സിബി മലയിൽ സംവിധാനം ചെയ്ത ആകാശദൂത് എന്ന ചിത്രം റിലീസ് ആയിട്ട് 33 വർഷങ്ങളായി. എന്നാൽ ഇന്നും ഈ ചിത്രം സോഷ്യൽ മീഡിയിൽ അടക്കം ചർച്ചാ വിഷയമാണ്. ആകാശദൂത് കണ്ട് ജെൻസിയും ജെൻ ആൽഫയും അടക്കം കരയുന്ന റീലുകൾ ഇപ്പോഴും കാണാം. ഏത് കഠിനഹൃദയനും ആകാശദൂത് കണ്ടാൽ കരയാതിരിക്കില്ലെന്ന് വേണം പറയാൻ.
കണ്ടവരാരും ഒരിക്കലും മറക്കാത്ത ഈ ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ചയോളം തിയറ്ററിൽ ആളില്ലായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ. സംവിധായകൻ സിബി മലയിൽ തന്നെയാണ് കൗമുദിക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
''ആകാശദൂത് റിലീസിന്റെ സമയത്ത് താന്‍ മായാമയൂരം സിനിമയുടെ ലൊക്കേഷന്‍ നോക്കാനായി പോയിരിക്കുകയായിരുന്നു. അന്ന് കാഞ്ഞങ്ങാട് ആയിരുന്നു ഉണ്ടായിരുന്നത്. പടം ഉച്ചയോടെ റിലീസ് ആയി. താന്‍ തിരിച്ച് വരുമ്പോള്‍ വൈകിട്ടായിരുന്നു. വരുന്ന വഴിക്ക് കണ്ണൂര്‍ കവിതാ തിയറ്ററിന്റെ കോമ്പൗണ്ടില്‍ കയറിയപ്പോള്‍ അവിടെ ഒരു മനുഷ്യന്‍ പോലും ഇല്ല. കാലിയടിച്ച് കിടക്കുന്നു, ഒരു വണ്ടിയോ സൈക്കിളോ പോലും ഇല്ല.
ഞാന്‍ തിയറ്ററില്‍ കയറി അവിടുത്തെ ആളോട് എങ്ങനെയുണ്ട് പടം എന്ന് ചോദിച്ചു. സാറേ മാറ്റിനിക്ക് ഒരു 100 പേരുണ്ടായിരുന്നു എന്ന്. ഫസ്റ്റ് ഷോ ഇല്ലേ എന്ന് ചോദിച്ചപ്പോള്‍ ഉണ്ട് ആറരയാകുമ്പോള്‍ തുടങ്ങും, അപ്പോഴേക്ക് ആളുകള്‍ വരും എന്ന് പറഞ്ഞു. പടം ഉഗ്രനാണ്, എല്ലാവരും കരഞ്ഞ് കൊണ്ടാണ് ഇറങ്ങിപ്പോകുന്നത്, പക്ഷേ ആളുകള്‍ വന്നിട്ടില്ല എന്നും പറഞ്ഞു.
പക്ഷേ തനിക്ക് അങ്ങനെ പേടിയൊന്നും ഉണ്ടായിരുന്നില്ല. പടം ഓടും എന്ന് അറിയാമായിരുന്നു. അടുത്ത ഷോയ്ക്ക് ആള്‍ വരും എന്ന് പറഞ്ഞ് താന്‍ ഇറങ്ങി. പോകുന്ന വഴിക്ക് ബൂത്തില്‍ കയറി നിര്‍മ്മാതാവിനെ വിളിച്ചു. പ്രേം പ്രകാശ് ആണ് നിര്‍മ്മാതാവ്. അദ്ദേഹം കരച്ചിലായിരുന്നു, എല്ലാം പോയി സിബീ എന്ന് പറഞ്ഞ്. ഒരിടത്തും ആളില്ല, നമ്മുടെ പൈസയൊക്കെ പോയി, എല്ലായിടത്തും ഇന്ന് ഹോള്‍ഡ് ഓവറാകും, അവര്‍ നാളെ പടം മാറ്റും എന്നൊക്കെ പറഞ്ഞു. ഞാന്‍ പറഞ്ഞു, കറിയാച്ചാ ടെന്‍ഷന്‍ ആകാതെ, ആളുകള്‍ വരും. ഓരോ ഷോയ്ക്കും ആള്‍ കൂടും, ധൈര്യമായിട്ടിരിക്ക് എന്ന് പറഞ്ഞു.അത് കഴിഞ്ഞ് താന്‍ സിയാദ് കോക്കറെ വിളിച്ചു. അദ്ദേഹത്തിന്റെ തിയറ്ററില്‍ പടം കളിക്കുന്നുണ്ട്. സിയാദ് പറഞ്ഞു, എടോ ഉഗ്രന്‍ പടമാണ്, ഇത് ക്ലിക്കാവും എന്ന്. പിറ്റേന്ന് രാവിലെ കറിയാച്ചനെ വിളിച്ച് സെക്കന്‍ഡ് ഷോ എങ്ങനെ ഉണ്ട് ചോദിച്ചപ്പോള്‍, ഓ കാര്യമൊന്നുമില്ല ആളില്ലെന്ന് പറഞ്ഞു. താന്‍ പറഞ്ഞു, പേടിക്കണ്ട, പരസ്യമൊന്നും നിര്‍ത്തല്ലേ എന്ന് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് താന്‍ എറണാകുളത്ത് വന്നു. ഇവരെ വിളിച്ചപ്പോള്‍ വന്‍ നിരാശ. വിതരണക്കാരെയും നിര്‍മ്മാതാക്കളെയും വിളിച്ച് സംസാരിച്ചു. പടം കാണുന്നവര്‍ക്ക് മാരുതി കാറൊക്കെ സമ്മാനമായി നല്‍കുന്ന മത്സരം വെയ്ക്കാം എന്ന് അവരോട് പറഞ്ഞു. കൂടാതെ ടിക്കറ്റ് എടുക്കുമ്പോള്‍ അതിനൊപ്പം ആകാശദൂത് എന്ന് അച്ചടിച്ച കര്‍ച്ചീഫ് കൂടി കൊടുക്കാന്‍ പറഞ്ഞു. കയറിയിട്ട് എല്ലാവരും ഇറങ്ങുമ്പോള്‍ പറയുന്നത് കരഞ്ഞ് വല്ലാതായി എന്നാണ്. കര്‍ച്ചീഫ് ആരും കളയില്ല. അതിനെ കുറിച്ച് സംസാരിക്കുന്നത് വഴി സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി കിട്ടും. 17ാം ദിവസം എല്ലാ തിയറ്ററും ഫുള്‍ ആയി. സിനിമ ഒഴിവാക്കിയവര്‍ തിരിച്ച് ചോദിച്ച് വന്നു. 150 ദിവസത്തോളം ആകാശദൂത് ഹൌസ്ഹുളളായി ഓടി''.