മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു കലാഭവൻ മണി. സ്വതസിദ്ധമായ ശൈലി കൊണ്ടും ആലാപന മികവ് കൊണ്ടും മണി പേരെടുത്തെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയെ നായകനാക്കി ആഴക്കടൽ എന്ന ചിത്രമൊരുക്കിയ സംവിധായകൻ ഷാൻ ബഷീർ. മാസ്‌റ്റർ ബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷാൻ ബഷീറിന്റെ വാക്കുകൾ
ഒരുപാട് പേരുടെ അസിസ്‌റ്റന്റ് ആയിട്ട് ഞാൻ വർക്ക് ചെയ്‌തിട്ടുണ്ട്. ഹരിദാസ് സാറിന്റെ ഒരു മറാത്ത നാട് മുതൽ ഇങ്ങോട്ടുള്ള കുറച്ച് പടങ്ങൾ വർക്ക് ചെയ്‌തിട്ടുണ്ട്. അതിനൊക്കെ ഇടയിൽ ഞാൻ എന്റെ സ്വതന്ത്ര സംവിധാനത്തിലേക്ക് പോയി. അങ്ങനെ ഹരിസാറിന്റെ കൂടെ വർക്ക് ചെയ്യുന്ന സമയത്ത് തന്നെ ഞാൻ പല ഡയറക്ടേഴ്‌സിനോടൊപ്പം വർക്ക് ചെയ്‌തിട്ടുണ്ട്. റസാഖയോടൊപ്പം വർക്ക് ചെയ്‌തിട്ടുണ്ട്. ടിഎ ഷാഹിദിനോടൊപ്പം, സുരേഷ് ഉണ്ണിത്താനോപ്പം വർക്ക് ചെയ്‌തിട്ടുണ്ട്.
ആ സമയത്ത് അവസരം വന്നപ്പോൾ റസാക്ക ഒരു പടം ചെയ്യാൻ പറഞ്ഞു. അത് വന്നപ്പോൾ ചെയ്‌തു. അത് 2011ൽ ആഴക്കടൽ എന്ന സിനിമ ആയിരുന്നു. മണിച്ചേട്ടൻ കത്തി നിൽക്കുന്ന സമയത്ത്. ഹരിസാർ നല്ല സപ്പോർട്ട് ആയിരുന്നു. ഒരു പ്രൊജക്റ്റുമായിട്ട് ബന്ധപ്പെട്ട സമയത്ത് എനിക്കൊരു കഥ വേണമെന്ന് പറഞ്ഞു. തമാശയ്ക്ക് പറഞ്ഞതാണ്. ഒരു കഥ ചെയ്യാനുള്ള ആഗ്രഹമുണ്ട് മനസിൽ. അന്ന് നമ്മൾ ഈ പ്രായമല്ല. ഒരു 10 ഇയേഴ്‌സ് ബാക്ക് ആണ്. അങ്ങനെ കഥ കേട്ട് ഇഷ്‌ടപ്പെട്ടപ്പോൾ ഞാൻ ആലോചിച്ചു. അന്ന് മണിച്ചേട്ടനുമായി നല്ല ബന്ധമായിരുന്നു. മണിച്ചേട്ടനൊപ്പം രണ്ടുമൂന്ന് പടങ്ങൾ വർക്ക് ചെയ്‌തു കഴിഞ്ഞിരുന്നു. അപ്പൊ മണിച്ചേട്ടനോട് നല്ല ബന്ധമുണ്ട്. മണിച്ചേട്ടൻ നീ നല്ല സബ്‌ജക്റ്റ് നോക്കാൻ പറഞ്ഞു. സബ്‌ജക്റ്റ് കിട്ടിയപ്പോൾ ഓക്കേ. കടൽ ബേസ് ചെയ്‌ത് മണിച്ചേട്ടൻ ഇതുവരെ സിനിമ ചെയ്‌തിട്ടില്ല. കഥ കേട്ടപ്പോൾ മണിച്ചേട്ടൻ ഓക്കേ പറഞ്ഞു. അങ്ങനെ ആദ്യത്തെ പ്രൊഡ്യൂസർ മാറിപ്പോയി. സിനിമയുടെ കാര്യം അറിയാമല്ലോ. നമ്മൾ ചിന്തിക്കാത്തത് സംഭവിക്കുന്ന ഇടമാണ്. അങ്ങനെയാണ് ആ പ്രോജക്റ്റ് ഉണ്ടാകുന്നത്. ആദ്യത്തെ രസകരമായ അനുഭവം എന്ന് പറയുന്നത് മണിച്ചേട്ടന് അഡ്വാൻസ് കൊടുക്കാൻ പോവുന്നതാണ്. അപ്പൊ മണിച്ചേട്ടനെയാണ് ആദ്യമേ നമ്മൾ ഫിക്‌സ് ചെയ്യുന്നത്. മണിച്ചേട്ടനെ അല്ലാതെ വേറെ ചിന്തിച്ചിട്ടില്ല. മണിച്ചേട്ടന് അഡ്വാൻസ് കൊടുക്കാൻ വേണ്ടി ചെല്ലുകയാണ്ത രാവിലെ 6 മണി ആകുമ്പോൾ എത്തണം, 7 മണിക്ക് പുള്ളിക്ക് ഷൂട്ടിന് പോകണം എന്ന് പറഞ്ഞു. ഞങ്ങൾ 6 മണി ആകുമ്പോഴേക്കും മണിച്ചേട്ടന്റെ വീടിന്റെ മുന്നിലെത്തി. ചെന്നപ്പോൾ മണിച്ചേട്ടന്റെ വീടിന്റെ ഫ്രണ്ടിൽ മൊത്തം ആളുകൾ. അപ്പോൾ പേടിച്ചുപോയി, ഇനി എന്തേലും പ്രശ്‌നമുണ്ടോ എന്ന്. മണിച്ചേട്ടന്റെ മാനേജറെ വിളിച്ചു. ഗേറ്റ് തുറന്ന് അകത്തേക്ക് കേറി വരാൻ പറഞ്ഞു. ഇതെന്താ ഇങ്ങനെ ആൾക്കാർ കൂടി നിൽക്കുന്നതെന്ന് ചോദിച്ചു. അതൊന്നുമില്ല കുറച്ച് കഴിയുമ്പോൾ കാണാം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ മണിച്ചേട്ടൻ ഇറങ്ങി വന്നു. ഞാൻ ചോദിച്ചു എന്താണ് പുറത്ത് ഇത്രയും ആളുകൾ എന്ന്, അപ്പോൾ പുള്ളി പറഞ്ഞു കാണിച്ച് തരാം എന്താണ് കാരണമെന്ന്. അപ്പൊ മണിച്ചേട്ടൻ ഡ്രസ് ഒക്കെ ചെയ്‌ത് സിറ്റൗട്ടിൽ വന്നു നിന്നു. അവരൊക്കെ ഇങ്ങനെ തൊഴുത് നിൽക്കുകയാണ്. അപ്പൊഴാണ് നമുക്ക് മനസ്സിലായത് എന്താ സംഭവമെന്ന് ആക്ച്വലി ആ ആൾക്കാർ മൊത്തം മണിച്ചേട്ടനോട് ഒരോ ആവശ്യങ്ങൾ പറയാൻ വേണ്ടി വന്നിരിക്കുന്നതാണ്. ഞാൻ ഞെട്ടിപ്പോയി. ഹോസ്‌പിറ്റൽ കേസ്, മറ്റ് ആവശ്യങ്ങൾ ഒക്കെയുണ്ട്. ഈ മനുഷ്യൻ ഇങ്ങനെ ഒരു വ്യക്തിയായിരുന്നോ എന്നാണ് ഞാൻ ചിന്തിച്ചത്. എന്നിട്ട് പുള്ളി എല്ലാ ആവശ്യങ്ങളും എല്ലാം കേട്ട് ഓക്കേ. പുള്ളിക്ക് കഴിയുമെങ്കിൽ പുള്ളി ഞാൻ ചെയ്‌ത് തരാം എന്ന് പറഞ്ഞിട്ട് വന്നവർക്കെല്ലാം പുള്ളി വണ്ടിക്കൂലി വരെ കൊടുത്തു വിട്ടു. അതൊരു ആദ്യമായിട്ട് കാണുന്ന സംഭവമായിരുന്നു, ഇങ്ങനെയൊരു സ്‌റ്റാർ ചെയ്യുന്നതൊക്കെ.