ലക്ഷ്മി പ്രിയയെ വിടാതെ അൻസിബ, കേസെടുക്കാനാകില്ലെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക്

കൊച്ചി: നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുളള നിയമനടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി നടി അന്‍സിബ ഹസ്സന്‍. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസെടുക്കാന്‍ മാത്രമുളള കുറ്റകൃത്യം നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.

Advertisement

ഇതോടെ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് എതിരെ അന്‍സിബ ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നീതിനിഷേധവും നിയമവിരുദ്ധവും ആണെന്നാണ് അന്‍സിബ ആരോപിക്കുന്നത്. പാലാരിവട്ടം പോലീസില്‍ ആയിരുന്നു അന്‍സിബ ലക്ഷ്മിപ്രിയയ്ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് പരാതി നല്‍കിയത്.

Advertisement

എന്നാല്‍ ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. അന്‍സിബയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസടുക്കാനാകില്ലെന്നും മാനനഷ്ടക്കേസ് ആകാം എന്നുമുളള നിലപാട് പോലീസ് കോടതിയിലും ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അന്‍സിബയോട് നേരിട്ട് കോടതിയില്‍ ഹാജരായി മാനനഷ്ടക്കെസില്‍ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കാനുളള അന്‍സിബയുടെ തീരുമാനം. ലക്ഷ്മിപ്രിയയ്ക്കും ഒരു യൂട്യൂബ് ചാനലിനും അതിന്റെ അവതാരകനും എതിരെയാണ് അന്‍സിബയുടെ പരാതി. യൂട്യൂബ് വീഡിയോ വഴി അശ്ലീല പരാമര്‍ശങ്ങളും അസത്യങ്ങളും അടക്കമുളളവ തനിക്കെതിരെ പ്രചരിപ്പിച്ചുവെന്ന് അന്‍സിബ ആരോപിക്കുന്നു. ഈ യൂട്യൂബ് ചാനലിന് ലക്ഷ്മിപ്രിയ നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുളള ഉളളടക്കം ഉളളതെന്നാണ് അന്‍സിബ ആരോപിക്കുന്നത്.

Advertisement

നേരത്ത ലക്ഷ്മിപ്രിയയ്ക്ക് എതിരെ അന്‍സിബ തൃപ്പൂണിത്തുറ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് അന്‍സിബ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലാരിവട്ടം പോലീസ് കേസെടുക്കാത്തതില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം എസ്എച്ച്ഒയ്ക്കും എതിരെയും അന്‍സിബ കോടതിയെ സമീപിച്ചിരുന്നു.

അതേസമയം അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ലക്ഷ്മിപ്രിയ പ്രതികരിക്കുന്നത്. അന്‍സിബ തനിക്ക് ഒരു വാട്‌സ്ആപ്പ് സന്ദേശം അയച്ചുവെന്നും അത് തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുളളതായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു. ഇതേക്കുറിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും അന്‍സിബ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും അതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കേണ്ടി വന്നത് എന്നും ലക്ഷ്മിപ്രിയ പറയുന്നു.