കൊച്ചി: താരസംഘടന അമ്മയിലെ വര്‍ഗീയ ചേരിതിരിവും പോരും രൂക്ഷമായിരിക്കെ തര്‍ക്കങ്ങള്‍ കോടതി കയറിയിരിക്കുകയാണ്. അന്‍സിബ നല്‍കിയ പരാതിയില്‍ നടന്‍ ടിനി ടോം, നടി ലക്ഷ്മി പ്രിയ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ അന്‍സിബ പുതിയ ഓഫീസറെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നാണ് വിവരം.
എന്നാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി ചില ചോദ്യങ്ങള്‍ അന്‍സിബയോട് ഉന്നയിക്കുകയാണ്. പുതിയ വിവാദങ്ങളില്‍ അന്‍സിബയെ പിന്തുണച്ച് പ്രതികരിച്ച വ്യക്തിയാണ് ഭാഗ്യലക്ഷ്മി. എന്നാല്‍ ദിലീപ് പ്രതിയായ കേസിലെ അതിജീവിതയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അന്‍സിബയോട് ഭാഗ്യലക്ഷ്മി ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്.
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''പ്രിയപ്പെട്ട അൻസിബ അതിപ്പോഴാണോ ഓർത്തത്. അവൾ A.M.M.A യിൽ നിന്ന് പോയിട്ട് 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തത് കൊണ്ടാണ് അവൾ മാറി നിന്നത്. രാജി വെച്ചിട്ടല്ല പോയത്. പിന്നീടാണ് ദാരുണമായ ആ സംഭവം ഉണ്ടായത്.. പലതും അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ നീച്ചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിച്ചപ്പോൾ , അപമാനിച്ചപ്പോൾ നിങ്ങൾക്കത് താങ്ങാനായില്ല, നിങ്ങൾ പൊട്ടി കരഞ്ഞു, കേസ് കൊടുത്തു.ഓർത്ത് നോക്കു അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം.. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയെ കുറിച്ച്, സഹ പ്രവർത്തകയെ കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല..അവളോടൊപ്പം നിന്നില്ല, അവൾക്ക് വേണ്ടി ഒച്ചയുയർത്തിയില്ല അവൾക്ക് വേണ്ടി സംസാരിച്ച വരെയും കൂവി ഓടിച്ചു വിട്ടു .
താങ്കളുടെ പോരാട്ടത്തെ ഞാൻ പൂർണമായും അംഗീകരിക്കുന്നു. ഞാൻ താങ്കളോടൊപ്പം തന്നെയാണ്.. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോടൊപ്പം തന്നെയാണ്.
അതുകൊണ്ടാണ് താങ്കളെക്കുറിച്ച് ലക്ഷമിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് താങ്കളുടെ സംഘടനയിലുള്ളവർ പ്രതികരിക്കാഞ്ഞിട്ട് പോലും ഞാൻ പ്രതികരിച്ചത്.. ഞാൻ ഒരിക്കൽ മാത്രമേ താങ്കളെ പരിചയപ്പെട്ടിട്ടുള്ളു.. പക്ഷെ ഇപ്പോൾ താങ്കൾ പറഞ്ഞ ഈ വാചകം.
"അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ല"
ഒന്നും അറിയാത്തപോലെ അഭിനയിച്ചു കോടതിയിൽ.
അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നല്ലോ? ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നല്ലോ?
എന്തെ അന്ന് ഈ ചോദ്യം ചോദിച്ചില്ല?
അതെല്ലാം പോട്ടെ വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കണ്ടോ? സംസാരിച്ചോ?
അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ വീഴ്ച്ച..
അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്.
ഒന്നോർത്തോളൂ
ഇന്ന് "നിങ്ങളോടൊപ്പം" ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി ഉന്നതനല്ലാത്തതുകൊണ്ടാണ്
നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ സ്വാധീനമുള്ള, ഫാൻസ് ഉള്ള ഒരാൾ ആയിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ല...
നിങ്ങളുടെ പോരാട്ടമെങ്കിലും വിജയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.''