അഖിൽ മാരാർക്കെതിരെ സംവിധായകൻ ആലപ്പി അഷ്റഫ്. അഖിലിൻ്റ ഇന്നത്തെ അവസ്ഥയ്ക്ക് അഖിൽ തന്നെയാണ് ഉത്തരവാദിയെന്നും ഞാനെന്ന അഹങ്കാരവും ഗുരുസ്ഥാനത്ത് നല്ലൊരു വഴികാട്ടി ഇല്ലാതെ പോയതുമാണ് അഖിലിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
'സമ്പത്തും ഭാഗ്യവും ഒക്കെ ഒന്നിച്ചു വന്നിട്ടും വികലമായ സങ്കൽപങ്ങൾ കാരണം ഇതൊക്കെ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് അഖിൽ മാരാർ. താൻ നേടിയെടുത്ത സമ്പത്തുകൾ ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വേവലാതി അഖിൽ മാരാർ തന്നെ പൊതുമധ്യത്തിൽ വന്ന് പങ്കുവെക്കുകയുണ്ടായി .അഖിൽ മാരാറിരിന്റെ ഇന്നത്തെ ഈ അവസ്ഥയ്ക്ക് ഉത്തരവാദി അഖിൽ മാരാർ മാത്രമാണ് .
വഴിയോരങ്ങളിൽ ഉപജീവനത്തിനായി ചെറുനാരങ്ങ കച്ചവടം നടത്തി നിത്യവൃത്തി കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരൻ ഇന്ന് മൂന്നു കോടിയുടെ ആസ്ഥിയുള്ളവനായി മാറിയതിന്റെ പിന്നിൽ അയാളുടെ കഴിവും കഠിനാധ്വാനവും വാക്ചാധുര്യവും ഒക്കെ ആണെന്നുള്ളത് ഒരു യാഥാർഥ്യമാണ്. പണം മാത്രമല്ല പ്രശസ്തിയും ഒപ്പം അംഗീകാരവും അയാൾ നേടിയെടുത്തു. കേരളത്തിൽ മാത്രമല്ല വിദേശരാജ്യത്ത് പോലും മലയാളികൾ അദ്ദേഹത്തിൻറെ സാന്നിധ്യത്തിനായി കാത്തുനിന്നിരുന്നു. ആരിലും അസൂയയും അതിശയവും ഉളവാക്കും വിധമായിരുന്നു അയാളുടെ ഉയർച്ചയുടെയും വളർച്ചയുടെയും നാളുകൾ. അഖിലിന്റെ ഈ വളർച്ചയക്കും ഉയർച്ചയക്കും വഴിയൊരുക്കിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. അതിലൂടെ അയാൾ നേടിയെടുത്ത പ്രേക്ഷക പിന്തുണയാണ്. പണ്ട് കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ പറ്റി പറയുന്ന രസകരമായ ഒരു കമന്റ് ഉണ്ട് വളരുംതോറും പിളരുന്ന പാർട്ടി എന്ന്. ഇവിടെ അഖിൽ മാരാറിന്റെ കാര്യമെടുത്താൽ വളരുംതോറും തളരുന്ന വ്യക്തിയായി മാറുകയാണ്. അഖിലിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഞാനെന്ന അഹങ്കാരവും ഗുരുസ്ഥാനത്ത് നല്ലൊരു വഴികാട്ടി ഇല്ലാതെ പോയതും ആകാം. ഭൂമിയുടെ കീഴിലുള്ള ഏതു കാര്യത്തെകുറിച്ചും ആധികാരികമായി അഭിപ്രായം വെച്ചങ്ങ് കാച്ചും. അതിൽ മിക്കവയും മണ്ടത്തരങ്ങളും വിവാദങ്ങൾക്ക് വഴിവെക്കുന്നവയും ആയിരിക്കും. സ്ത്രീകളുടെ പ്രസവത്തെകുറിച്ച് അഖിൽ മാരാർ ആധികാരികമായി പറഞ്ഞത് സ്ത്രീകൾ വളരെ ഈസിയായും കൂളായും വീടുകളിൽ ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം ,ഡോക്ടർമാരും രക്ഷിതാക്കളും ചേർന്നാണ് അതിനെ സങ്കീർണമാക്കി മാറ്റിയതെന്ന്. പണ്ടൊക്കെ സ്ത്രീകൾ പ്രസവിച്ചു കഴിഞ്ഞ് ചാടി എഴുന്നേറ്റുപോയി രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ട് ,അങ്ങനെ സ്ത്രീകൾ ആസ്വദിച്ചു ചെയ്തിരുന്ന ആ പ്രക്രിയയെ ഒരു മാരക രോഗമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ ആശുപത്രികളെന്ന്. അഖിൽ മാരാറിന്റെ ഈ വിവരക്കേടിനെതിരെ ഡോക്ടർമാരുടെ സംഘടന നിയമനടപടിക്ക് ഒരുങ്ങിയിരുന്നു. സ്ത്രീകൾ അഖിലിനെതിരെ വലിയ രീതിയിൽ ശബ്ദം ഉയർത്തുകയും ചെയ്തു. അഖിലിനെ സാമർഥ്യമുള്ള മിടുക്കനായ ചെറുപ്പക്കാരനായി പ്രശംസിച്ച ആളായിരുന്നു മല്ലിക സുകുമാരൻ. അതേ മല്ലിക സുകുമാരനെ കൊണ്ടുതന്നെ വഴിയെ പോകുന്ന ചെണ്ടക്കെല്ലാം എടുത്തിട്ട് അടിക്കുന്ന ഒരുത്തനാണ് അഖിൽ മാരാർ എന്ന് പറയിപ്പിച്ചു. കൂടാതെ മല്ലിക പറയുന്നു ഇയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടെന്ന് ഞാൻ ആദ്യം വിചാരിച്ചു പക്ഷേ ഇല്ല ട്രോളർന്മാർക്ക് ട്രോളാനുള്ള ഒരു ഉപകരണമാണ് ഇയാൾ എന്നാണ്. പൃഥവിരാജിന്റെ വളർച്ചയിൽ അസ്വസ്ഥത തോന്നിയപ്പോൾ അഖിൽ ഒന്ന് ചൊറിഞ്ഞതേ ഓർമ്മയുള്ളൂ, മല്ലികാ സുകുമാരൻ കേറിയങ്ങ് മാന്തിപ്പറിച്ചു. നമുക്ക് ഉയരങ്ങളിൽ എത്താൻ പടികൾ തന്നവരെ നമ്മൾ മറക്കുവാനേ പാടില്ല. കാരണം ഏതുമില്ലാതെ അവരെ തള്ളി പറയാനും പാടില്ല. അഖിൽ മാരാർക്ക് ഇന്നീ കാണുന്ന സൗഭാഗ്യങ്ങളൊക്കെ നേടിയെടുക്കാൻ വഴികാട്ടിയായത് ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന ഷോ ആണല്ലോ. അവിടെ നിന്നും ഇറങ്ങിയ അഖിൽ ആദ്യം പണി കൊടുത്തത് ആ ഷോയ്ക്കെതിരെയും അതിലെ ക്രൂ മെമ്പേഴ്സിനെതിരെയുമാണ്. ബിഗ് ബോസിനെ കുറിച്ച് അഖിൽ പറഞ്ഞത് അതിൽ സ്ത്രീകളെ ദുരുപയോഗം ചെയ്തതിന് ശേഷമാണ് അവസരം കൊടുക്കുന്നതെന്ന്. അഖിലിനെതിരെ അതിൽ പങ്കെടുത്ത സ്ത്രീകൾ ശക്തമായി പ്രതികരിച്ചതും സോഷ്യൽ മീഡിയയിലൂടെ നാം കേട്ടതല്ലേ. അഖിലിന്റെ അവാസ്തവമായ ഈ പ്രസ്താവന ചാനലിനും അതിൽ പങ്കെടുത്തവർക്കും ഒക്കെ വലിയ വേദന ഉളവാക്കുന്നതായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി വന്നപ്പോൾ പറഞ്ഞ ഒരു വിടുവായുത്തം അയാളുടെ വിവരമില്ലായ്മയായി വിലയിരുത്തപ്പെട്ടു .അഖിൽ പറഞ്ഞത് ഓടുന്ന കാറിൽ അങ്ങനെയൊന്നും സംഭവിക്കില്ല അതുകൊണ്ട് ആ രംഗം അതേപോലെ ഡെമോ ചെയ്യണമെന്ന്. ഇത് ഇരയെ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും ആയിരുന്നു. അഖിലിന്റെ ജനപ്രീതി കണ്ട് അഖിലിനെ നായകനാക്കി സിനിമ എടുത്ത ഒരു പാവം സംവിധായകനും നിർമ്മാതാവും ഉണ്ട് .സംവിധായകൻ പറയുന്നു പടം റിലീസിനോട് അടുത്ത സമയത്ത് അഖിൽ ജനങ്ങളെ മൊത്തം വെറുപ്പിച്ചു കഴിഞ്ഞു എന്നും അതാണ് തിയേറ്ററിൽ ആളുകയറാഞ്ഞതെന്നും. പടത്തിന്റെ ദയനീയ പരാജയത്തിന്ു പിന്നാലെ അഖിലും സംവിധായകനും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ പൊരിഞ്ഞ യുദ്ധവും നടന്നു. ഇവിടെ തനിക്ക് അഭിനയിക്കാൻ അവസരം തന്ന സംവിധായകനെയും നിർമ്മാതാവിനെയും ഒക്കെ അഖിൽ കണക്കിന് ആക്ഷേപിച്ചു. അഖിൽ മാരാരുടെ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് അടുക്കുന്നതും സ്ഥാനാർത്ഥി മോഹം ഉദിക്കുന്നതും. കോൺഗ്രസ് പാളയത്തിൽ കയറിയിറങ്ങി പല വാതിലുകളും മുട്ടിനോക്കി .അഖിലിന്റെ മുൻപിൽ ആ വാതിലുകൾ ഒന്നും തന്നെ തുറക്കപ്പെട്ടില്ല .തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവായ ഇന്നത്തെ മുഖ്യമന്ത്രിയുടെ മുഖം കാണുമ്പോൾ ചാണകമറിയാൻ തോന്നുന്നു എന്നാണ്. എവിടെ എപ്പോൾ ആരോട് എന്ത് പറയണം എന്നതിനെയാണ് വകതിരിവ് എന്ന് പറയുന്നത്. അഖിലിനെ സംബന്ധിച്ച് വകതിരിവ് വട്ടപ്പൂജ്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അങ്ങനെ ചാണകം എറിയണമെന്ന വ്യാമോഹവുമായി എത്തപ്പെട്ടത് ട്വൻ്റി 20യുടെ സ്ഥാപക നേതാവിന്റെ മടയിലേക്കാണ്. സാബുവിന്റെ കഷ്ടകാലമോ മാരാരുടെ കഷ്ടകാലമോ എന്നറിയില്ല ഒരു സീറ്റ് എന്തായാലും തരപ്പെട്ടു. അങ്ങനെ സ്ഥാനാർത്ഥി കുപ്പായം അണിഞ്ഞ അഖിൽ മാരാരുടെ ആദ്യത്തെ ഉണ്ടയിൽ വെടി പിഷാരടിയുടെ നേർക്കാണ് ഉതിർത്തത്. അന്ന് അഖിൽ പറഞ്ഞത് ആരാണ് യോഗ്യനും അയോഗ്യനും എന്ന് ജനം തീരുമാനിക്കട്ടെയെന്നാണ്. പാലക്കാട് നിന്നും തോൽക്കാൻ പോകുന്ന ആളെക്കുറിച്ച് ഞാൻ എന്തിന് പരിഹസിക്കണം എന്ന് തുടങ്ങി കുറേ ആരോപണങ്ങൾ പിഷാരടിക്ക് നേരെ തൊടുത്തുവിട്ടു. അളന്നു തൂക്കി കൃത്യതയോടെ മർമ്മം നോക്കി മറുപടി പറയുന്ന പിഷാരടി അഖിലിന്റെ ആരോപണങ്ങൾക്ക് പറഞ്ഞ ഒരു മറുപടിയുണ്ട് മാരാരുടെ വാക്കുകൾക്ക് സ്ഥിരതയില്ല ,ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് അയാൾ മാറ്റി പറഞ്ഞുകൊണ്ടേയിരിക്കും, അത് നമുക്ക് കാത്തിരുന്നു കാണാം എന്ന്. പിഷാരടിക്ക് ഇത്രയധികം ദീർഘവീക്ഷണം ഉണ്ടെന്ന് ഇപ്പോഴാണ് നമുക്കൊക്കെ മനസ്സിലായത്. ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയ മാരാർ പൊതുമദ്യത്തിൽ വന്ന് 2020യെയും അതിൻറെ സ്ഥാപക നേതാവിനെയും തള്ളിപ്പറഞ്ഞു. മാരാർ പറയുന്നു സാബു ജേക്കബ് എൻഡിഎയിലേക്ക് പോയത് അദ്ദേഹത്തിൻറെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയാണ്. ബിജെപിയിൽ നിന്നും അദ്ദേഹം 40 കോടി വാങ്ങി, എനിക്ക് ഇതൊരു നഷ്ടകച്ചവടമായിരുന്നു ,എന്റെ 70,000 ഫോളോവേഴ്സ് നഷ്ടപ്പെട്ടു, എന്നെ ഇഷ്ടപ്പെട്ട ജനതയാണ് എന്നെ ഇപ്പോൾ തെറിവിളിക്കുന്നത്, എൻറെ വരുമാനമെല്ലാം നിലച്ചു, ഇപ്പോൾ ഒരു പരിപാടിക്കും ആരും എന്നെ വിളിക്കുന്നില്ല. എൻറെ ബിഎംഡബ്ലു ബൈക്ക് വിൽക്കേണ്ടിവന്നു ,ഭാര്യയുടെ സ്വർണമെല്ലാം പണയത്തിലായി, സാബു ജേക്കബ് രണ്ടു മാസത്തിലേറെയായി വിളിച്ചാൽ ഫോണും എടുക്കുന്നില്ല, എന്നെ അയാൾ ചതിക്കുകയായിരുന്നു എന്നൊക്കെ. കൊട്ടാരക്കര സീറ്റ് തരാം എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഞാൻ ട്വൻ്റി 20 യിൽ ചേർന്നതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം, ഒരു സ്വതന്ത്ര പാർട്ടി ആകുമ്പോൾ എനിക്കതിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഞാൻ ഇതിൽ വന്നത് എന്നൊക്കെ പറഞ്ഞ് അഖിൽ കരഞ്ഞു വിലപിക്കുന്നത് കണ്ടപ്പോൾ സത്യത്തിൽ മാരാരോട് സ്നേഹവും മനസ്സലിവും ഒക്കെ തോന്നിപ്പോയി. എന്നാൽ സാബു ജേക്കബ് തിരിച്ചൊരു മിസൈൽ ഇട്ടപ്പോൾ മാരാർ അക്ഷരാർത്ഥത്തിൽ ഭസ്മമായി പോയി. അത് മാരാർ പറഞ്ഞതിനൊക്കെ ഘടകവിരുധമായ ഒരു വോയിസ് ക്ലിപ്പ് ആയിരുന്നു. അതിൽ മാരാർ വ്യക്തമായി പറയുന്നുണ്ട് താൻ രാഷ്ട്രീയത്തിൽ വന്നത് പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണെന്ന്. ഇതുകൂടാതെ സാബു ജേക്കബിന്റെ വക മറ്റൊരു പ്രഹരം കൂടി, സാബു പറയുന്നു സ്ഥാനാർത്ഥി ആകാൻ വേണ്ടി മാരാര് കരഞ്ഞു കാലുപിടിച്ചു എന്ന്. അഖിലേ തന്റെ ദീനരോധനം കേട്ടപ്പോൾ തന്നോടല്പം സ്നേഹവും അനുകമ്പയും ഒക്കെ തോന്നിയതാണ്. പക്ഷേ താൻ പറഞ്ഞതൊക്കെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രമാണെന്ന് അറിഞ്ഞപ്പോൾ ഉള്ളതുകൂടി പോയികിട്ടി'