'ടോക്സിക്' റിലീസിന് പിന്നാലെ സംവിധായക ഗീതു മോഹൻദാസിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. 500 കോടി മുടക്കിയൊരുക്കിയ പടം വലിയ പരാജയമായിപ്പോയെന്നും സെക്സിൻ്റയും ക്രൈമിൻ്റയും അതിപ്രസരമാണ് ചിത്രത്തിലുള്ളതെന്നുമാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. മൂത്തോൻ പോലെ മികച്ച ചിത്രമെടുത്ത ഗീതുവിൽ നിന്നും പ്രക്ഷകർ ഇതല്ല പ്രതീക്ഷിച്ചതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആ ചിത്രത്തിൻ്റെ പരാജയത്തിന് കാരണം ഗീതുവല്ലെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. സിനിമയ്ക്ക് പിന്നിൽ നടന്നതിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ
'ടോക്സിക് സിനിമ കണ്ടവരെല്ലാം അന്തംവിട്ടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഗീതു മോഹൻദാസിന് ഇതെന്തു പറ്റി എന്ന്. സിനിമകളിൽ ചിലതൊക്കെ കളക്ഷനിൽ മോശമാകുമ്പോഴും സിനിമയ്ക്ക് ഒരു അഭിപ്രായം ഉണ്ടാകാറുണ്ട് ,ഇത് കണ്ടവരെല്ലാം ഒരേപോലെ പറയുന്നത് ടോക്സിക്ക് കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ലെന്നാണ്. കുറെ വെടിയൊച്ചകൾ മാത്രം ഉണ്ടെന്ന്. ഇതിനിടയിൽ ചിലരൊക്കെ ചോദിക്കുന്നുണ്ട് ഈ സിനിമയെകുറിച്ച് പാർവതി തിരുവോത്തും ഡബ്ല്യുസിസി അംഗങ്ങളും എന്താ ഒന്നും മിണ്ടാത്തതd എന്ന്. മറ്റൊരു വാർത്ത പാർവതി തിരുവോത്ത് ഗീതു മോഹൻദാസിനെ ഇൻസ്ഗ്രാമിൽ നിന്നും അൺഫോളോ ചെയ്തു എന്നാണ്. ഇതിന്റെ നിർമാതാവിന് വിജയ് നായകനായ ജനനായകൻ എന്ന ചിത്രത്തിൽ നല്ലതുപോലെ കൈപൊള്ളിയിരിക്കുമ്പോഴാണ് ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത ടോക്സിക്കിനും അതിനേക്കാൾ ഏറെ അടി കിട്ടിയിരിക്കുന്നത്. ജനനായകൻ എന്ന സിനിമ നേരത്തെ പൈറസി ഇറങ്ങിയിരുന്നുവെങ്കിലും ദയനീയമായ ഒരു പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല. കുഴപ്പമില്ലാതെ കണ്ടുകൊണ്ടിരിക്കാവുന്ന ഒരു സിനിമ എന്ന അഭിപ്രായവുമുണ്ട്.. നിർമ്മാതാവിന് ഇനിയുള്ള ഏക പ്രതീക്ഷ പ്രിയദർശൻ ചിത്രത്തിലാണ്. ഇവിടെ നിരൂപകർ ഒന്നടങ്കം ഗീതു മോഹൻദാസിനെ എയറിൽ നിർത്തും. അധികം ആർക്കും അറിയാൻ പാടില്ലാത്ത ഒരു പിന്നാമ്പുറ കഥയുണ്ട് ഈ ചിത്രവുമായി ബന്ധപ്പെട്ട്. ഒരുപക്ഷേ കുറച്ചധികം നാളുകൾ കഴിയുമ്പോൾ ഞാൻ പറയാൻ പോകുന്ന സംഭവകഥ അവർ തന്നെ വെളിയിൽ വിടുമായിരിക്കും. ഒരു സംവിധായകനോ സംവിധായികയോ ഒരു കഥയുണ്ടാക്കി അവരുടെ ഭാവനക്കനുസരിച്ച് അതിനെ പരിപോഷിപ്പിച്ച് മനസ്സിലിട്ട് താലോലിച്ചു വളർത്തി എങ്ങനെ മനോഹരമായ ഒരു കലാരൂപം സൃഷ്ടിക്കാം എന്നത് തികച്ചും ആ സംവിധായകന്റെ അല്ലെങ്കിൽ സംവിധായികയുടെ മനസ്സിൽ മാത്രം ഉടലെടുക്കുന്ന ഒന്നാണ് .അതിനെ മറ്റു ടെക്നീഷ്യന്മാരെല്ലാം ചേർന്ന് മൂല്യചോർച്ച സംഭവിക്കാതെ മനോഹരമായി ചിത്രീകരിച്ചെടുക്കുന്നു .അതിലെ നല്ലത് മാത്രം എഡിറ്റ് ചെയ്ത് സംഗീതവും എഫക്ടും ഒക്കെ കൊടുത്തുകൊണ്ട് കൂടുതൽ മോടിപിടിപ്പിക്കുന്നു. ശരിക്കും ഗീതുമോഹൻദാസ് അങ്ങനെ തന്റെ മനസ്സിൽ താലോലിച്ച ആ കഥയെ രാജീവ് രവിയുമായി ചർച്ച ചെയ്ത് വളരെ ഭംഗിയായി അവർ ഉദ്ദേശിച്ച കഥയെ മനോഹരമാക്കി ചിത്രീകരിച്ചു സംവിധായകയ്ക്കും ക്യാമറാമാനും എന്തിന് യാഷിനു പോലും അവരെടുത്തു വെച്ച സിനിമയിൽ സംതൃപ്തി ഉണ്ടായിരുന്നു. എന്നാൽ ചിത്രം പൂർത്തിയായി കണ്ടതിനു ശേഷം കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു. സിനിമ കണ്ട ബിസിനസ് ഗ്രൂപ്പിലെ ഭൂരിപക്ഷം പേരും ഒരേ അഭിപ്രായത്തിൽ എത്തി ഈ ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചേക്കാം പക്ഷേ പണം കിട്ടില്ല, അങ്ങനെ ചർച്ചകൾ ചൂടുപിടിച്ചു, പണം നഷ്ടപ്പെടുമെന്ന് കേട്ട നിർമ്മാതാവും വിതരണക്കാരും മറ്റൊരു തീരുമാനത്തിലെത്തി. പല സീനുകളും വീണ്ടും മാറ്റി ഷൂട്ട് ചെയ്യുക. ആ തീരുമാനത്തോട് എല്ലാവരും ഒന്നുചേർന്നു അവിടെ ഗീതുവിനെ ഒറ്റപ്പെടുത്തി. ഗീതു ആകെ ധർമ്മ സങ്കടത്തിലുമായി. ഒരു സംവിധായികയുടെ മനസ്സിൽ ഉണ്ടായിരുന്ന ആ സിനിമയെ അതുമായി ബന്ധമില്ലാത്ത ഒരുകൂട്ടം ആൾക്കാർ കൈയേറി അതിനെ റീഷഫിൾ ചെയ്തു. അങ്ങനെ അതിൽ നിരവധി പേരുടെ കൈകടത്തലുകൾ ഗീതുവിന്റെ നിസ്സഹായ അവസ്ഥയിൽ ചിത്രം മറ്റൊരാളെ വെച്ച് 40 ദിവസത്തോളം വീണ്ടും ഷൂട്ട് ചെയ്തു. കളക്ഷന് വേണ്ടി ഹോട്ട് സീക്വൻസുകളും വെടിവെപ്പുകളും ധാരാളം തിരുകി കേറ്റി. എല്ലാം കണ്ടും കേട്ടും നിസ്സഹായയായി സങ്കടമുള്ളിൽ ഒതുക്കി ഗീതു മോഹൻദാസ് മൗനം പാലിച്ചു നിന്നു എന്നാണ് പറയപ്പെടുന്നത്. കൊട്ടിഘോഷിച്ചുകൊണ്ട് ലോകം മുഴുവൻ ചിത്രം റിലീസ് ചെയ്യുന്നു, ചിത്രം എട്ടു നിലയിൽ പൊട്ടി നിലം പരിശാകുന്നു .ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. പിന്നീട് അതായത് രണ്ടാമത് ഷൂട്ട് ചെയ്തതിനുശേഷം ഗീതുവിന്റെ കഥയുമായിട്ട് ഇതിന് വലിയ സാമ്യം ഒന്നുമില്ലായിരുന്നു .ഇനി ഗീതുവിന്റെ സിനിമ ആയിരുന്നുവെങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് ഈ ഒരു ഗതി വരില്ലായിരുന്നു. കാരണം ഗീതുവിനും രാജീവ് രവിക്കും സിനിമ എന്തെന്നും അതെങ്ങനെ എടുക്കണമെന്നും അറിയാവുന്നവരാണ് .ഇനിയും അവർക്ക് അതിന് കഴിയുമെന്ന് കാലം തെളിയിക്കും'.
ചുരുക്കം പറഞ്ഞാൽ എല്ലാവരും ചേർന്ന് മഹത്തായ ഒരു കലാരൂപത്തെ വികൃതമാക്കി .