നടി അനുപമ പരമേശ്വരനും ധ്രുവ് വിക്രമും തമ്മിലുള്ള പ്രണയം തകർന്നുവെന്ന വാർത്തകളാണ് ഇപ്പോൾ ഇരുവരുടേയും ആരാധകർക്കിടയിലെ പ്രധാന ചർച്ച. നടി പങ്കുവെച്ചൊരു സോഷ്യൽ മീഡിയ കുറിപ്പാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. സമാധാനം സ്വയം കണ്ടെത്തിയെന്നും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കാൻ ഇനി തനിക്ക് ആരുടേയും അനുമതി വാങ്ങേണ്ടതില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നുമൊക്കെയാണ് നടി കുറിച്ചത്. ഇതോടെയാണ് ധ്രുവും അനുപയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന ചർച്ചകൾക്ക് ആക്കം കൂട്ടിയത്.
അതിനിടയിലിതാ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു വാർത്ത കൂടി പ്രചരിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ഹോട്ടലിൽ വെച്ച് അനുപമയും ധ്രുവും തമ്മിൽ വലിയ തർക്കം നടന്നുവെന്നും അനുപമ ധ്രുവിനെ അടിച്ചു എന്നുമൊക്കെയാണ് വാർത്ത. മിഡ് ഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചെന്നൈയിലെ ഒരു ഹോട്ടലിനുള്ളിൽ വെച്ചാണ് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ധ്രുവിൻ്റെ സ്വഭാവത്തെ അനുപമ ചോദ്യം ചെയ്തതാണ് തർക്കം മുറുകാൻ കാരണമായത്. തർക്കത്തിനിടയൽ അനുപമ ധ്രുവിനെ ചെരിപ്പ് കൊണ്ട് അടിച്ച് ബന്ധം എന്നന്നേക്കുമായി അവസാനിപ്പിച്ച് പോയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 'ബൈസൺ കാലമാടൻ' എന്ന സിനിമയിൽ അനുപമയും ധ്രുവും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുത്തത്. തുടർന്ന് താരങ്ങൾ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ചൂടുപിടിച്ചു. ഒരിക്കൽ പോലും ഇത്തരം വാർത്തകൾ ഇരുവരും നിഷേധിച്ചിരുന്നില്ല. മാത്രമല്ല പല പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തുകയും ചെയ്തു. ഇതിനിടയിൽ അനുപമയും ധ്രുവും ഒന്നിച്ചുള്ള സെൽഫികളും ചില പ്ലേലിസ്റ്റുകളുമെല്ലാം പുറത്തുവന്നത് അഭ്യൂഹങ്ങൾക്ക് ചൂടുപകർന്നു. ഇരുവരും ചുംബിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ധ്രുവിനെ സോഷ്യൽ മീഡിയയിൽ അനുപമ അണ്‍ഫോളോ ചെയ്തതായി ആരാധകരുടെ ശ്രദ്ധയിൽ പെട്ടു. പിന്നാലെയാണ് ജീവിതത്തിൽ സമാധാനം ആണ് വലുതെന്ന് വ്യക്തമാക്കി കൊണ്ടൊരു വിശദമായൊരു കുറിപ്പ് അനുപമ പങ്കുവെച്ചത്.
അതേസമയം ഈ വാർത്തകളിൽ അനുപമയോ ധ്രുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
'ചില സമയങ്ങളിൽ സമാധാനം കണ്ടെത്താൻ വഴിമുട്ടിയ ഇടങ്ങളെല്ലാം നമ്മൾ ഉപേക്ഷിക്കേണ്ടി വരും. ഇന്ന് സമാധാനം എന്നെത്തേടിയെത്തി. ഇന്ന് മുതൽ ഞാൻ എൻ്റെ ശബ്ദം തിരഞ്ഞെടുത്തു, ഇനി ഞാൻ എന്നിലേക്ക് തിരികെ വരികയാണ്. എന്റേതാണെന്ന് ഞാൻ മറന്നുപോയ ജീവിതത്തോട് വീണ്ടും പ്രണയത്തിലായിക്കൊണ്ട്', എന്നായിരുന്നു അനുപമയുടെ കുറിപ്പ്.