കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി; വാടക വീടൊഴിഞ്ഞു, ദിലീപ് നടത്തിയ ഇടപെടല്‍ നിസാരമല്ല

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. 16 വര്‍ഷത്തോളം കടവന്ത്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വെണ്ണല അംബേദ്കര്‍ റോഡിലാണ് പുതിയ വീട്. ഇന്നാണ് പാലുകാച്ചല്‍. ഹനീഫയുടെ സമ്പാദ്യം മാത്രം ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്ന് ഭാര്യ ഫാസില പറയുന്നു.

Advertisement

ഫാസിലയും ഇരട്ട മക്കളായ സഫയും മര്‍വയുമാണ് ഇവിടെയുള്ളത്. മറ്റുള്ളവരുടെ സഹായം തേടുന്ന ശീലം ഹനീഫയ്ക്ക് ഉണ്ടായിരുന്നില്ല. അദ്ദേഹം അതിഷ്ടപ്പെട്ടതുമില്ല. അതുകൊണ്ടുതന്നെ മറ്റാരുടെയും സഹായം തേടില്ലെന്ന് ഫാസില തീരുമാനിച്ചിരുന്നു. ഹനീഫയുടെ സമ്പാദ്യം കുടുംബത്തിന് കിട്ടുന്നതിന് ചില നിയമക്കുരുക്കുകള്‍ ഉണ്ടായിരുന്നു. മക്കള്‍ക്ക് 18 വയസ് തികഞ്ഞതോടെ എല്ലാം ഒഴിവായി. തുടര്‍ന്നാണ് വീട് നിര്‍മിച്ചതെന്ന് ഫാസില സൂചിപ്പിച്ചു.

Advertisement

നിരവധി താരങ്ങള്‍ക്ക് തണലായിരുന്നു കൊച്ചിന്‍ ഹനീഫ. തമിഴ്‌നാട്ടിലും കേരളത്തിലും അദ്ദേഹത്തിനുള്ള സ്വാധീനം ചെറുതായിരുന്നില്ല. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുമായി അടുത്ത സൗഹൃദമായിരുന്നു അദ്ദേഹത്തിന്. എങ്കിലും ആ ബന്ധമൊന്നും തന്റെ നേട്ടത്തിന് കൊച്ചിന്‍ ഹനീഫ ഉപയോഗിച്ചില്ലെന്നത് മറ്റൊരു കാര്യം.

വല്‍സല്യം ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ശില്‍പ്പി കൂടിയായിരുന്നു കൊച്ചിന്‍ ഹനീഫ. വില്ലനായും ഹാസ്യതാരമായും തിളങ്ങിയ അദ്ദേഹം 2010 ഫെബ്രുവരിയിലാണ് വിട പറഞ്ഞത്. ഈ സമയം നാലു വയസായിരുന്നു മക്കളായ സഫയ്ക്കും മര്‍വക്കും. ഇന്ന് വീടൊരുങ്ങിയപ്പോള്‍ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് മക്കളാണ്. പിതാവന്റെ ആഗ്രഹ പ്രകാരം സിഎക്കും സിഎസിനും പഠിക്കുകയാണ് രണ്ടുപേരും.

Advertisement

മൂന്ന് നിലകളിലായിരുന്ന വീട്ടില്‍ അഞ്ച് ബെഡ് റൂമുകളുണ്ട്. പിതാവ് എബി മുഹമ്മദിന്റെ പേരിലാകണം തന്റെ വീട് എന്ന് കൊച്ചിന്‍ ഹനീഫ പറയുമായിരുന്നു. ഇക്കാര്യം പരിഗണിച്ച് വീടിന് കൊച്ചിന്‍ ഹനീഫാസ് എബി മന്‍സില്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കൊച്ചിന്‍ ഹനീഫയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍, ഫോട്ടോകള്‍ എന്നിവയെല്ലാം ഇവിടെ കാണാം.

തലശേരി സ്വദേശിനിയാണ് ഫാസില. ഹനീഫയുടെ മരണ ശേഷം ബന്ധുക്കള്‍ തലശേരിയിലേക്ക് അവരെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഹനീഫയുടെ ഓര്‍മകള്‍ ഉള്ള കൊച്ചിയില്‍ തന്നെ തുടരാനാണ് അവര്‍ തീരുമാനിച്ചത്. ഹനീഫയുടെ ഓരോ ആഗ്രഹങ്ങളും ഫാസില നിറവേറ്റുകയാണ്. ഹനീഫ പറഞ്ഞ കോഴ്‌സിന് തന്നെയാണ് മക്കളെ പഠിപ്പിക്കുന്നത്. വീട് നിര്‍മിക്കാന്‍ ആരോടും സഹായം തേടിയിട്ടില്ല. വീടിന് പേരിടുമ്പോഴും ഹനീഫയുടെ ഇഷ്ടം ഫാസില കാത്തു.

Advertisement

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് തണലേകാന്‍ ദിലീപ് നടത്തിയ ഇടപെടല്‍ വിശദീകരിച്ചു ഫാസിലയുടെ സഹോദരന്‍ ഫിറോസ് മാളിയേക്കല്‍. 'ദിലീപിന് ഹനീഫ്ക്കായുടെ സ്വഭാവം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരു രീതിയിലാണ് അദ്ദേഹം ഇവരെ അപ്രോച്ച് ചെയ്തത്. ഹനീഫ്ക്കായുടെ ഇന്നോവ കാര്‍ എന്റെ സെറ്റില്‍ ഓടാന്‍ അനുവദിക്കണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. കുടുംബത്തിന് ഒരു വരുമാനമാകുമെന്ന് ദിലീപ് കരുതി' എന്നും ഫിറോസ് പറയുന്നു.