രേണു സുധിയും കിച്ചുവും തമ്മിലുള്ള വിവാദങ്ങളിൽ കിച്ചുവിനെതിരെ തുറന്നടിച്ച് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവയൽ. അനാവശ്യ പ്രതികരണമാണ് കിച്ചു നടത്തിയതെന്നും രേണുവിനെ വീണ്ടും ഇതിലൂടെ സൈബർ ആക്രമണങ്ങൾക്ക് ഇട്ടുകൊടുക്കുകയാണ് കിച്ചു ചെയ്തതെന്നും ബിഷപ്പ് പറഞ്ഞു. മെയിൻ സ്ട്രീം വണ്‍ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രേണുവിൻ്റെ രോഗത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു വായിക്കാം
"നേരത്തെ രേണുവിൻ്റെ രോഗവിവരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെയാണ് ഞാൻ അറിഞ്ഞത്. അല്ലാതെ എന്നോട് ആരും തന്നെ പറഞ്ഞിരുന്നില്ല. പിന്നീട് വീട്ടിൽ പ്രാർത്ഥനയ്ക്ക് പോയപ്പോഴാണ് ആളുകൾ ഇക്കാര്യം പറയുന്നത്. അത് കേട്ടപ്പോൾ വലിയ ദുഃഖമാണ് തോന്നിയത്. കാരണം എന്റെ പിതാവ് കാൻസർ ബാധിച്ച് മരിച്ചയാളാണ്. അതുകൊണ്ട് തന്നെ ആ രോഗത്തിന്റെ തീവ്രമായ വേദനകളും അനുഭവങ്ങളും എനിക്ക് നന്നായി അറിയാം. ആർക്കും വരാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്ന ഒരു രോഗമാണല്ലോ അത്. വേഗം സുഖമാകണമേ എന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
വാസ്തവത്തിൽ ഞാനും രേണു സുധിയും തമ്മിൽ വ്യക്തിപരമായി ഇന്നുവരെ ഒരു സംസാരവും ഉണ്ടായിട്ടില്ല. മുഖാമുഖം കണ്ട് ഞങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല. യുട്യൂബ് ചാനലുകൾ വന്നെടുക്കുന്ന അഭിമുഖങ്ങളിൽ നൽകുന്ന ഉത്തരങ്ങളിലൂടെയാണ് രേണുവും ഞാനും തമ്മിൽ ഒരു ശത്രുതയുടെ സാഹചര്യം ഉണ്ടായത്. എങ്കിലും അവസരം ലഭിക്കുമ്പോഴൊക്കെ ഇപ്പോൾ രേണുവിന് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പോകാറുണ്ട്. അവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ബുളളിയിംഗാണ് സോഷ്യൽ മീഡിയയിലും നാട്ടിലും നടക്കുന്നത്. കൊല്ലം സുധി മരിച്ചപ്പോൾ അവർക്ക് കുടുംബം പുലർത്താൻ ജോലി ചെയ്യണമായിരുന്നു. അങ്ങനെ അവർ പല ജോലികൾ ചെയ്ത് ജീവിച്ചു. അതിനിടയ്ക്കാണ് അവർക്ക് വലിയൊരു രോഗം ബാധിച്ചത്. അവർ എത്രയും വേഗം സുഖം പ്രാപിച്ച് ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ എന്ന് മാത്രമാണ് എന്റെ ആഗ്രഹം. മരണത്തെ മുഖാമുഖം കണ്ട ഒരു സന്ദർഭത്തിലൂടെയാണ് രേണു ഇപ്പോൾ കടന്നുപോകുന്നത്. അവർ ഐ.സി.യുവിൽ ഒക്കെയായിരുന്നു. ആ സന്ദർഭത്തിൽ എന്തെങ്കിലും പ്രയാസങ്ങളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പോലും അവരെ കുറ്റപ്പെടുത്താൻ നമ്മൾ നിൽക്കരുത്. അവർ സുഖം പ്രാപിച്ചു വന്ന ശേഷം, ഒരു അമ്മയും മകനുമാണെങ്കിൽ വീട്ടിൽ വെച്ച് പരസ്പരം പറഞ്ഞു തീർക്കാവുന്ന കാര്യങ്ങളേ ഉള്ളൂ. അതിന് പകരം സോഷ്യൽ മീഡിയയിൽ വന്ന് കാര്യങ്ങൾ പറയുമ്പോൾ അത് മറ്റുള്ളവർക്ക് വിമർശിക്കാനുള്ള ഒരു അവസരമായി മാറുകയാണ് ചെയ്യുന്നത്. രേണുവിന് സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. തങ്ങളെ ചേർത്തുപിടിക്കുന്നവരോടായി അവർ തന്റെ രോഗവിവരങ്ങൾ പങ്കുവെക്കാറുമുണ്ട്. പക്ഷേ, സ്വന്തം മകനായി വളർത്തിക്കൊണ്ടുവന്ന കുട്ടി അവർക്കെതിരെ സംസാരിക്കുമ്പോൾ, അത് മലർന്നു കിടന്നു തുപ്പുന്നതുപോലെയുള്ള ഒരു അനുഭവമാണ്. ആ കൊച്ചുപയ്യൻ കാണിച്ചുവെച്ചിരിക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. എനിക്ക് അതിനോട് യോജിക്കാൻ കഴിയില്ല. ഇപ്പോൾ അത് പറയേണ്ട യാതൊരു ആവശ്യവുമില്ലായിരുന്നു. അഥവാ അങ്ങനെ എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ പോലും അവൻ ഫോണിൽ വിളിച്ച് സംസാരിക്കണമായിരുന്നു. അവിടെക്കൊണ്ട് അത് തീർക്കാമായിരുന്നു. നമ്മുടെ വീടുകളിലൊക്കെ എന്തെങ്കിലും പ്രയാസങ്ങളുണ്ടായാൽ നമ്മളത് സോഷ്യൽ മീഡിയയിൽ പറയാറുണ്ടോ? അതുപോലെ അവരും ഒരു അമ്മയും മകനുമായി അത് സംസാരിച്ച് തീർക്കണമായിരുന്നു. ഇതിപ്പോൾ മറ്റുള്ളവർക്ക് രേണു സുധിയെ എറിയാനായി കല്ല് എടുത്തു കൊടുത്തതുപോലെയായി. ഇപ്പോൾ എല്ലാവരും അവരെ എറിഞ്ഞുകൊണ്ടേയിരിക്കുകയാണ്. രേണു സുധി ഒരു സമ്പന്ന കുടുംബത്തിലെ യുവതി ആയിരുന്നെങ്കിൽ ഇത്രയും ആളുകൾ അവരെ വേട്ടയാടാൻ നിൽക്കില്ലായിരുന്നു. ഈ രാഹുൽ ദാസ് എന്ന് പറയുന്ന വ്യക്തിയോട് എനിക്ക് പറയാനുള്ളത് ഇതാണ്: 'നീ സഹായിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല, നീ സഹായിക്കുകയും വേണ്ട. അനേകം ആളുകൾ സഹായിച്ചിട്ടാണ് നീ ഈ നിലയിലൊക്കെ എത്തിയിരിക്കുന്നത്. അതുകൊണ്ട് ദൈവത്തെ വിളിച്ച് ശാന്തമായി ജീവിക്കാൻ നോക്കുക.' അത് പറയാനുള്ള അധികാരം എനിക്കുണ്ട്. മാടപ്പള്ളിയിലോ പ്ലാന്തോട്ടത്തിലോ വന്ന് അഹങ്കാരം കാണിക്കാൻ നിൽക്കേണ്ട. അതുകൂടെ എനിക്ക് പറയാനുണ്ട്. കാരണം, ഈ വസ്തുവിന്റെ ഉടമസ്ഥനായിട്ടാണ് ഞാൻ ഇവിടെ ജീവിക്കുന്നത്. ഇവിടെ വന്ന് ബഹളം വെയ്ക്കാനോ ശല്യമുണ്ടാക്കാനോ ഒന്നും വരേണ്ടതില്ല. രേണു സുധി ഒരു രോഗിയാണ്. ഇനി ആ പെൺകുട്ടിയെ ആക്ഷേപിച്ച് അവൻ വീഡിയോ ഇടുകയാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം. ഈ രാഹുൽ ദാസിന്റെ വിവരങ്ങളെല്ലാം നാട്ടുകാർക്ക് നന്നായി അറിയാം. ഞാൻ ഈ നാട്ടിൽ ജീവിക്കുന്ന ആളാണ്. രാഹുൽ ദാസ് കൂടുതൽ നല്ലവനാകാൻ ശ്രമിക്കേണ്ട, കാര്യങ്ങളെല്ലാം ഞങ്ങൾക്ക് നന്നായി അറിയാം',അദ്ദേഹം പറഞ്ഞു.