാറിൽ ഉണ്ടായിരുന്ന ആൾ കൃഷ്‌ണകുമാറിനോട്, 'എന്ത് ചെയ്യുന്നു?' എന്ന് ചോദിച്ചു. 'എനിക്ക് ഒരു പണിയുമില്ല' എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു കാർഡ് എടുത്തു കൊടുത്തിട്ട്, തന്നെ സഹായിച്ച സുമുഖനായ ചെറുപ്പക്കാരനോട് തന്നെ വന്ന് കാണൂ എന്ന് പറഞ്ഞ് കാർ വിട്ടുപോയി. ആ കാർഡിലേക്ക് നോക്കിയ കൃഷ്‌ണകുമാറിന് ആശ്ചര്യവും അതിലേറെ സന്തോഷവും തോന്നി. കാരണം താൻ സഹായിച്ച ആൾ ദൂരദർശന്റെ ഡയറക്‌ടർ ആയിരുന്നു. അദ്ദേഹത്തെ ചെന്ന് കണ്ടതോടെ ആ ഒരൊറ്റ സംഭവത്തോടെ കൃഷ്‌ണകുമാറിന്റെ ജീവിതം അടിമൊടി മാറിമറിഞ്ഞു. അങ്ങനെ ദൂരദർശനിൽ നിന്നും സീരിയലിലേക്കും, സീരിയലിൽ നിന്നും സിനിമയിലേക്കും, സിനിമയിൽ നിന്നും ബിജെപിയിലേക്കും, ബിജെപിയിൽ നിന്നും എൻഎഫ് ഡിസി ചെയർമാൻ സ്ഥാനത്തേക്കും എത്തപ്പെട്ടു. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം എന്ന് പറയുന്നത് നിസ്സാരമായ ഒരു പദവിയല്ല. ഇന്ത്യൻ സിനിമാ രംഗത്തെ ഉന്നതമായ ഒരു പദവിയാണ്. അഭിനയ മികവ് കൊണ്ടൊന്നും പേരെടുത്ത ഒരു നടനല്ല കൃഷ്‌ണകുമാർ. എന്നാൽ ഭാഗ്യം കൊണ്ടും അർപ്പണ മനോഭാവം കൊണ്ടും ജീവിത പടവുകൾ ഓരോന്നും വിജയിച്ചു കയറിയ ആളാണ് കൃഷ്‌ണകുമാർ. ഞാൻ ഇത് ഇവിടെ എടുത്തു പറയാനുള്ള കാരണം, ചില അപ്രതീക്ഷിത സംഭവങ്ങൾ നമ്മുടെ ജീവിതഗതി തന്നെ മാറ്റിമറിക്കും എന്ന് ചൂണ്ടിക്കാണിക്കാൻ വേണ്ടിയാണ്. അതുപോലെ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങൾ കാരണം എയറിൽ പോയ കൃഷ്‌ണകുമാറിന്റെ മകൾ അഹാനയ്ക്ക് ഇതുവരെ തിരിച്ചിറങ്ങാൻ ആയിട്ടില്ല. അഹാനയുടെ ഇമേജിനെ തകർക്കാൻ കരുക്കൾ നീക്കിയത് അഹാന പാലുകൊടുത്തു വളർത്തിയ ഒരു പാമ്പാണെന്നാണ് അഹാന തന്നെ പറയുന്നത്. അത് മറ്റാരുമല്ല, തന്റെ സ്വന്തം ചെറിയമ്മയുടെ മകളായ തൻവിയാണ്. അഹാന മുൻകൈയെടുത്ത് സഹായിച്ചു തുടങ്ങിയ തൻവിയുടെ ചാനലിന്റെ റീച്ച് കൂട്ടാൻ സബ്‌സ്‌ക്രിപ്ഷൻ കൂട്ടാൻ അഹാനയെ തന്നെ ബലിയാടാക്കി. അമ്മുമ്മയുടെ പരാതികളും പരിഭവങ്ങളും നിറഞ്ഞ കഥന കഥകളുമായിട്ടാണ് ഇതിന് തുടക്കം കുറിച്ചത്. എന്നാൽ ഇന്നത് ചീഞ്ഞു നാറിയ ദുർഗന്ധം വമിക്കുന്ന കുടുംബകഥയിലേക്ക് വഴിമാറി. കുടുംബത്തിലെ പലരുടെയും സ്വകാര്യ ജീവിതകഥകൾ പൊതുവിടത്തിൽ ചർച്ചക്കായി ഇട്ടുകൊടുത്തു. ഇതിലിപ്പോൾ അമ്മുമ്മ മാത്രമല്ല, അമ്മയും അപ്പച്ചിയും അപ്പൂപ്പനും ചെറിയമ്മയും അവരുടെ മകളുമൊക്കെ കഥാപാത്രങ്ങളായി എത്തി അരങ്ങുതകർത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ എപ്പോഴോ ഒരു വെടി നിർത്തൽ കരാർ ഉണ്ടാക്കി ദുർഗന്ധം വമിക്കുന്ന ചില വോയ്‌സ് ക്ലിപ്പുകളും വീഡിയോകളും പിൻവലിച്ചപ്പോൾ, എല്ലാത്തിനും ഒരു വലിയ അവസാനം ഉണ്ടായി എന്ന് കരുതി. അന്ന് പലരും എന്നോട് ചോദിച്ചു, 'അഹാന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാത്തത് എന്താണെന്ന്?' അപ്പോൾ ഞാൻ പറഞ്ഞു, 'അതെല്ലാം രമ്യമായി അവസാനിച്ചില്ലേ?' ഇനി ഞാനായിട്ട് എന്തിനാണ് അതിനെ കുത്തിപ്പൊക്കുന്നതെന്ന്. എന്നാൽ ഇത് വരാനിരിക്കുന്ന ഒരു വലിയ കൊടുങ്കാറ്റിന്റെ മുൻപുള്ള ശാന്തതയായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. സമാധാനത്തോടെയും അതിലുപരി ആശ്വാസത്തോടെയും പഴയപടി കാര്യങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴാണ് സിന്ധു കൃഷ്‌ണയുടെ ഭാഗത്തുനിന്നും അനവസരത്തിൽ ഒരു വെടി പൊട്ടിക്കുന്നത്. അമ്മ എന്റെ അച്ഛനോടും എന്നോടും അഹാനയോടും ചെയ്‌ത കൊടും ക്രൂരതയുടെയും ചീത്ത വർത്തമാനത്തിന്റെയും സിസിടിവി ഫുട്ടേജ് തെളിവ് സഹിതം എന്റെ കൈവശമുണ്ട്. അതൊരിക്കലും ഞാൻ പുറത്തുവിടില്ല. അത്രത്തോളം ഗുരുതരമായ പ്രശ്‌നങ്ങൾ അതിലുണ്ട്. എന്നാൽ ഇപ്പോൾ ഈ വീഡിയോയും അതിൽ സിന്ധു കൃഷ്‌ണ നടത്തിയിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളും സോഷ്യൽ മീഡിയയിലൂടെ കേൾക്കാത്തവരും കാണാത്തവരും ഉണ്ടോ എന്ന് സംശയമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത് വൈറൽ ആയിരിക്കുകയാണ്. രണ്ട് കയ്യും കൂട്ടിയടിക്കാതെ ശബ്‌ദം ഉണ്ടാകില്ലല്ലോ. അമ്മയ്ക്ക് ലോകപരിചയവും വിവരവും ഒക്കെ കുറവാണ്. തന്നെയുമല്ല, അമ്മയുടെ ഇത്തരം ടോക്‌സിക്കായ സ്വഭാവം നിങ്ങൾക്ക് അറിയാവുന്നതുമല്ലേ. അത് അവരുടെ വിവരക്കേടായി കണ്ട് അതിനെ തള്ളിക്കളഞ്ഞിരുന്നുവെങ്കിൽ, ശ്രദ്ധിക്കാതിരുന്നെങ്കിൽ, ഈ നാണക്കേടൊക്കെ ഒഴിവാക്കാമായിരുന്നില്ലേ? വയസ്സാംകാലത്ത് ഇത്തരം അമ്മമാരെ തിരുത്താൻ ശ്രമിക്കുന്നത് മണ്ടത്തരമല്ലേ? എന്തൊക്കെ പ്രകോപനം നേരിട്ടാലും, സിന്ധു തന്റെ നിലവാരം വിട്ട് സംസാരിക്കരുതായിരുന്നു, പ്രവർത്തിക്കരുതായിരുന്നു.