നടിയെ ആക്രമിച്ച കേസിൽ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് ദിലീപിന് അമ്മയിലേക്ക് തിരിച്ച് വരാമെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. ദിലീപിനെ തിരിച്ച് എടുക്കണമെന്ന് അമ്മ സംഘടനയിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും നാസർ ലത്തീഫ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ദിലീപ് ആണെന്നും അദ്ദേഹം മാനസികമായി വല്ലാതെ തകർന്നുവെന്നും നാസർ ലത്തീഫ് പറയുന്നു. ഒരിക്കൽ തെറ്റ് പറ്റിയ ആൾക്ക് രണ്ടാമത് ഒരു ചാൻസ് എന്തുകൊണ്ട് കൊടുത്തുകൂടായെന്നും നടൻ ചോദിക്കുന്നു.
'' നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി എല്ലാം തെളിയിക്കുന്നു. അതിലുപരിയായി ഒന്നും ഇല്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല. ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് അമ്മയിലേക്ക് തിരിച്ച് വരാം. അതിന് എന്താണ് കുഴപ്പം. ദിലീപ് അമ്മയില്‍ ഉണ്ടായിരുന്ന സമയത്ത് കുറേ അധികം സേവനങ്ങള്‍ ചെയ്ത ഒരാളാണ്.
20 ട്വന്റി എന്ന സിനിമ ദിലീപ് എടുത്തത് കാരണം അമ്മയ്ക്ക് കുറേ അധികം നേട്ടങ്ങള്‍ സാമ്പത്തികമായി ഉണ്ടായിട്ടുണ്ട്. അപ്പോള്‍ ഒരാള്‍ നിരപരാധിയാണ് എന്ന് വരുമ്പോള്‍ അയാളെ സംഘടനയിലേക്ക് തിരിച്ച് എടുക്കുന്നതില്‍ തെറ്റില്ല. പിന്നെ ഇതൊന്നും നമ്മള്‍ അല്ലല്ലോ തീരുമാനിക്കുന്നത്.
കോടതിക്ക് മുകളില്‍ വേറെ ഒരു കോടതി ഉണ്ട്. ദൈവം തമ്പുരാന്റെ കോടതി. അന്തിമ വിധി പറയേണ്ടത് ആ കോടതിയാണ്. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നതില്‍ എനിക്ക് വിരോധമില്ല. തന്നെപ്പോലെ കുറേയധികം ആളുകള്‍ക്ക് വിരോധമില്ല. അതില്‍ വിരോധമുളളവരും ഉണ്ടാകും, തനിക്ക് അറിയില്ല. ദിലീപിനെ തിരിച്ച് എടുക്കണം എന്ന് സംഘടനയില്‍ പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അത് ദിലീപിന് കൂടി തോന്നണ്ടേ. ദിലീപ് ഇപ്പോള്‍ പൊതുവിടത്തില്‍ നിന്ന് മാറി ഒതുങ്ങി നില്‍ക്കുന്ന രീതിയാണ് കാണുന്നത്. എന്നെ വിട്ടേക്ക്, ഞാന്‍ ഒന്നിനും ഇല്ലേ എന്ന മട്ടില്‍. കാരണം അത്രയും പുള്ളി മാനസികമായി തകര്‍ന്നു, കുറേ വിഷമിച്ചു, എന്തൊക്കെ ആണെങ്കിലും മനുഷ്യനല്ലേ. ഞാന്‍ മറ്റൊരാളെ കുറ്റം പറയണമെങ്കില്‍ ഞാന്‍ അത്രയും പെര്‍ഫെക്ട് ആയിരിക്കണം. ഞാന്‍ അത്ര പെര്‍ഫെക്ട് അല്ല. എനിക്ക് 50 ശതമാനം തെറ്റുകളുണ്ട്, 50 ശതമാനമേ നല്ലതുളളൂ എന്ന് വിശ്വസിക്കുന്ന ആളാണ്. എല്ലാ മനുഷ്യരും അങ്ങനെ തന്നെയാണ്. ഒരാളുടെ കയ്യില്‍ നിന്ന് ഒരു തെറ്റ് വന്ന് പോയി, ഒരു ദുര്‍ബല നിമിഷത്തില്‍. എന്ത് ചെയ്യാന്‍ പറ്റും. പിന്നെ അയാള്‍ അതില്‍ നിന്ന് പിന്മാറി, അയാള്‍ക്ക് നല്ലൊരു ജീവിതം വേണം എന്ന് ആഗ്രഹിക്കുമ്പോള്‍ എന്തുകൊണ്ട് അയാള്‍ക്ക് ഒരു ചാന്‍സ് കൊടുത്തുകൂട. എന്തിനാണ് പഴയ കാര്യങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്നാല്‍ ശവങ്ങള്‍ തോണ്ടേണ്ടി വരും. പണ്ട് കാലം മുതലേ ഉളള കാര്യങ്ങള്‍ അതിലുണ്ട്. എത്രയോ മണ്‍മറഞ്ഞ് പോയ വലിയ കലാകാരന്മാരുടെ കാര്യങ്ങള്‍ അതില്‍ അടിഞ്ഞ് കിടപ്പുണ്ട്. അതെല്ലാം തോണ്ടിയെടുക്കണം എന്നാണോ. നല്ല സ്ത്രീകളാരും അപവാദം കൊണ്ട് വരില്ല''.